സിലിൻഡർ ക്ഷാമത്തിന്റെ പേരിൽ ഹോട്ടലുകളിൽ ഉപഭോക്താക്കൾക്ക്ഇരുട്ടടി To advertise here, പല ഹോട്ടലുകളിലും ഇപ്പോൾ ഊൺ കിട്ടാനില്ല ബെംഗളൂരു : ഭക്ഷണം കഴിക്കാനെത്തുന്നവരുടെമേൽ പാചകവാതക ക്ഷാമത്തിന്റെ പേരുപറഞ്ഞ് അനധികൃതമായി സർവീസ് ചാർജ് ഈടാക്കി ബെംഗളൂരുവിലെ ഹോട്ടലുകൾ. പാചകവാതക സിലിൻഡറുകളുടെ ക്ഷാമത്തെ മറികടന്ന് പ്രവർത്തനം മുന്നോട്ടുനീക്കുന്ന ഹോട്ടലുകളാണ് അധിക തുക ഈടാക്കിത്തുടങ്ങിയത്. ബില്ലിൽ ഈടാക്കുന്ന അഞ്ചുശതമാനം കേന്ദ്ര-സംസ്ഥാന ജി.എസ്.ടി.ക്കു പുറമെയാണിത്. ഇതോടെ, നഗരത്തിൽ ഭക്ഷണത്തിന് തീവിലയായി. ബെംഗളൂരു ബ്രിഗേഡ് റോഡിലെ ഒരു പ്രമുഖ റസ്റ്ററന്റിൽ പത്തുശതമാനം സർവീസ് ചാർജാണ് ശനിയാഴ്ച മുതൽ ഈടാക്കിത്തുടങ്ങിയത്. അഞ്ചുശതമാനം ജി.എസ്.ടി.കൂടി ചേർത്താൽ ഭക്ഷണം കഴിച്ചവർ മെനു കാർഡിലേതിനേക്കാൾ 15 ശതമാനം തുക അധികം നൽകണം. വലിയ തുകയ്ക്ക് കരിഞ്ചന്തയിൽനിന്ന് പാചകവാതക സിലിൻഡറുകൾ വാങ്ങേണ്ടിവരുന്നതുകൊണ്ട് സർവീസ് ചാർജ് ഈടാക്കാൻ നിർബന്ധിതരായതാണെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. അതേസമയം, ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് ഇത് ഇരുട്ടടിയായി. ഭക്ഷണം കഴിച്ചശേഷമാണ് പ്രതീക്ഷിക്കാത്ത തുകയ്ക്കുള്ള ബിൽ അടയ്ക്കേണ്ടിവരുന്നത്. നിയമവിരുദ്ധമായാണ് ഹോട്ടലുടമകൾ ഇങ്ങനെ അമിത തുക ഈടാക്കുന്നതെന്ന് ആരോപണമുയരുന്നുണ്ട്. എന്നാൽ, കോർപ്പറേഷൻ അധികൃതർ ഇക്കാര്യം പരിശോധിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. കൂടുതൽ പാചകവാതക ഉപയോഗം വേണ്ടിവരുന്ന വിഭവങ്ങൾ തയ്യാറാക്കുന്നത് ഒഴിവാക്കിയാണ് ഇത്തരം ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. പല ഹോട്ടലുകളിലും ഇപ്പോൾ ഊൺ കിട്ടാനില്ല. പ്രധാനമന്ത്രിക്ക് കത്തെഴുതി ഹോട്ടൽ സംരംഭക പാചകവാതക ക്ഷാമം വനിതാ സംരംഭകർക്കുമേൽ ഏൽപ്പിച്ച ആഘാതം വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി ബെംഗളൂരുവിലെ ഹോട്ടൽ സംരംഭക. ഗാന്ധിനഗറിലെ രസപാക ഹോട്ടൽ ഉടമ രൂപാ ശാസ്ത്രിയാണ് പ്രശ്നപരിഹാരത്തിന് അടിയന്തര നടപടിയാവശ്യപ്പെട്ട് കത്തെഴുതിയത്. സ്ത്രീകൾ നടത്തുന്ന ഹോട്ടലുകളുടെ പ്രയാസം പരിഹരിക്കുന്നതിൽ പ്രത്യേകശ്രദ്ധ നൽകണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. വാണിജ്യ സിലിൻഡറുകളുടെ വിതരണം പകുതിയാക്കി ചുരുക്കിയ സാഹചര്യത്തിൽ ഹോട്ടൽ സംരംഭം മുന്നോട്ടുകൊണ്ടുപോകാനാകുന്നില്ല.
