അമ്പലപ്പുഴയിൽ വിഷുക്കണിദർശനത്തിന് തിരക്ക് To advertise here, അമ്പലപ്പുഴ : ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ വിഷുക്കണിദർശനത്തിനെത്തിയത് ആയിരങ്ങൾ. ബുധനാഴ്ച പുലർച്ചെ 3.45 മുതൽ 6.45 വരെയായിരുന്നു കണിദർശനം. പുലർച്ചെ തുടങ്ങിയ തിരക്ക് രാത്രി വിളക്കെഴുന്നള്ളിപ്പു കഴിയുവോളം നീണ്ടു. ക്ഷേത്രത്തിൽ മുളയറഭഗവതിയുടെ ഉത്സവത്തിന് തിങ്കളാഴ്ച കളമെഴുത്തും പാട്ടോടെ തുടക്കമായി. വിഷുനാളിൽ പുലർച്ചെ മൂന്നുമണിയോടെ നിർമാല്യം മാറ്റി ഭഗവാനെ ഒന്നാംതരം തിരുവാഭരണമണിയിച്ചു. ശ്രീകോവിലിന്റെ അകത്തെപടിയിൽ സ്വർണക്കുടം, കണിവെള്ളരി, അഷ്ടമംഗലം, കാർഷികഫലങ്ങൾ, വെള്ളുരുളിനിറയെ നാണയങ്ങൾ എന്നിവ ഒരുക്കിവെച്ചു. ശംഖുവിളിച്ച് പള്ളിയുണർത്തി മേൽശാന്തി നടതുറന്ന് ദീപംതെളിച്ച് ഭഗവാനെ കണികാണിച്ചു. തുടർന്ന്, കോയ്മസ്ഥാനിയെ കണികാണാൻ ക്ഷണിച്ചു. അദ്ദേഹം കണികണ്ട് മേൽശാന്തിക്കു കൈനീട്ടം നൽകി പ്രസാദം സ്വീകരിച്ചശേഷം മേൽശാന്തി കോയ്മസ്ഥാനിക്കു കൈനീട്ടം നൽകി. തുടർന്ന്, ഭക്തരെ ദർശനത്തിനായി നാലമ്പലത്തിൽ പ്രവേശിപ്പിച്ചു. വിഷുദിനത്തിൽ കലാമണ്ഡലം പി.ജി. മുരുകദാസിന്റെ മേളപ്രാമാണ്യത്തിൽ 45-ലധികം കലാകാരന്മാർ പങ്കെടുത്ത പഞ്ചാരിമേളം അരങ്ങേറി. മുളയറഭഗവതിയുടെ ഉത്സവത്തിന്റെ ഭാഗമായി പത്താമുദയംവരെ നാടകശാലയിൽ കളമെഴുത്തുംപാട്ടും എതിരേൽപ്പും നടക്കും. നാടകശാലയിൽ വരയ്ക്കുന്ന കളം മേൽശാന്തി പൂജിക്കുകയും ദേവീസ്തുതികൾ ചൊല്ലി കുറുപ്പന്മാർ കളം മായ്ക്കുകയും ചെയ്യും. പത്താമുദയനാളിൽ വൈകുന്നേരം ശ്രീബലിക്കുശേഷം മേൽശാന്തി കളം പൂജിക്കുകയും പടിഞ്ഞാറെനടയിലെ ആൽച്ചുവട്ടിൽനിന്ന് ദേവിയെ എഴുന്നള്ളിച്ച് എതിരേൽപ്പും താലപ്പൊലിയും നടത്തുകയും ചെയ്യും. അന്ന് 16 കൈകളോടുകൂടിയ വേതാളപ്പുറത്തേറിയ ദേവിയുടെ വലിയകളമാണ് വരയ്ക്കുന്നത്.
