പുനലൂർ :ആഞ്ഞുവീശിയ യു.ഡി.എഫ്. തരംഗത്തിലും ചുവടിളാകാതെ പുനലൂർ നിയോജകമണ്ഡലം. ഭൂരിപക്ഷം കുറഞ്ഞെങ്കിലും ഇത്തവണയും എൽ.ഡി.എഫ്. മണ്ഡലം നിലനിർത്തി. 21,529 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി.പി.ഐ.പ്രതിനിധിയായ സി. അജയപ്രസാദാണ് വിജയിച്ചത്. മുസ്‌ലിം ലീഗ് പ്രതിനിധിയായ യു.ഡി.എഫ്. സ്ഥാനാർഥി നൗഷാദ് യൂനുസിനെയാണ് അജയപ്രസാദ് പരാജയപ്പെടുത്തിയത്. To advertise here, അജയപ്രസാദിന് 71,944 വോട്ടും നൗഷാദ് യൂനുസിന് 50,415 വോട്ടും ലഭിച്ചു. 15,393 വോട്ട് നേടി ട്വന്റി 20 പ്രതിനിധിയായ എൻ.ഡി.എ.സ്ഥാനാർഥി രഘുനാഥ് കമുകുംചേരി മൂന്നാംസ്ഥാനത്തെത്തി. 17 റൗണ്ടുകളിലായി നടന്ന വോട്ടെണ്ണലിൽ ആദ്യറൗണ്ടുമുതൽ വ്യക്തമായ ലീഡ് നിലനിർത്തിയാണ് അജയപ്രസാദ് മുന്നേറിയത്. ഒരു റൗണ്ടിലും അജയപ്രസാദ് പിന്നിൽ പോയില്ല. ആദ്യ റൗണ്ടിൽ 206 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു തുടക്കം. അജയപ്രസാദിന് 3,735 വോട്ടും നൗഷാദ് യൂനുസിന് 3,529 വോട്ടും ലഭിച്ചു. തുടർന്ന് എല്ലാ റൗണ്ടിലും അജയപ്രസാദ് മേൽക്കൈ നേടി. 10 റൗണ്ട് പൂർത്തിയായപ്പോൾ അജയപ്രസാദിന് 46,146 വോട്ടും നൗഷാദ് യൂനുസിന് 31,748 വോട്ടും ലഭിച്ചു. ഭൂരിപക്ഷം താഴ്‌ന്നു :മൂന്നു പതിറ്റാണ്ടായി എൽ.ഡി.എഫ്.സ്ഥാനാർഥികൾ വിജയിക്കുന്ന പുനലൂർ മണ്ഡലത്തിൽ കഴിഞ്ഞതവണത്തെ അപേക്ഷിച്ച് ഇത്തവണ ഭൂരിപക്ഷം കുത്തനെ താഴ്‌ന്നു. കഴിഞ്ഞതവണ പി.എസ്. സുപാൽ 37,057 വോട്ടിനാണ് ജയിച്ചത്. 1996-മുതലാണ് എൽ.ഡി.എഫ്.സ്ഥാനാർഥികൾ ഇവിടെ തുടർച്ചയായി വിജയിക്കുന്നത്. 96-ലെ ഉപതിരഞ്ഞെടുപ്പിൽ പി.എസ്. സുപാൽ 21,333 വോട്ടിന്റെ ഭൂരിപക്ഷം നേടി. 2001-വീണ്ടും മത്സരിക്കുമ്പോൾ ഭൂരിപക്ഷം 1543-ആയി. 2006-ൽ സ്ഥാനാർഥിയായ കെ. രാജു തന്റെ കന്നിമത്സരത്തിൽ മന്ത്രി എം.വി. രാഘവനെ 7,925 വോട്ടിനു പരാജയപ്പെടുത്തി. 2011-ൽ വീണ്ടും മത്സരിച്ച രാജു 18,005 വോട്ടിന് വിജയിച്ചു. 2016-ലെ മൂന്നാമൂഴത്തിൽ നിലവിലെ സ്ഥാനാർഥി നൗഷാദ് യൂനുസിന്റെ പിതാവ് യൂനുസ്‌കുഞ്ഞിനെ 33,582 വോട്ടിനും പരാജയപ്പെടുത്തി. 'എല്ലാവരും ചേർത്തുപിടിച്ചു' :തിരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടംമുതൽ എല്ലാവിഭാഗം ജനങ്ങളും സൗഹാർദത്തോടും സ്നേഹത്തോടും ചേർത്തുപിടിച്ചതാണ് പുനലൂരിൽ തനിക്ക് വിജയം സമ്മാനിച്ചതെന്ന് അജയപ്രസാദ്. ജാതിമത ചിന്തകൾക്കതീതമായി എല്ലാവിഭാഗം ജനങ്ങളും നേതാക്കളും ഇടതുപക്ഷത്തിനൊപ്പം അണിനിരന്നു. ഇടതുപക്ഷത്തെ വിജയിപ്പിച്ച എല്ലാ വോട്ടർമാർക്കും നന്ദി. ഇനിയുള്ള കാലവും ജനങ്ങൾക്കൊപ്പം ശക്തമായി നിലകൊള്ളും-അജയപ്രസാദ് പറഞ്ഞു.
