വികസനസ്വപ്നങ്ങൾക്ക് വീണ്ടും ചിറക് To advertise here, കോടിക്കുളം : മൂവാറ്റുപുഴ-തേനി എസ്.എച്ച്. 43 കോട്ട റോഡ് പണിയുന്നതിനുള്ള ഭൂമി ഏറ്റെടുക്കൽ പുനരാരംഭിച്ചു. കോടിക്കുളം പഞ്ചായത്തിലേക്ക് റോഡ് പ്രവേശിക്കുന്നതുമുതൽ കോട്ടക്കവല വരെയുള്ള 3.3 കിലോമീറ്റർ ഭാഗത്തെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഈ ഭാഗത്തെ ഭൂമി സ്വകാര്യ വ്യക്തികൾ കൈവശംവെച്ചിരിക്കുകയായിരുന്നു. വർഷങ്ങളായി മുടങ്ങിക്കിടന്ന പ്രവൃത്തികൾ ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് പുനരാരംഭിച്ചത്. കാൽനൂറ്റാണ്ട് പിന്നിട്ടു 25 വർഷം മുമ്പാണ് മൂവാറ്റുപുഴ-തേനി അന്തസ്സംസ്ഥാന പാത പ്രഖ്യാപിക്കപ്പെട്ടത്. സ്വാതന്ത്ര്യത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പദ്ധതി വിഭാവനം ചെയ്തത്. മൂവാറ്റുപുഴ തുടങ്ങി ഇടുക്കി ജില്ലയിലെ കുമാരമംഗലം പഞ്ചായത്തിലേക്ക് പ്രവേശിച്ച് കോടിക്കുളം കോട്ട റോഡ് വഴി ചെറുതോണിയിലെത്തും. അവിടെനിന്ന് കമ്പംമെട്ട് വഴി തേനിയിലേക്ക്. ഇതായിരുന്നു പാത. കുമാരമംഗത്തെ പെരുമാംകണ്ടംവരെ ബി.എം.ബി.സി. നിലവാരത്തിൽ റോഡ് പണിതു. എന്നാൽ, കോടിക്കുളത്ത് എത്തിയപ്പോൾ ഭൂമി ഏറ്റെടുക്കൽ നിലച്ചു. ഭൂമി സംബന്ധമായ തർക്കമായിരുന്നു ആദ്യത്തെ പ്രശ്നം. റവന്യൂ ഭൂമി സ്വകാര്യവ്യക്തികളുടെ കൈവശമാണെന്ന് പി.ഡബ്ല്യു.ഡി. കണ്ടെത്തി. എന്നാൽ, ഇത് ഏറ്റെടുക്കാൻ ഫലപ്രദമായ നടപടി ഉണ്ടായില്ല. പലരും ഭൂമി വിട്ടുകൊടുക്കാൻ തയ്യാറായിട്ടും ബാക്കിയുള്ള ഭൂമിയിലെ പ്രശ്നം പരിഹരിക്കാനും കഴിഞ്ഞില്ല. പിന്നീട് ഭൂമി ഏറ്റെടുത്ത് തുടങ്ങിയെങ്കിലും നടപടി ഇഴഞ്ഞ് നീങ്ങി. ഇതിനിടെ റോഡ് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ-തേനി സ്റ്റേറ്റ് ഹൈവേ കോട്ട റോഡ് പുനർനിർമാണ സെൻട്രൽ ആക്ഷൻ കമ്മിറ്റി എന്ന സംഘടന രൂപവത്കരിച്ചു. ചെയർമാൻ ഫാ.ജോസ് കിഴക്കേൽ, വൈസ് ചെയർമാൻ എം.ജെ. ജോൺ മാറാടികുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ നിയമ പോരാട്ടം നടത്തി. മാതൃഭൂമിയും നിരന്തരം വാർത്ത നൽകി. ഏതാനും ദിവസം മുമ്പാണ് രണ്ടാഴ്ചയ്ക്കകം ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി പൊതുമരാമത്ത് വകുപ്പിനോട് നിർദേശിച്ചത്. ഇതോടെ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ ആരംഭിച്ചു. ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലാണ്. ഉടൻതന്നെ പൊതുമരാമത്ത് വകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകണം. പ്രധാനപാത പാതയിൽ എറണാകുളം ജില്ലയിലെ 15-ഉം ഇടുക്കിയിൽ 140-ഉം തമിഴ്നാട്ടിൽ 30 കിലോമീറ്ററുമാണ് ഉള്ളത്. ജില്ലയിലെ കുമാരമംഗലം, കോടിക്കുളം, കരിമണ്ണൂർ, ഉടുമ്പന്നൂർ, വാഴത്തോപ്പ്, കാമാക്ഷി, കട്ടപ്പന നഗരസഭ, നെടുങ്കണ്ടം, കരുണാപുരം വഴിയാണ് പാത തേനിയിൽ എത്തുന്നത്. പാത യാഥാർഥ്യമായാൽ ഈ തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ വികസന സാധ്യത തുറന്നുകിട്ടും. ഹൈറേഞ്ചിൽനിന്നുള്ള വാഹനങ്ങൾ തൊടുപുഴ തൊടാതെ മൂവാറ്റുപുഴയിലേക്കും എറണാകുളത്തേക്കും തൃശ്ശൂർ-മലബാർ മേഖലയിലേക്കും പോകാം. ഇതുവഴി ദീർഘദൂര ബസ് സർവീസുകൾ ഉൾപ്പെടെ തുടങ്ങാൻ കഴിയും.

മൂവാറ്റുപുഴ-തേനി പാതയുടെ ഭൂമി ഏറ്റെടുക്കൽ പുനരാരംഭിച്ചു
M
MathrubhumiSource Link
about 1 month ago