ന്യൂഡൽഹി: മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള ലൈംഗികാരോപണ കേസിൽ താനും ഇരയാണെന്ന് പരസ്യമായി വെളിപ്പെടുത്തി ഒളിമ്പ്യൻ വിനേഷ് ഫോഗട്ട്. കോടതിയിൽ നിലവിലുള്ള ക്രിമിനൽ കേസിൽ പരാതി നൽകിയ ആറ് വനിതാ ഗുസ്തി താരങ്ങളിൽ ഒരാൾ താനാണെന്ന് ആദ്യമായാണ് വിനേഷ് വെളിപ്പെടുത്തുന്നത്. ഞായറാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ വീഡിയോ സന്ദേശത്തിലൂടെയാണ് താരം ഈ വെളിപ്പെടുത്തൽ നടത്തിയത്. To advertise here, സുപ്രീം കോടതി നിർദേശങ്ങൾ പ്രകാരം ഇരകളുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ പാടില്ലെന്നതിനാൽ നിയമനടപടികൾ പൂർത്തിയാകുന്നതുവരെ നിശ്ശബ്ദത പാലിക്കാനാണ് ആഗ്രഹിച്ചിരുന്നതെന്നും എന്നാൽ നിലവിലെ സാഹചര്യങ്ങൾ തന്നെ ഇതിന് നിർബന്ധിതയാക്കിയെന്നും വിനേഷ് വ്യക്തമാക്കി. 2026-ലെ ഏഷ്യൻ ഗെയിംസിന് മുന്നോടിയായി തന്റെ തിരിച്ചുവരവ് തടയാൻ ഗുസ്തി ഫെഡറേഷൻ ബോധപൂർവം ശ്രമിക്കുന്നുവെന്നും വിനേഷ് ആരോപിക്കുന്നു. ഉത്തർപ്രദേശിലെ ഗോണ്ടയിലെ ബ്രിജ് ഭൂഷന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കോളേജിൽ റാങ്കിങ് ടൂർണമെന്റുകളും ട്രയൽസുകളും നടത്താനുള്ള ഫെഡറേഷന്റെ തീരുമാനമാണ് വിനേഷിനെ പ്രകോപിപ്പിച്ചത്. അവിടെ നീതിയുക്തമായ മത്സരം അസാധ്യമാണ്. റഫറിമാരുടെ തീരുമാനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇപ്പോഴും ബ്രിജ് ഭൂഷന്റെയും അനുയായികളുടെയും നിയന്ത്രണത്തിലാണ്. ബ്രിജ് ഭൂഷന്റെ സ്വാധീനവലയത്തിലുള്ള ഒരിടത്ത് പോയി 100 ശതമാനം ആത്മവിശ്വാസത്തോടെ മത്സരിക്കാൻ കഴിയില്ലെന്നും വിനേഷ് കൂട്ടിച്ചേർത്തു. ബ്രിജ് ഭൂഷനെ സ്ഥാനത്തുനിന്ന് നീക്കിയെങ്കിലും നിലവിലെ അധ്യക്ഷൻ സഞ്ജയ് സിങ്ങിലൂടെ അദ്ദേഹം ഫെഡറേഷനെ ഇപ്പോഴും നിയന്ത്രിക്കുകയാണെന്ന് വിനേഷ് ആരോപിക്കുന്നു. തങ്ങൾ നേരിടുന്ന ഈ കഷ്ടതകൾ കണ്ട് കായിക മന്ത്രാലയവും സർക്കാരും മൗനംപാലിക്കുകയാണെന്നും ആരോപണമുയർത്തി. 2024 പാരീസ് ഒളിമ്പിക്സിലെ തിരിച്ചടികൾക്ക് ശേഷം 18 മാസത്തെ ഇടവേള കഴിഞ്ഞ് കരിയറിലേക്ക് മടങ്ങിവരാനുള്ള ശ്രമത്തിലാണ് വിനേഷ്. 2023-ൽ ഡൽഹി ജന്തർ മന്തറിൽ നടന്ന ഗുസ്തി താരങ്ങളുടെ ചരിത്രപ്രധാനമായ പ്രതിഷേധങ്ങളുടെ മുൻനിരയിൽ വിനേഷുണ്ടായിരുന്നു. സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ തുടങ്ങിയ പ്രമുഖ താരങ്ങൾ പങ്കെടുത്ത ഈ പ്രതിഷേധം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാർലമെന്റ് മാർച്ചിനിടെ താരങ്ങളെ പോലീസ് വലിച്ചിഴച്ച ദൃശ്യങ്ങൾ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ വരെ വിമർശനത്തിനിടയാക്കി. നിലവിൽ ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ കേസിൽനിന്ന് ബ്രിജ് ഭൂഷനെ ഒഴിവാക്കിയെങ്കിലും വിനേഷ് ഉൾപ്പെടെയുള്ള ആറ് വനിതാ താരങ്ങൾ നൽകിയ ലൈംഗിക പീഡനം, പിന്തുടർന്ന് ശല്യംചെയ്യൽ തുടങ്ങിയ ഗുരുതരമായ കുറ്റാരോപണങ്ങളിൽ കോടതിയിൽ വിചാരണ തുടരുകയാണ്.

ബ്രിജ്ഭൂഷന്റെ ഇരകളിൽ ഒരാൾ ഞാൻ; മൗനം വെടിഞ്ഞ് വിനേഷ് ഫോഗട്ട്, വെളിപ്പെടുത്തലുമായി വീഡിയോ
M
MathrubhumiSource Link
about 12 hours ago
