എ ന്റെ കുട്ടിക്കാലത്ത്, 1950-കളിൽ ഞങ്ങളുടെ നാട്ടിൽ മനുഷ്യരെക്കാൾ അധികമുണ്ടായിരുന്നത് മലക്കുകളും ജിന്നുകളും പ്രേതങ്ങളും പിശാചുകളും കാളി-കൂളികളുമൊക്കെയാണ്. എപ്പോൾ എങ്ങോട്ടുതിരിഞ്ഞാലും അവയുടെ പിടിയിൽപ്പെടാതെ നോക്കണമെന്ന് വീട്ടുകാരും നാട്ടുകാരും നിരന്തരം ഉപദേശിച്ചിരുന്നു. മുതിർന്നവരുടെ പ്രധാനപ്പെട്ട ജോലിതന്നെ അതായിരുന്നു. To advertise here, ഏറ്റവും പേടി രാവിനെയായിരുന്നു. രാവിലെ സ്‌കൂൾ തുടങ്ങുന്നതിനുമുൻപ് എന്നപോലെ വൈകുന്നേരം സ്‌കൂൾ വിട്ടുവന്നശേഷവും മദ്രസ എന്നുപേരായ മതപാഠശാലയുണ്ട്. അതിന് 'രാത്രി മദ്രസ' എന്നുപറയും. മുതിർന്ന ആൺകുട്ടികൾക്ക് പള്ളിയിൽ നിശാപാഠശാലയുണ്ട്. അതിന് 'ദർസ്' എന്നുപേര്. മനുഷ്യർക്കിടയിൽ എപ്പോഴുമുള്ള 'ഇബ്ലീസ്' എന്ന പഹയനെപ്പറ്റി എന്നും മുസ്ലിയാർമാർ 'വഅള്' എന്ന മതപ്രസംഗത്തിൽ ഓർമിപ്പിച്ചുകൊണ്ടേയിരിക്കും. പിശാച്, ശൈത്താൻ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന അവൻ എപ്പോഴും മനുഷ്യരെ വഴികേടിലാക്കാൻ നടക്കുകയാണ്. അവൻ ഏതിലേ വരുന്നു, ഏതിലേ പോകുന്നു എന്നൊന്നും കണ്ടറിയാൻ സാധിക്കുകയില്ല. മനുഷ്യരുടെ ആദിപിതാവായ ആദം നബിയെയും ഭാര്യ ഹവ്വാബീവിയെയും സ്വർഗത്തിൽവെച്ച് വഴിപിഴപ്പിച്ചത് അവനാണ്. അല്ലാഹു ഏതുമരംകൊള്ളെ അടുക്കരുത്, ഏതു കായ് തിന്നരുത് എന്ന് കല്പിച്ചുവോ, ആ മരംകൊള്ളെ അടുക്കാനും ആ കായ തിന്നാനും പ്രേരിപ്പിച്ചത് ശൈത്താനാണ് എന്ന് അല്ലാഹു ഖുർആനിൽ ഓർമിപ്പിച്ചിട്ടുണ്ട്. 'ഖിയാമം' എന്നറിയപ്പെടുന്ന ലോകാവസാനംവരെ അവന് സമയം നീട്ടിക്കൊടുത്തിട്ടുണ്ട്. മനുഷ്യരുടെ പ്രധാന ശത്രു ഇബ്ലീസാണ്-നല്ല കാര്യം ചെയ്യാതിരിക്കാനും ചീത്തകാര്യം ചെയ്യാനും പ്രേരിപ്പിക്കുന്ന ദുഷ്ടശക്തി. അവനെ കാണാനും കേൾക്കാനും മനുഷ്യർക്ക് പാങ്ങില്ല. രാപകൽ ഭേദമില്ലാതെ ഓരോ മനുഷ്യനെയും ചുറ്റിപ്പറ്റി ദുർബോധനം നടത്തുന്ന ആ ബലാലിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാൻ പ്രാർഥനമാത്രമേ വഴിയുള്ളൂ. അതുകൊണ്ട് മാപ്പിളമാർ എന്തുചെയ്യുമ്പോഴും ആദ്യം ഈ ദുഷ്ടന്റെ ഉപദ്രവത്തിൽനിന്ന് കാത്തുകൊള്ളേണമേ എന്ന് 'ദുആ' ഇരക്കും. മുടക്കുന്നവനെ ആദ്യംതന്നെ ഒഴിവാക്കണമല്ലോ. രാത്രിയാണ് വലിയ പ്രശ്‌നം. പള്ളിക്കാട്ടിലെ ഖബറുകളിൽനിന്ന് എണീറ്റുവരുന്ന 'റൂഹാനി' എന്നുപറയുന്ന പ്രേതാത്മാക്കളെ കാണുകയോ അവരുടെ ശബ്ദം കേൾക്കുകയോ ചെയ്താൽ ആപത്താണ്. ചിലപ്പോൾ പിരാന്തുവരെ വരാം. മലക്കുകൾ, ജിന്നുകൾ എന്നീ രണ്ടുകൂട്ടരെപ്പറ്റി ദൈവവചനമായ ഖുർആനിലും നബിവചനമായ ഹദീസിലും നിരന്തരം പറയുന്നുണ്ട്. വാനലോകത്തുനിന്ന് വന്നെത്തുന്ന അദൃശ്യജീവികൾ, അവരും അധികവും വരുക രാത്രിയിലാണ്. ലക്ഷക്കണക്കിനുള്ള മലക്കുകളെക്കൊണ്ട് ഉപദ്രവമില്ല. അവർക്ക് ദൈവാരാധന എന്ന ഒറ്റപ്പണിയേയുള്ളൂ. അവർക്കിടയിൽ പ്രധാനികളായി നാലുപേരുണ്ട്-പ്രവാചകന്മാർക്ക് ദൈവികസന്ദേശം എത്തിച്ചുകൊടുക്കുന്ന ജിബിരീൽ, മഴ പെയ്യിക്കുന്നതിന്റെ ചുമതലയുള്ള മീക്കായീൽ, ജീവജാലങ്ങളുടെ 'റൂഹ്' എന്ന ജീവൻ പിടിച്ച് അവരെ മരിപ്പിക്കുന്ന അസറാഈൽ, ലോകാവസാനത്തിന് തുടക്കംകുറിച്ചുകൊണ്ട് 'സൂർ' എന്ന കൊമ്പുവിളിക്കാൻ വേണ്ടി സദാ കാത്തുനിൽക്കുന്ന ഇസ്രാഫീൽ എന്നിവർ. പിന്നെ മനുഷ്യരുടെ തോളിലിരുന്ന് അവരുടെ നന്മതിന്മകൾ അപ്പപ്പോൾ രേഖപ്പെടുത്തുന്ന രണ്ട് മലക്കുകളുമുണ്ട്-വലത്തേ തോളിൽ ഇരുന്ന് നന്മകൾ കുറിച്ചുവെക്കുന്ന റഖീബും ഇടത്തേ തോളിലിരുന്ന് തിന്മകൾ കുറിച്ചുവെക്കുന്ന അതീദും. ഈ രണ്ട് 'ഗ്രന്ഥങ്ങളും' ലോകാവസാനത്തെത്തുടർന്ന് വന്നെത്തുന്ന 'മഹ്ശറ' എന്ന വിചാരണവേദിയിൽ ഓരോരുത്തനും നൽകപ്പെടും. തിന്മ ഏറിയവന് ഇടംകൈയിലാണ് അത് കിട്ടുക. വേറേ രണ്ട് മലക്കുകൾ ഖബറിലെ വിചാരണക്കാരാണ്. പരേതനെ അടക്കിക്കഴിഞ്ഞ് സ്വന്തക്കാർ പിരിഞ്ഞുപോയ ഉടനെ ഇവർ ശവക്കുഴിയിലെത്തും. മയ്യത്തിന് അതോടെ ജീവൻവെക്കും. മുൻകർ, നകീർ എന്നുപേരായ ഈ മലക്കുകൾ വിശ്വാസത്തെപ്പറ്റിയും ജീവിതകാലത്തെ ചെയ്തികളെപ്പറ്റിയും ചോദ്യംചെയ്യും. ഉത്തരം തൃപ്തികരമല്ലെങ്കിൽ കഠിനമായി ഭേദ്യംചെയ്യും. സന്മാർഗികൾക്ക് സ്വർഗപ്പൂങ്കാവനത്തിലേക്കുള്ള ഒരു വാതിൽ ഖബറിലേക്ക് തുറന്നുകിട്ടും. ഇതുരണ്ടും ലോകാവസാനംവരെ തുടർന്നുപോകും. സ്വർഗത്തിന് കാവൽക്കാരനായ മലക്കിന് 'രിസ്വാൻ' എന്നും നരകത്തിന്റെ കാവൽക്കാരനായ മലക്കിന് 'മാലിക്ക്' എന്നും പേര്. ജിന്നുകളുടെ കാര്യം ഇതിനെക്കാൾ സങ്കീർണമാണ്. അവരുടെ കൂട്ടത്തിൽ വിശ്വാസികളും അവിശ്വാസികളുമുണ്ട്-മുസ്ലിം ജിന്നും കാഫിർ ജിന്നും. കൂട്ടത്തിലെ വിശ്വാസികളെക്കൊണ്ട് ശല്യമില്ല; അവിശ്വാസികൾ പ്രശ്‌നക്കാരാണ്. കൂടോത്രം, കണക്കുനോട്ടം, കള്ളാടിത്തം കയറ്റൽ തുടങ്ങി പല പേരുകളിൽ അറിയപ്പെടുന്ന നാട്ടിലെ ആഭിചാരകർമങ്ങൾ ചെയ്യുന്നവരെ സഹായിക്കുന്നതും കാഫിർ ജിന്നുകളാണ്. അവർ വാനലോകത്തുനിന്ന് അല്ലാഹുവും മലക്കുകളും തമ്മിൽ നടക്കുന്ന സംഭാഷണങ്ങൾ ഒളിഞ്ഞുനിന്ന് കേട്ട് ഭൂമിയിലെ മനുഷ്യർക്ക് എത്തിച്ചുകൊടുക്കുന്ന ഏജന്റുമാരാണ്. ഇക്കൂട്ടത്തിൽ ചിലർ പെണ്ണുങ്ങളുടെ മേത്തുകൂടി പലവിധ ഉപദ്രവങ്ങൾചെയ്യും. അപസ്മാരം, ഭ്രാന്ത് മുതലായവ വന്നുപെടുന്നത് അങ്ങനെയാണ്. ചില സ്ത്രീകൾ ജിന്നുകളെ സേവപിടിച്ച് അവയുടെ സാന്നിധ്യംകൊണ്ട് പലവിധ രോഗങ്ങൾ ചികിത്സിക്കാറുണ്ട്. ജിന്ന ഹളറാത്ത് (സാന്നിധ്യം) ഉള്ള ഇത്തരം വനിതകളെ 'ജിന്നുമ്മ' എന്നാണ് വിളിക്കുക. മന്ത്രവാദികളായ ചില മുസ്ല്യാമ്മാരും ഇമ്മട്ടിൽ ജിന്നുകളെ പാട്ടിൽ നിർത്താറുണ്ട്. ചികിത്സതന്നെ ലക്ഷ്യം. ജിന്നുകൾക്കിടയിൽ ആണും പെണ്ണുമുണ്ട്. ഇതിൽ ആൺ ജിന്നുകൾ മനുഷ്യസ്ത്രീകളെ മോഹിച്ച് അവരുടെ മേത്ത് കൂടും. സ്ത്രീകൾ ശിരോവസ്ത്രം ധരിക്കാതിരുന്നാൽ ഇതിന് സാധ്യത ഏറെയാണ്. മന്ത്രവാദംകൊണ്ട് പെൺ ജിന്നുകളെ കൈവശംവെച്ച് അവരുമായി ഇണചേരുന്ന ആളുകളുണ്ട് എന്നും വിശ്വാസമുണ്ട്! ജിന്നുകൾക്ക് പല രൂപത്തിൽ വരാൻ കഴിയും. മൂവന്തി നേരത്ത് കാണുന്ന പാമ്പുകളിൽ പലതും ജിന്നുകളാവാൻ സാധ്യതയുണ്ട്. 'പാമ്പിന്റെ കോലത്തിൽ ജിന്നുകൾ ചെന്നപ്പോൾ മുഹ്യിദ്ദീൻ ശൈഖ് ഭയമൊന്നും കൂടാതെ അവയെ പറിച്ചെറിഞ്ഞു എന്ന് മുഹ്യിദ്ദീൻ മാലയിൽ പറയുന്നുണ്ട്. മുസ്ലിം ജിന്നുകൾ ഒരിക്കലും നായയുടെയോ പന്നിയുടെയോ കോലം സ്വീകരിക്കില്ല. ഞാൻ 'മോദി'യുടെ പേരിലാൾ ആണ്, ആറാം ക്ലാസ് തൊട്ട് എം.എൻ. കാരശ്ശേരിയും പിന്നെ 'ഖിള്ർ' എന്നു പേരായി ഒരു കഥാപാത്രമുണ്ട്-മരണമില്ലാത്ത മനുഷ്യൻ. നബിയാണ് എന്ന് ചിലർക്ക് അഭിപ്രായമുണ്ട്. ചിലർ ജിന്നാണ് എന്നുപറയുന്നു. ആയിരത്താണ്ടുകൾക്കുമുൻപ് ജീവിച്ചതായി കരുതപ്പെടുന്ന മൂസാനബിയുടെ സഹയാത്രികനായി ഖുർആനിൽ വിവരിക്കപ്പെടുന്നത് ഇദ്ദേഹമാണത്രേ. അവിടെ പേര് പറഞ്ഞിട്ടില്ല. ഏതായാലും കക്ഷി ഇപ്പോഴും എപ്പോഴും ഉണ്ട്. പല രൂപത്തിൽ ഭൂമിയിൽ നടക്കും. തൂവെള്ള വസ്ത്രംധരിച്ച മനുഷ്യനായിട്ട്, നല്ല താടിയുള്ള വെളുത്ത ആടായിട്ട്. നല്ല ആരോഗ്യമുള്ള വെളുത്ത പശുവായിട്ട്, അങ്ങനെയങ്ങനെ പല പ്രകാരത്തിൽ. പള്ളിയുടെ പരിസരങ്ങളിൽ, അല്ലെങ്കിൽ പാറകൾക്കുമുകളിൽ-നല്ല വൃത്തിയുള്ളിടത്തേ കാണൂ. സംസാരിക്കുകയില്ല. മുഖത്ത് നോക്കുകയില്ല. ഏതുകോലത്തിലാണെങ്കിലും നിങ്ങളെ ശ്രദ്ധിക്കാതെ കടന്നുപോകും. ഖിള്ർ നബിയെ കാണുന്നത് ഭാഗ്യമാണ്-നിങ്ങൾ അദ്ദേഹത്തെ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും ഭാഗ്യം വന്നുകൊള്ളും. പടച്ച റബ്ബിന്റെ വേണ്ടുകയുണ്ടെങ്കിൽ നിങ്ങൾ 'ആ' ശാശ്വതരൂപത്തെ കാണുകതന്നെ ചെയ്യും. ചില കഥകളിൽ സിക്കന്ദറും ഖിള്റും ഒന്നിച്ച് ഏഴുകടലുകൾനീന്തി എന്നുപറയുന്നുണ്ട്. അതിനും അപ്പുറം കടന്ന് 'ജീവന്റെ ജലം'(മാഉൽഹയാത്ത്) കുടിക്കാൻ ഖിള്റിനുമാത്രമേ സാധിച്ചുള്ളൂ. അതുകൊണ്ടാണ് കക്ഷി മരണമില്ലാത്തവനായിത്തീർന്നത്. മാപ്പിളമാരുടെ ദിവസക്കണക്കിന് ചെറിയൊരു വ്യത്യാസമുണ്ട്. അവരുടെ ഹിജ്റ കലണ്ടർ ചന്ദ്രമാസം അനുസരിച്ചുള്ളതാണ്. അതുകൊണ്ട് രാവിലാണ് ദിവസം തുടങ്ങുക. വ്യാഴാഴ്ച അസ്തമിച്ചാൽ 'വെള്ളിയാഴ്ച രാവ്' ആയി. വെള്ളിയാഴ്ച രാവിന് പലവിധ പുണ്യങ്ങളുമുണ്ട്. അന്നത്തെ ആരാധനാകർമങ്ങൾക്ക് പ്രതിഫലം കൂടും. വെള്ളിയാഴ്ച രാവിലാണ് ഖിള്ർ നബിയെ കാണാൻ സാധ്യത. കണ്ടുകിട്ടിയാൽ നിധികിട്ടുമ്പോലെ സമ്പത്തും സമൃദ്ധിയും കൂടും. അതുകൊണ്ട് ആ രാവിൽ വൃത്തിയുള്ള ആടിനെ കണ്ടാലും സലാം ചൊല്ലണം. ചിലപ്പോൾ ഖിള്ർ നബിയാണെങ്കിലോ? അന്ന് മൂവന്തിക്കുകാണുന്ന പാമ്പിനെ തല്ലരുത്. ചിലപ്പോൾ ജിന്ന് ആണെങ്കിലോ? മാപ്പിളപ്പാട്ടുകളിൽ വർണിച്ചിട്ടുള്ള മറുലോകത്തെ കഥാപാത്രങ്ങൾ വേറേയും ധാരാളം. ദുഷ്ടന്മാരായ ജിന്നുകൾക്ക് അറ്റമില്ല. ജിന്നുകൾക്കിടയിൽ അതിസുന്ദരികൾക്കും പഞ്ഞമില്ല. മോയിൻകുട്ടി വൈദ്യരുടെ ഖമർബാൻ ജിന്നുകൾക്കിടയിലെ സുന്ദരിയായ രാജ്ഞിയാണെങ്കിൽ സുഫൈറ എന്ന മോഹിനി പരിജിന്നുകളുടെ ചക്രവർത്തിയായ ശിഹാബിന്റെ പുത്രിയാണ്. പക്ഷിപ്പാട്ട്, കുറത്തിപ്പാട്ട്, കുപ്പിപ്പാട്ട് മുതലായ രചനകളിൽ ഇവരുടെ സമൃദ്ധമായ സാന്നിധ്യമുണ്ടായിരുന്നു. പക്ഷിപ്പാട്ടിൽ സുന്ദരികളെ അപഹരിച്ചുകൊണ്ടുപോകുന്ന ഇഫ്രീത്ത് എന്ന ഭൂതത്തെ തോല്പിക്കുന്ന അലിയാരുണ്ട്. കുറത്തിപ്പാട്ടിൽ കുറത്തിയായി വേഷംകെട്ടിവന്ന് ഫാത്തിമാബീവിയോട് അലിയാരെ സ്തുതിച്ചുപറയുന്ന ജിബിരീൽ എന്ന മലക്കുണ്ട്. കുപ്പിപ്പാട്ടിൽ കള്ളപ്പുതിയാപ്‌ളമാരെ പിടികൂടുന്ന കുപ്പിയുണ്ട്… ‘ഞാൻ MA പാസായി 5 കൊല്ലം കഴിഞ്ഞാണ് നാട്ടിൽ കരണ്ടുവന്നത്, പിന്നെയും 5 കൊല്ലം കഴിഞ്ഞാണ് ബസ്സ് വന്നത്’ മതപാരമ്പര്യത്തിൽനിന്ന് ഇറങ്ങിവരുന്ന ഈ കഥാപാത്രങ്ങൾക്കെല്ലാം പുറമേയാണ് നാട്ടുനടപ്പുകളിൽനിന്ന് വന്നെത്തുന്ന അദൃശ്യജീവികൾ. പ്രധാനി 'കുട്ടിച്ചാത്തനാ'ണ്. ഞങ്ങളുടെ അടുത്ത കുടുംബക്കാരിൽ ചിലർക്ക് കുട്ടിച്ചാത്തൻസേവ ഉണ്ടായിരുന്നു. എന്തോകാര്യത്തിന് മൂപ്പര് കോപിച്ചപ്പോൾ കിണറ്റിൽ ചോറും തലമുടിയും മലവും ചോരയും തിളച്ചുപൊന്തിയതിന് ദൃക്സാക്ഷികളുണ്ട്. ചെറുമക്കളുടെ ചുടലക്കാട്ടിൽനിന്ന് ഇടയ്ക്കിടെ ആളുന്ന തീയായി അന്തരീക്ഷത്തിൽ പടർന്ന് അപ്രത്യക്ഷമാകുന്ന 'പൊട്ടിച്ചൂട്ട്' കാണാത്തവരില്ല. പാണന്മാർ ഒടിമറഞ്ഞ് കാളയായും നായയായുമൊക്കെ വന്ന് ചെയ്യുന്ന ഉപദ്രവങ്ങൾ വേറേ. അങ്ങനെ വരുന്നവയ്ക്ക് ഏതെങ്കിലും ഒരവയവം കുറവായിരിക്കും. കാളയ്ക്ക് വാലുണ്ടാകില്ല, നായയ്ക്ക് ഒരു ചെവി കാണില്ല -അതാണ് അടയാളം. 'മുറം' എന്നുപേരായി അക്കാലത്ത് വേറേ ഒരു ദുർദേവതയുണ്ട്. ആരോ കോലം മറിയുന്നതാണ്. ആളു നോക്കാത്തപ്പോൾ ആ മുറം പിന്നാലെവന്ന് നമ്മളെ പിടികൂടും. ഞങ്ങളുടെ നാട്ടിലെ കരുവോട്ട് അമ്പലത്തിന്റെ മുൻപിലൂടെ പകൽനേരത്തുപോലും ഒറ്റയ്ക്ക് ആരും വഴിനടന്നിരുന്നില്ല. അമ്പലത്തിൽനിന്ന് ഏതോ പിശാചുക്കൾ ഇറങ്ങിവന്ന് പിടികൂടുമെന്ന് പലരും പേടിച്ചിരുന്നു. ഇത്തരം നാനാജാതി അദൃശ്യവ്യക്തികളെ അറിഞ്ഞും പേടിച്ചുമാണ് ഞാൻ ശൈശവം പിന്നിട്ടത്-എപ്പോൾ എങ്ങോട്ടുതിരിഞ്ഞാലും അവരുണ്ടായിരുന്നു. ഇടയ്ക്കിടെ അയൽഗ്രാമമായ കൊടിയത്തൂരിൽനിന്ന് വന്നെത്തുന്ന അഹമ്മദ് മൊല്ലാക്കയുടെ മന്ത്രങ്ങളും ഉറുക്കുകളുമാണ് എനിക്ക് ധൈര്യംതന്നിരുന്നത്. മന്ത്രവാദത്തിനുവേണ്ടി ഉഴിഞ്ഞിടുന്ന 'നേർച്ചക്കോഴി'യെ മൂപ്പര് വരുന്നദിവസം രാത്രി അറുത്ത് ചാറുണ്ടാക്കും. കൂടെ തേങ്ങാച്ചോറും. അന്ന് അപൂർവമായിരുന്ന കോഴിയിറച്ചിയുടെ രുചിയും മണവും ഇപ്പോഴും നാക്കിലും മൂക്കിലുമുണ്ട്. മൊല്ലാക്കയുടെ ഏലസ്സും അയ്ക്കല്ലും അരയിലും കൈയിലും കെട്ടിയാണ് ഞാൻ ധീരനായി നടന്നിരുന്നത്. തുടരും

മലക്കുകളും പ്രേതങ്ങളും; ‘നാനാജാതി അദൃശ്യവ്യക്തികളെ അറിഞ്ഞും പേടിച്ചുമാണ് ഞാൻ ശൈശവം പിന്നിട്ടത്’
M
MathrubhumiSource Link
about 1 month ago