ബദിയഡുക്ക : കുംബഡാജെ ഗ്രാമപ്പഞ്ചായത്തിലെ ജനങ്ങളുടെ ജീവനാഡിയാണ് പൊടിപ്പള്ളം–ബെളിഞ്ച–നാട്ടക്കൽ വഴി നീളുന്ന 12 കിലോമീറ്റർ ദൈർഘ്യമുള്ള പാത. പഞ്ചായത്തിലെ ഒട്ടുമിക്ക വാർഡുകളിലൂടെയും പോകുന്ന ഈ റോഡ് ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ്. ഒരു നാടിനെ അധികൃതർ എത്രത്തോളം അവഗണിക്കുന്നു എന്നറിയാൻ ഈ റോഡ് വഴി ഒന്നു യാത്രചെയ്താൽ മതി. പൊട്ടിപ്പൊളിഞ്ഞ് കുഴികൾ നിറഞ്ഞ നിലയിലാണ് റോഡിന്റെ മിക്ക ഭാഗവും. മഴക്കാലത്ത് ചെളിക്കുഴികളും വേനൽക്കാലത്ത് പൊടിക്കാറ്റും താണ്ടി മാത്രം സഞ്ചരിക്കാനാണ് ഇവരുടെ യോഗം. To advertise here, വർഷങ്ങളായി ഇതേ അവസ്ഥയിൽ തുടരുന്ന ഈ റോഡ് നന്നാക്കും എന്ന വാക്ക് തിരഞ്ഞെടുപ്പുകാലത്ത് മാത്രം കേൾക്കുന്ന ഒരു തമാശയാണ്. സ്കൂളിലേക്ക് പോകുന്ന കുട്ടികൾ മുതൽ ആശുപത്രിയിലേക്കുള്ള രോഗികൾ വരെ ഈ ദുരിതം അനുഭവിക്കുകയാണ്. കർഷകരും വ്യാപാരികളും ഉത്‌പന്നങ്ങൾ വിപണിയിലെത്തിക്കാൻ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നു. വീതികുറഞ്ഞ പാലം പുനർനിർമിക്കണം ബദിയഡുക്ക, കാറഡുക്ക, ബെള്ളൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുകയും കർണാടകയിലേക്ക് കടന്നുപോകുകയും ചെയ്യുന്ന പ്രധാന പാതയാണിത്. നൂറ് കണക്കിന് വാഹനങ്ങളാണ് നിത്യേന ഇതുവഴി കടന്നുപോവുന്നത്. അരനൂറ്റാണ്ട് കാലം മുമ്പ് കാർഷികാവശ്യത്തിന് നിർമിച്ച തടയണയെ കുംബഡാജെ പാലം എന്നു വിളിക്കേണ്ട അവസ്ഥയിലാണ് ഇവർ. ഒരു വാഹനത്തിന് മാത്രം കടന്നുപോവാൻ കഴിയുന്ന ഈ ചെറുപാലത്തിലൂടെ ബസുകൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ കടന്നുപോവുമ്പോൾ അപായസാധ്യത ഏറെയുണ്ട്. ഇതു വഴിയുള്ള സുരക്ഷിതയാത്ര ഉറപ്പുവരുത്താൻ വീതികൂടിയ പുതിയ പാലം നിർമിക്കണം. പൊതുമരാമത്ത് വകുപ്പിന് കൈമാറണം ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ ഈ റോഡിന്റെ അറ്റകുറ്റപ്പണിക്കായി വകയിരുത്തിയെന്ന് പറഞ്ഞിരുന്നു. എങ്കിലും ഇതുവരെ പണിയൊന്നും ആരംഭിച്ചിട്ടില്ല. എന്നുതുടങ്ങും എന്ന ചോദ്യത്തിനും അവർക്ക് ഉത്തരമില്ല. നവീകരണപ്രവർത്തനം ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നടത്തുമ്പോഴാണ് കുടിവെള്ള പദ്ധതിക്കായി റോഡിന്റെ വശങ്ങൾ കുഴിയെടുത്തത്. അതിനാൽ അനുവദിച്ച ഫണ്ട് മതിയാകില്ലെന്ന വാദത്തിൽ കരാറുകാരൻ പണി തുടങ്ങാൻ വിസമ്മതിച്ചു. ഇതാണ് അറ്റകുറ്റപ്പണി അനിശ്ചിതമായി നീളാനുള്ള കാരണം. ആംബുലൻസും വരാൻ മടിക്കുന്നു കുംബഡാജെ ഗ്രാമപ്പഞ്ചായത്ത് എൻഡോസൾഫാൻ ദുരിതമേഖലയായതിനാൽ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി കുടുംബങ്ങൾ ഇവിടെയുണ്ട്. അടിയന്തരഘട്ടത്തിൽ ആസ്പത്രികളിലേക്ക് പോകാൻ ആംബുലൻസ് പോലും വരാൻ മടിക്കുന്നു എന്നാണ് ഇവർ പറയുന്നത്. ഒരു പ്രദേശത്തുള്ളവർക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏകമാർഗം പോലും നിഷേധിക്കുന്ന തരത്തിലുള്ള ഈ അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്താൻ ഇവർ നിർബന്ധിതരാവും.

പൊടിപ്പള്ളം–ബെളിഞ്ച–നാട്ടക്കൽ പാത: മോക്ഷത്തിനായി ഇനി എത്രനാൾ കാത്തിരിക്കണം
M
MathrubhumiSource Link
about 2 months ago