ന്യൂഡൽഹി: ഭിന്നശേഷിക്കാരായ തടവുകാർക്ക് നിയമപരമായ അവകാശം ഉറപ്പാക്കുന്ന കാര്യം കാര്യക്ഷമമായി പരിശോധിക്കാൻ ഉന്നതാധികാര സമിതിയോട് സുപ്രീംകോടതി. ഭിന്നശേഷിക്കാരായ തടവുകാരെ സംബന്ധിച്ച നിലവിലെ നിയമചട്ടക്കൂടുകൾ സമിതി വിലയിരുത്തണം. എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത ചട്ടക്കൂടുണ്ടാക്കാനും ഇത് സഹായിക്കും. ഉന്നതാധികാര സമിതി നാലുമാസത്തിനകം പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. To advertise here, ജയിലുകളിൽ ഭിന്നശേഷിക്കാരായ തടവുകാർക്ക് ആവശ്യമായ സൗകര്യമൊരുക്കുന്ന കാര്യത്തിൽ നേരത്തേ എൽ. മുരുകനാഥൻ കേസിൽ സുപ്രീംകോടതി മാർഗരേഖയിറക്കിയിരുന്നു. ഇത് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി അഡ്വ. കാളീശ്വരം രാജ് വഴി സാമൂഹികപ്രവർത്തകനായ സത്യൻ നരവൂർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഇടപെട്ടത്. സുപ്രീംകോടതിയുടെ മുൻ ഉത്തരവ് പാലിച്ച് 12 സംസ്ഥാനങ്ങളാണ് റിപ്പോർട്ട് നൽകിയത്. ഇതുസംബന്ധിച്ച വിഷയം ഉചിതമായും കാര്യക്ഷമമായും പരിശോധിക്കാനാണ് സുപ്രീംകോടതി ഫെബ്രുവരി 26-ന് ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയത്. സമിതിക്കുമുന്നിലുള്ള നടപടികളിൽ കേന്ദ്ര ഭിന്നശേഷി ശാക്തീകരണവകുപ്പ് സെക്രട്ടറിയും സംസ്ഥാന സാമൂഹികക്ഷേമവകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കണം. ഉത്തരവുകൾ പാലിച്ചുകൊണ്ട് ആറാഴ്ചയ്ക്കകം സംസ്ഥാനങ്ങൾ റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരുടെ അവകാശനിയമത്തിലെ 89-ാം വകുപ്പ് ജയിലിനും ബാധകമാക്കണമെന്ന് സുപ്രീംകോടതി ഡിസംബറിൽ ഉത്തരവിട്ടിരുന്നു. അതായത്, ഭിന്നശേഷിക്കാരായ തടവുകാർക്കെതിരേ അതിക്രമം നടത്തിയാൽ ജയിൽ അധികൃതർ ശിക്ഷ നേരിടേണ്ടിവരും. ഭിന്നശേഷിക്കാരായതുകൊണ്ടുമാത്രം തടവുകാർക്ക് ജയിലുകളിൽ വിദ്യാഭ്യാസസൗകര്യം നിഷേധിക്കരുതെന്നും കോടതി പറഞ്ഞിരുന്നു. Content Highlights: Supreme Court mandates a high-level committee to standardize facilities for disabled prisoners across all states., A progress report is required within four months to ensure legal compliance., Section 89 of the Rights of Persons with Disabilities Act is now strictly applicable to prison environments., Prison authorities face penalties for violence against disabled inmates., Education and basic facilities cannot be denied based on disability. Published: 23 Apr 2026, 09:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഭിന്നശേഷിക്കാരായ തടവുകാരുടെ അവകാശങ്ങൾ: ഉന്നതാധികാരസമിതി പരിശോധിക്കണമെന്ന് സുപ്രീംകോടതി
M
MathrubhumiSource Link
17 days ago