പുണെ : ഉപമുഖ്യമന്ത്രിയും എൻ.സി.പി. അധ്യക്ഷയുമായ സുനേത്ര പവാർ ബാരാമതി നിയമസഭാ ഉപതിരഞ്ഞെടുപ്പിനായി തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. സുനേത്രയുടെ ഭർത്താവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ വിമാനാപകടത്തിൽ മരിച്ചതിനെത്തുടർന്നാണ് 23-ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ രാജ്യസഭാംഗമാണ് സുനേത്ര. നാമനിർദേശ പത്രിക സമർപ്പണച്ചടങ്ങിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയും പങ്കെടുക്കും. ബാരാമതിയിൽ നടക്കുന്ന പൊതുയോഗത്തിന് ശേഷമാണ് നാമനിർദേശപത്രിക സമർപ്പിക്കാൻ സുനേത്രയെത്തുക. To advertise here, ബാരാമതിയിൽനിന്ന് എട്ട് തവണ എം.എൽ.എ.യായ അജിത് പവാർ ജനുവരി 28-ന് വിമാനാപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു. 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അജിത് പവാർ 1.65 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബാരാമതി സീറ്റിൽ വിജയിച്ചു. 2024-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സഹോദരന്റെ മകൻ യുഗേന്ദ്ര പവാറിനെ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി അദ്ദേഹം സീറ്റ് നിലനിർത്തി. ജനുവരി 31-നാണ് സംസ്ഥാന ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തത്. ഫെബ്രുവരി 26-ന് അവർ എൻ.സി.പി. അധ്യക്ഷനായി ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർഥിയെ നിർത്തുമെന്ന് കോൺഗ്രസ് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി. ബാരാമതിയിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് എതിരില്ലാതെ നടക്കാൻ അനുവദിക്കില്ലെന്നാണ് സഖ്യകക്ഷിയായ കോൺഗ്രസിന്റെ തീരുമാനം. ബാരാമതി ഉപതിരഞ്ഞെടുപ്പിൽ പാർട്ടി ഒരു സ്ഥാനാർഥിയെ നിർത്തുമെന്ന് സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ഹർഷവർധൻ സപ്കൽ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. താക്കറെയുടെ സഹായംതേടി സുനേത്ര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തന്റെ സ്ഥാനാർഥിത്വത്തിന് പിന്തുണ തേടി സുനേത്ര പവാർ ശനിയാഴ്ച ശിവസേന (യു.ബി.ടി.) പ്രസിഡന്റ് ഉദ്ധവ് താക്കറെയെ വിളിച്ചതായി എൻ.സി.പി. നേതാക്കൾ പറഞ്ഞു. പാർട്ടിക്കുള്ളിൽ ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് താക്കറെ അവരോട് പറഞ്ഞതായാണ് സൂചന. ഉപതിരഞ്ഞെടുപ്പിൽ എതിരില്ലാതെ വിജയിക്കാനാണ് സുനേത്ര പവാർ ലക്ഷ്യമിടുന്നത്. താക്കറെയോടുള്ള സഹായാഭ്യർഥന ആ ദിശയിലേക്കുള്ള ആദ്യപടിയായി കണക്കാക്കപ്പെടുന്നു. കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റ് പാർട്ടികളുമായും സമാനമായ അഭ്യർഥനകൾ നടത്താൻ സാധ്യതയുണ്ട്. പവാർ കുടുംബത്തിന്റെ ശക്തികേന്ദ്രമാണ് ബാരാമതി. ശരദ് പവാർ ആറ് തവണയും അജിത് പവാർ എട്ട് തവണയും ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എതിരില്ലാതെ വിജയിപ്പിക്കണമെന്ന് ഫഡ്നവിസ് മുംബൈ : ബാരാമതി നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സുനേത്രാപവാറിനെ എതിരില്ലാതെ തിരഞ്ഞെടുക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് എല്ലാ പാർട്ടികളോടും അഭ്യർഥിച്ചു. മഹാരാഷ്ട്രയ്ക്ക് ഇത്തരത്തിലുള്ള ഒരു രാഷ്ട്രീയ പാരമ്പര്യമുണ്ടെന്നും സുനേത്രാ പവാറിനെ പിന്തുണയ്ക്കുന്നതിൽ സമവായം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാരാമതിയിൽ കോൺഗ്രസ് മത്സരിക്കുമെന്നുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ അഭ്യർഥന. മുൻ സംസ്ഥാന ആഭ്യന്തരമന്ത്രി ആർ.ആർ. പാട്ടീലിന്റെ മരണശേഷം എതിരില്ലാതെ നടന്ന ഉപതിരഞ്ഞെടുപ്പിനെക്കുറിച്ച് ഫഡ്നാവിസ് അനുസ്മരിച്ചു. 2015 ൽ അദ്ദേഹത്തിന്റെ മരണശേഷം തസ്ഗാവ് നിയമസഭാ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ ഭാര്യ സുമൻപാട്ടീൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ബാരാമതി ഉപതിരഞ്ഞെടുപ്പ്: സുനേത്ര പവാർ നാളെ പത്രിക സമർപ്പിക്കും
M
MathrubhumiSource Link
about 1 month ago