മതിൽ പൊളിച്ച് മണ്ണുനീക്കി പുറത്തെടുത്തു To advertise here, മുളന്തുരുത്തി : മുളന്തുരുത്തിയിൽ വീട്ടുമുറ്റത്ത് കാർ മാറ്റിയിടുന്നതിനിടെയുണ്ടായ അപകടത്തിൽ യുവാവ് കാറിനടിയിൽ അരമണിക്കൂറോളം കുടുങ്ങിക്കിടന്നു. മുളന്തുരുത്തി പുളിക്കമാലി ഷാപ്പുപറമ്പിൽ അഖിൽരാജിനാണ് (30) പരിക്കേറ്റത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് യുവാവിനെ പുറത്തെടുത്തത്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ മാറ്റിയിടുന്നതിനായി അഖിൽരാജിന്റെ ഭാര്യ വണ്ടി സ്റ്റാർട്ട് ചെയ്തു. പരിചയക്കുറവു മൂലം ബ്രേക്കിന് പകരം ആക്‌സിലറേറ്റർ അമർന്നു. ഇതോടെ നിയന്ത്രണംവിട്ടു പാഞ്ഞ കാർ മുന്നിൽ നിന്ന അഖിൽരാജിനെ ഇടിച്ചുതെറിപ്പിക്കുകയും 50 മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു. മതിലിനും രണ്ട് മരങ്ങൾക്കും ഇടയിലേക്കാണ് കാർ ഇടിച്ചുകയറിയത്. അഖിൽരാജ് വാഹനത്തിനടിയിൽ പൂർണമായും കുടുങ്ങി. മതിലിനും മരങ്ങൾക്കും ഇടയിൽ കാർ കുടുങ്ങിയ നിലയിലായതിനാൽ നാട്ടുകാർക്ക് രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചില്ല. അരമണിക്കൂറോളം അഖിൽരാജ് വാഹനത്തിനടിയിൽ കിടന്നു. വിവരമറിഞ്ഞ് മുളന്തുരുത്തിയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് രക്ഷാപ്രവർത്തനം ആരംഭിച്ചു. ആദ്യം ജെ.സി.ബി. ഉപയോഗിച്ച് മതിൽ പൊളിച്ചുനീക്കി. തുടർന്ന് വാഹനത്തിനടിയിലെ മണ്ണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ കൈകൊണ്ട് മാറ്റി ചെറിയ കുഴിയുണ്ടാക്കി യുവാവിനെ പുറത്തെടുക്കുകയായിരുന്നു. തലയ്ക്കും കാലിനും പരിക്കേറ്റ അഖിൽരാജിനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.ആർ. അനിൽകുമാർ, ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.ബി. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ വി.യു. ഉദേഷ്, പ്രവീൺ പ്രഭാകരൻ, കെ. മിഥുൻകുമാർ, സുദേവ്, സുരേഷ് കുമാർ, കെ.കെ. രാജു എന്നീ ഫയർമാൻമാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഭാര്യ കാർ മാറ്റിയിട്ടപ്പോൾ അപകടം, യുവാവ് വാഹനത്തിനടിയിൽപ്പെട്ടു
M
MathrubhumiSource Link
23 days ago