മുംബൈ : മറാഠിഭാഷ നിർബന്ധമായും അറിഞ്ഞിരിക്കണമെന്ന സർക്കാരിന്റെ ഉത്തരവിനെതിരേ മേയ് നാലുമുതൽ മഹാരാഷ്ട്രയിലുടനീളം 15 ലക്ഷം ഓട്ടോ ഡ്രൈവർമാർ പ്രതിഷേധിക്കും. മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽനിന്നുള്ള ഏകദേശം അഞ്ചുലക്ഷം ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെ സംസ്ഥാനത്തൊട്ടാകെയുള്ള 15 ലക്ഷം ഓട്ടോഡ്രൈവർമാർ പ്രക്ഷോഭത്തിൽ പങ്കെടുക്കുെമന്ന് വിവിധ യുണിയനുകൾ അറിയിച്ചു.മേയ് ഒന്നിന് ഉത്തരവ് പ്രാബല്യത്തിൽ വരും. To advertise here, തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 28-ന് ഗതാഗതമന്ത്രി പ്രതാപ് സർനായിക്കിന് നിവേദനം സമർപ്പിക്കുമെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു. നിയമവിരുദ്ധമെന്ന് സർക്കാർ പറയുന്ന ബൈക്ക് ടാക്സികൾക്കെതിരേ നടപടിയെടുക്കുന്നില്ല. ഓൺലൈൻ കാബ് ഡ്രൈവർമാർക്ക് മറാഠിഭാഷ പ്രാവീണ്യനിയമം ബാധകമല്ല. ഓട്ടോ, ടാക്സി ഡ്രൈവർമാരെമാത്രം ലക്ഷ്യമിട്ടുള്ള ഇത്തരമൊരു ഉത്തരവിൽ ആശങ്കയുണ്ടെന്ന് ഓട്ടോറിക്ഷായൂണിയൻ നേതാവ് ശശാങ്ക്‌റാവു പറഞ്ഞു. സർക്കാർ തങ്ങളുടെ അഭ്യർഥന അവഗണിച്ചാൽ മേയ് നാലുമുതൽ റെയിൽവേ സ്റ്റേഷനുകൾ, ബസ് ഡിപ്പോകൾ, മറ്റ് ഓട്ടോ സ്റ്റാൻഡുകൾ എന്നിവയ്ക്കുപുറത്ത് പ്രതിഷേധിക്കുമെന്നും തീരുമാനം തിരുത്തുന്നതുവരെ സമരം തുടരുമെന്നും റാവു പറഞ്ഞു. മഹാരാഷ്ട്രയിലെ 59 റീജണൽ, സബ്-റീജണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ മേയ് ഒന്നുമുതൽ ഓട്ടോ-ടാക്സി ഡ്രൈവർമാർക്ക് ലൈസൻസിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. മറാഠി വായിക്കാനും എഴുതാനും കഴിയുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള പുതിയ ലൈസൻസിങ് നിയമമാണ് നടപ്പാക്കുന്നത്. ഭാഷാപ്രാവീണ്യത്തിൽ പരാജയപ്പെടുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്നാണ് ഗതാഗതവകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാനത്ത്, പ്രത്യേകിച്ച് മുംബൈയിലും താനെയിലും നവിമുംബൈയിലും ഓട്ടോ, ടാക്സി ഡ്രൈവർമാരിൽ ബഹുഭൂരിപക്ഷവും വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. ഹിന്ദിയിലാണ് അവർ സംസാരിക്കുന്നത്.

മറാഠി അറിയണമെന്ന നിബന്ധന; ഓട്ടോഡ്രൈവർമാർ സമരത്തിലേക്ക്
M
MathrubhumiSource Link
18 days ago