കൽക്കുണ്ട് റോഡിലെ ദുരിതയാത്രയ്ക്ക് അറുതിയില്ല To advertise here, കരുവാരക്കുണ്ട് : കിഴക്കേത്തല-കൽക്കുണ്ട് റോഡിലെ യാത്രാ ബുദ്ധിമുട്ടിന് അറുതിയില്ല. കരുവാരക്കുണ്ട് പഞ്ചായത്തിലെ ഏഴ് വാർഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ കിഴക്കേത്തല-കൽക്കുണ്ട് റോഡ് തകർന്നിട്ട് വർഷങ്ങളായി. 1988-ൽ കൽക്കുണ്ടിലുണ്ടായ ഉരുൾപൊട്ടലിൽ റോഡ് തകർന്നതിനെത്തുടർന്ന് ‘ഫ്ലഡ് പദ്ധതി’യിൽ ഉൾപ്പെടുത്തി ടാറിങ് നടത്തിയതാണ്. 36 വർഷമായിട്ടും റോഡിന്റെ സമഗ്ര നവീകരണത്തിന് പദ്ധതിയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മലയോര മേഖലയിലെ പ്രധാന സാഹസിക വിനോദസഞ്ചാര കേന്ദ്രമായ കേരളാംകുണ്ടിലേക്കുള്ള ഏക പാതയാണിത്. ജില്ലയുടെതന്നെ കാർഷിക കേന്ദ്രമായ കൽക്കുണ്ട് മലവാരത്തിലേക്കുള്ള വഴിയും ഇതുതന്നെ. കർഷകർക്കും വിനോദസഞ്ചാരികൾക്കും ഏക ആശ്രയമായ പാതയിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. റോഡിന്റെ ശോച്യാവസ്ഥകാരണം സ്വകാര്യ ബസുകൾ സർവീസ് നടത്താൻ മടിക്കുന്നത് വിദ്യാർഥികളെയും തോട്ടം തൊഴിലാളികളെയും ദുരിതത്തിലാക്കുന്നുണ്ട്. കാർഷിക ഉത്പന്നങ്ങൾ ചന്തയിലെത്തിക്കാൻ കർഷകർക്ക് മറ്റു വാഹനങ്ങളെ വലിയ തുകനൽകി ആശ്രയിക്കേണ്ടിവരുന്നത് സാമ്പത്തികപ്രതിസന്ധിയാണുണ്ടാക്കുന്നത്. ഈ റോഡിൽ കൈവരികളില്ലാതെ അപകടാവസ്ഥയിലുള്ള മാമ്പറ്റ പാലവും യാത്രക്കാർക്ക് ഭീഷണിയാണ്. തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയപ്പാർട്ടികൾ റോഡ് നവീകരണം പ്രധാന വാഗ്ദാനമായി മുന്നോട്ടുവെക്കാറുണ്ടെങ്കിലും ഫണ്ട് അനുവദിക്കുന്ന കാര്യത്തിൽ ജനപ്രതിനിധികൾ കാണിക്കുന്ന വിമുഖത നാട്ടുകാർക്കിടയിൽ കടുത്ത അമർഷമുണ്ടാക്കുന്നുണ്ട്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഭരണസമിതികൾ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും കാലവർഷം എത്തുന്നതിനുമുൻപെങ്കിലും റോഡ് ടാറിങ് ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. മാമ്പറ്റയിൽ ജനകീയ കൺവെൻഷൻ ഇന്ന് : കിഴക്കേത്തല-കൽക്കുണ്ട് റോഡ് നിർമാണം അനന്തമായി നീളുന്നതിലും അശാസ്ത്രീയമായ പ്രവൃത്തികൾമൂലം ജനജീവിതം ദുസ്സഹമായതിലും പ്രതിഷേധിച്ച് മാമ്പറ്റയിൽ ശനിയാഴ്ച ജനകീയ കൺവെൻഷൻ ചേരും. മാമ്പറ്റ മദ്രസ്സയിൽ ചേരുന്ന കൺവെൻഷനിൽ ജനകീയ കമ്മിറ്റി രൂപവത്കരിക്കും. തുടർപ്രക്ഷോഭങ്ങൾ ആസൂത്രണംചെയ്യും. പ്രധാന ആവശ്യങ്ങൾ മുക്കട്ട മുതൽ ചേരിപ്പടി വരെയുള്ള റോഡ് നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുക. അശാസ്ത്രീയമായ നിർമാണരീതികൾ അടിയന്തരമായി അവസാനിപ്പിക്കുക . ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരംകാണുക.
