കാവാലം : അന്യംനിന്നുപോകുന്ന പൈതൃക നെല്ലിനങ്ങൾ സ്കൂൾ വളപ്പിൽ കൃഷിചെയ്ത് നൂറുമേനി വിളയിച്ച് യു.പി. സ്കൂൾ വിദ്യാർഥികൾ. നെൽക്കൃഷിയെ അറിയാനും കൃഷിയുടെ മഹത്വം പുതുതലമുറയ്ക്ക് പകരാനും മനുഷ്യന്റെ നിലനിൽപ്പ് മണ്ണിലാണെന്നു മനസ്സിലാക്കുന്നതിന് കുട്ടികൾക്ക് അവസരം ലഭിക്കുന്നതിനായി കാവാലം ഗവ. യു.പി. സ്കൂൾ വിദ്യാർഥികളാണ് അപൂർവ നെല്ലിനങ്ങളായ രക്തശാലിയും ഡാബർശാലിയും ബ്ലാക് റൈസും കൃഷിചെയ്തത്. സ്കൂൾ പരിസരത്ത് പ്രത്യേകമൊരുക്കിയ സ്ഥലത്തായിരുന്നു നെൽക്കൃഷി. To advertise here, ജൈവകർഷകനായ കലേഷ് കമലിന്റെ നേതൃത്വത്തിലാണ് കുട്ടികൾ പാടത്തേക്കിറങ്ങാൻ പരിശീലനം നേടിയത്. കൃഷി പരിശീലനത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ്ക്ലബ്ബ്, സോഷ്യൽ സർവീസ് സ്‌കീം, ജൈവ വൈവിധ്യ ക്ലബ്ബ് എന്നിവയുടെ സംയുക്ത സംരംഭമായാണ് പദ്ധതി നടപ്പാക്കിയത്. പൈതൃക നെല്ലിനങ്ങൾ കൂടാതെ, കപ്പ, തക്കാളി, കാബേജ്, വഴുതന, പീച്ചിൽ, മുളക്, വെണ്ട തുടങ്ങിയ പച്ചക്കറികളും മറ്റു ഫല വൃക്ഷങ്ങളും കൃഷിചെയ്യുന്നുണ്ട്. നെൽക്കൃഷിയുടെ വിളവെടുപ്പ് എസ്.എം.സി. ചെയർമാൻ അനിഷ് കുമാർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് പി.എൻ. സിന്ധു, എസ്.ആർ.ജി. കൺവീനർ കെ.സി. സുമ, സ്റ്റാഫ് സെക്രട്ടറി ഡോ. വി.എസ്. പ്രീതി, സീഡ് ക്ലബ്ബ് കൺവീനർ കെ. അനുമോൾ, സ്കൂൾ സോഷ്യൽ സർവ്വീസ് ക്ലബ്ബ് കൺവീനർ ഷിന്റ ആന്റണി, എച്ച്. ശ്രീഹരി എന്നിവർ കൊയ്ത്തിനു നേതൃത്വം നല്കി. കുട്ടനാട് വിദ്യാഭ്യാസജില്ലയിൽനിന്നുള്ള മികച്ച ഹരിത വിദ്യാലയത്തിനുള്ള മാതൃഭൂമി സീഡ് പുരസ്‌കാരം സ്‌കൂളിനു ലഭിച്ചിരുന്നു.

പൈതൃക നെല്ലിനങ്ങൾ കൃഷിചെയ്ത് നൂറുമേനി വിളയിച്ച് കുരുന്നുകൾ
M
MathrubhumiSource Link
21 days ago