പുണെ : ബാരാമതി നിയമസഭാ ഉപതിരഞ്ഞെടുപ്പിന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ സുനേത്ര പവാർ തിങ്കളാഴ്ച നാമനിർദേശപത്രിക സമർപ്പിച്ചു. To advertise here, പാർട്ടിയിലെ മുതിർന്ന സഹപ്രവർത്തകരായ സുനിൽ തത്കരെ, പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബാൽ, ധനഞ്ജയ് മുണ്ടെ, ഹസൻ മുഷ്‌റിഫ്, ശിവസേന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിന്ദേ, മന്ത്രിയും ബി.ജെ.പി. നേതാവുമായ ചന്ദ്രശേഖർ ബവൻകുലെ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സുനേത്രയുടെ പത്രികാസമർപ്പണം. ജനുവരി 28-ന് അജിത് പവാർ വിമാനാപകടത്തിൽ മരിച്ചതിനെത്തുടർന്നാണ് ബാരാമതിയിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്. അജിത് പവാർ മുന്നോട്ടുവെച്ച വികസനപാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധയാണെന്ന് സുനേത്രാ പവാർ പറഞ്ഞു. ഇങ്ങനെയൊരു ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സ്വപ്നത്തിൽപോലും കരുതിയിരുന്നില്ലെന്നും താൻ നേരിട്ട പ്രതിസന്ധിയിൽനിന്ന് പുറത്തുകടന്ന് ജനങ്ങളോടൊപ്പം ജീവിതം ചെലവഴിക്കാൻ തീരുമാനിച്ചുവെന്നും സുനേത്ര പറഞ്ഞു. നിങ്ങൾ എപ്പോഴും അജിത് ദാദയ്ക്ക് റെക്കോഡ് വിജയങ്ങൾ സമ്മാനിച്ചിട്ടുണ്ട്. അതേ സ്നേഹവും പിന്തുണയും നിങ്ങൾ എനിക്കും നൽകുമെന്ന് ഉറപ്പുണ്ടെന്നും അവർ പറഞ്ഞു. കോൺഗ്രസ് തീരുമാനത്തെ വിമർശിച്ച് അശോക് ചവാൻ ഛത്രപതി സാംഭാജിനഗർ : ബാരാമതി ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ വിമർശിച്ച് ബി.ജെ.പി. നേതാവ് അശോക് ചവാൻ. കോൺഗ്രസ് പാർട്ടിയുടെ ഇന്നത്തെ അവസ്ഥ എന്നെക്കാൾ നന്നായി ആളുകൾക്ക് അറിയാം. ബാരാമതിയിൽ കോൺഗ്രസിന് സാന്നിധ്യമില്ല. ഉപതിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിച്ചാൽ അത് നാമമാത്രമായ പോരാട്ടമായിരിക്കുമെന്നും അശോക് ചവാൻ പറഞ്ഞു. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസി.പി. (എസ്.പി.) സുനേത്ര പവാറിനെതിരേ അവരുടെ മരിച്ച ഭർത്താവിനോടുള്ള ആദരസൂചകമായി സ്ഥാനാർഥിയെ നിർത്തില്ലെന്ന് പ്രഖ്യാപിച്ചപ്പോൾ, മഹാ വികാസ് അഘാഡി അംഗമായ ഉദ്ധവ് ശിവസേനയും സുനേത്ര പവാറിന് പിന്തുണ പ്രഖ്യാപിച്ചു. സുനേത്ര പവാർ സംസ്ഥാന കോൺഗ്രസ് മേധാവി ഹർഷവർധൻ സപ്കലിനെ വിളിച്ച് എതിരില്ലാതെ ഉപതിരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടതിന് മണിക്കൂറുകൾക്കുശേഷമാണ് കോൺഗ്രസ് ബാരാമതി മണ്ഡലത്തിൽ മോറെയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
