പേരിന് ഇന്റർസ്റ്റേറ്റ് ടെർമിനൽ To advertise here, തമിഴ്നാട്ടിൽനിന്നുള്ള റൗണ്ട് ട്രിപ്പുകൾ ഓടിയത് നാലുമാസംമാത്രം തെന്മല : 2024-ൽ ഇന്റർസ്റ്റേറ്റ് ടെർമിനലായി ഉയർത്തിയ ആര്യങ്കാവ് കെ.എസ്.ആർ.ടി.സി. ഡിപ്പോ പ്രതിസന്ധിക്കുനടുവിൽ. തമിഴ്നാടുമായി സഹകരിച്ച് തിരുനെൽവേലിയിൽനിന്ന് തമിഴ്നാട് ആർ.ടി.സി.യുടെ മൂന്ന് റൗണ്ട് ട്രിപ്പും അതിനെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി.യുടെ ആര്യങ്കാവ്-പുനലൂർ-കൊല്ലം സർവീസുകളുമായിരുന്നു പദ്ധതിപ്രകാരം ഉദ്ദേശിച്ചത്. എന്നാൽ അഞ്ചുമാസത്തോളംമാത്രമേ 'ഇന്റർസ്റ്റേറ്റ് ടെർമിനലി'ന് ആയുസ്സുണ്ടായിരുന്നുള്ളൂ. പദ്ധതിയുടെ ഭാഗമായി ആര്യങ്കാവ് പാലരുവിവരെ സർവീസ് നടത്തിയ ബസുകൾ കളക്‌ഷൻ കുറവെന്ന കാരണം പറഞ്ഞ് ഘട്ടംഘട്ടമായി തമിഴ്‌നാട് പിൻവലിക്കുകയായിരുന്നു. ഇതോടെ 'ഇന്റർസ്റ്റേറ്റ് ടെർമിനൽ' വീണ്ടും പഴയപടിയായി. ഡിപ്പോയെ അവഗണിക്കുന്നു :നിലവിൽ ആര്യങ്കാവ് കെ.എസ്.ആർ.ടി.സി.ഡിപ്പോയ്ക്ക് പല പ്രതിസന്ധികളുണ്ട്. വനിതാജീവനക്കാർക്ക് വിശ്രമിക്കാനുള്ള മുറിയില്ലാത്തതിനൊപ്പം കുടിവെള്ളപ്രശ്നവുമുണ്ട്. കുഴൽക്കിണറിൽനിന്നുള്ള ഓരുകലർന്ന വെള്ളം ശുദ്ധീകരിക്കാനുള്ള യന്ത്രം സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടും നടപ്പായില്ല. രാവിലെ ആറിന് ആയിരനെല്ലൂർ വഴി തിരുവനന്തപുരത്തേക്കു പോകുന്ന ഫാസ്റ്റ് ബസിൻെറ റൂട്ട് മാറ്റിയത് സമയക്രമത്തെയും വരുമാനത്തെയും ബാധിക്കുന്നു. തിരുവനന്തപുരത്ത് എത്തിയശേഷം കൊല്ലത്തേക്ക് സർവീസ് നടത്തിയിരുന്ന ഈ ബസിനെ കരുനാഗപ്പള്ളി ഉൾപ്പെടെയുള്ള ഭാഗത്തേക്ക് ദീർഘിപ്പിച്ചതാണ് പ്രശ്നമാകുന്നത്. ഇതോടെ രാത്രി ഏഴരയോടെ സർവീസ് പൂർത്തിയാക്കി ആര്യങ്കാവിലെത്തേണ്ട ബസ് ഒൻപതായാലും എത്തില്ല. വർഷങ്ങൾക്കുമുൻപുവരെ ഡിപ്പോയിൽനിന്ന് ആറ് ഫാസ്റ്റ് പാസഞ്ചർ സർവീസുണ്ടായിരുന്നത് മൂന്നിലേക്കു താഴ്‌ന്നു. മൂന്നാമത്തെ സർവീസിനായി ആലുവയിൽനിന്ന് അനുവദിക്കേണ്ട ബസും ലഭിച്ചിട്ടില്ല. തോട്ടം മേഖലയിലേക്കും ചെറിയ റോഡുവഴിയുമുള്ള ഓട്ടത്തിനുമായി കട്ട് ചെയ്‌സ് ബസുകളും കുറവാണ്. അഞ്ച് ബസുകളുണ്ടായിരുന്ന സ്ഥാനത്ത് നാലെണ്ണമായി. പലപ്പോഴും അമ്പനാട് സർവീസ് പ്രതിസന്ധിയിലാകുന്നു. കൂടുതൽ യാത്രക്കാരെ കയറ്റാനാകുന്ന പഴയ മോഡൽ കട്ട് ചെയ്‌സ് ബസാണ് ആര്യങ്കാവിന് ആവശ്യം. നിലവിൽ ഒരുവണ്ടി വഴിയിലായാൽ പകരമില്ലാത്ത അവസ്ഥയാണ്. ഫാസ്റ്റ് സർവീസുകളുടെ എണ്ണം കുറച്ചതും സർവീസുകളുടെ ഏകോപനമില്ലായ്മയുമെല്ലാം മികച്ച വരുമാനം ലഭിച്ചിരുന്ന ആര്യങ്കാവ് ഡിപ്പോയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. ദേശീയപാതയിൽനിന്ന് ഡിപ്പോയിലേക്കുള്ള പാതയും ഡിപ്പോയ്ക്കു മുന്നിലെ കലുങ്കിന്റെ ഭാഗവും തകർച്ചയിലായതോടെ ബസുകൾ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. കൂടുതൽ ഫാസ്റ്റ് സർവീസുകൾ അനുവദിക്കുന്നതിനൊപ്പം ജീവനക്കാർക്കുള്ള അടിസ്ഥാനസൗകര്യം വർധിപ്പിച്ച് ഡിപ്പോയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നുമാണ് ആവശ്യമുയരുന്നത്.

പ്രതിസന്ധിയിൽ ആര്യങ്കാവ് കെ.എസ്.ആർ.ടി.സി.ഡിപ്പോ
M
MathrubhumiSource Link
about 2 months ago