മാലിന്യം തള്ളിയാൽ കർശന നടപടി To advertise here, മൂവാറ്റുപുഴ : ശുചിത്വ നഗരം സുന്ദര നഗരം എന്ന സന്ദേശവുമായി മൂവാറ്റുപുഴ നഗരസഭ പൊതു ശുചീകരണം നടത്തി. നഗര നിരത്തുകളുടെ ഇരുവശങ്ങളിൽനിന്ന് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം ശേഖരിച്ചു. ലത ബസ്‌സ്റ്റാൻഡിൽനിന്ന് തുടങ്ങിയ ശുചീകരണം വരുംദിവസങ്ങളിൽ നഗരസഭ പ്രദേശം മുഴുവൻ തുടരും. കാലവർഷത്തിന് മുന്നോടിയായി സമ്പൂർണ ശുചീകരണമാണ് ലക്ഷ്യമിടുന്നത്. സ്റ്റീലിൽ നിർമിച്ച കരിയിലപ്പെട്ടി, ശുചീകരണവും മാലിന്യ സംസ്കരണ നിർദേശങ്ങളും സന്ദേശങ്ങളും അടങ്ങിയ ബോർഡുകൾ എന്നിവ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടത്തി. ശുചീകരണ മുന്നറിയിപ്പിന്റെ ഭാഗമായി റെസിഡെൻസ് അസോസിയേഷനുകൾ, കുടുംബശ്രീ പ്രവർത്തകർ, ആശവർക്കർമാർ, അങ്കണവാടി ജീവനക്കാർ, മർച്ചന്റ്‌സ് അസോസിയേഷൻ, ബേക്കറി അസോസിയേഷൻ, ബസ് ഓണേഴ്‌സ് അസോസിയേഷൻ പ്രതിനിധികൾ, തട്ടുകടക്കാർ, നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് പ്രത്യേകയോഗം വിളിച്ചു ചേർത്തു. തോട്, പുഴ, പൊതുഓട എന്നിവിടങ്ങളിലേക്ക് മാലിന്യം ഒഴുക്കിയാൽ കർശന നടപടി സ്വീകരിക്കും. നഗരസഭാ ചെയർപേഴ്‌സൺ ജോയിസ് മേരി ആന്റണി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ പി.എം. അബ്ദുൾ സലാം, ഉപസമിതി ചെയർപേഴ്‌സൺമാരായ പി. രജിത, അസം ബീഗം, സി.എം. ഷുക്കൂർ, ജിനു ആന്റണി, ഷഹനാ മാഹിൻ, കൗൺസിലർ സജീവ് മത്തായി, സെക്രട്ടറി എച്ച്. സിമി, ക്ലീൻ സിറ്റി മാനേജർ എ. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.
