ഡോ. എൻ. ജയരാജ് അഞ്ചാം മത്സരത്തിൽ പരാജയപ്പെട്ടു. 2006-ൽ വാഴൂരിൽ ജയിച്ചുതുടങ്ങി. 2011-മുതൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലും വിജയം തുടർന്നു To advertise here, കാഞ്ഞിരപ്പള്ളി : എൽ.ഡി.എഫിൽനിന്ന് കാഞ്ഞിരപ്പള്ളി പിടിച്ചെടുത്ത് യു.ഡി.എഫ്. മുന്നേറ്റം. പ്രൊഫസർമാരുടെ മത്സരത്തിൽ കോൺഗ്രസിന്റെ റോണി കെ.ബേബി പരാജയപ്പെടുത്തിയത് ഡോ. എൻ. ജയരാജിനെ. 5772 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. റോണി കെ.ബേബി- 56,646, എൻ. ജയരാജ്- 50,874, എൻ.ഡി.എ.സ്ഥാനാർഥി ജോർജ് കുര്യൻ-26,984 എന്നിങ്ങനെയാണ് വോട്ട്. 2021-ലെ തിരഞ്ഞെടുപ്പിൽ എൻ.ജയരാജ് 13,703 വോട്ടുകൾക്കാണ് വിജയിച്ചത്. എൽ.ഡി.എഫ് വിജയം പ്രതീക്ഷിച്ച മണ്ഡലത്തിലാണ് അപ്രതീക്ഷിതമായ തിരിച്ചടി ഉണ്ടായത്. 2011-ൽ മണ്ഡലം രൂപീകരിച്ചത് മുതൽ തുടർച്ചയായ വിജയം എൻ. ജയരാജിനൊപ്പമായിരുന്നു. എന്നാൽ കന്നി മത്സരത്തിനിറങ്ങിയ റോണി കെ.ബേബി പ്രതീക്ഷകൾ തെറ്റിച്ച് മുന്നേറി. എൽ.ഡി.എഫും എൻ.ഡി.എ.യും പ്രചാരണം തുടങ്ങിയതിന് ശേഷമാണ് യു.ഡി.എഫ്. സ്ഥാനാർഥിയെ പ്രഖ്യാപിച്ചതുപോലും. ഒറ്റക്കെട്ടായ പ്രവർത്തനവും വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയുള്ള പ്രചാരണവും ഒപ്പം യു.ഡി.എഫ് തരംഗവും കാഞ്ഞിരപ്പള്ളിയിലെ വിജയത്തിന് കാരണമായി. ന്യൂനപക്ഷവോട്ടുകളും യു.ഡി.എഫിന് അനുകൂലമായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എല്ലാ പഞ്ചായത്തിലും ഭൂരിപക്ഷംനേടിയ എൽ.ഡി.എഫിന് കാര്യമായ മുന്നേറ്റം ഉണ്ടായില്ല. കേരള കോൺഗ്രസ് (എം) ന്റെ പരമ്പരാഗത വോട്ടുകളിലുണ്ടായ കുറവും ജയരാജിന് തിരിച്ചടിയായി. കേന്ദ്രമന്ത്രി ജോർജ് കുര്യനെ സ്ഥാനാർഥിയാക്കിയിട്ടും എൻ.ഡി.എ.യ്ക്ക് കാര്യമായ മുന്നേറ്റം സൃഷ്ടിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 2173-വോട്ടുകളുടെ കുറവാണുണ്ടായത്. ജോർജ് കുര്യനിലൂടെ ന്യൂനപക്ഷവോട്ടുകൾ നേടാമെന്ന പ്രതീക്ഷ ഫലം ചെയ്തില്ല. കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജ് അധ്യാപകനാണ് റോണി. വാഴൂർ എൻ.എസ്.എസ്. കോളേജ് അധ്യാപകനായിരുന്നു ജയരാജ്.
