ഭൂമി ഏറ്റെടുക്കൽ: ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി To advertise here, തൃക്കരിപ്പൂർ : റെയിൽവേ മേൽപ്പാലം എന്ന കടമ്പ കടക്കാനൊരുങ്ങുകയാണ് ഒളവറക്കാർ. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ഒളവറ റെയിൽവേ ഗേറ്റിൽ മേൽപ്പാലം നിർമിക്കാനുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. ഹൊസ്ദുർഗ് താലൂക്കിലെ ഒളവറ ഗേറ്റ് റെയിൽവേ മേൽപ്പാല നിർമാണത്തിനായുള്ള ഭൂമിയേറ്റെടുക്കൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട 19 (1) ഗസറ്റ് വിജ്ഞാപനമാണ് (ഫോറം 10 പ്രഖ്യാപനം) സർക്കാർ പുറപ്പെടുവിച്ചത്. വിജ്ഞാപനം-2026 മാർച്ച് 17-ലെ 1261-ാം നമ്പർ കേരള സർക്കാർ അസാധാരണ ഗസറ്റിലാണ് പ്രസിദ്ധീകരിച്ചത്. ജില്ലാ കളക്ടറുടെ ഓഫീസിൽനിന്ന് മാർച്ച് 18-ന് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഭൂമിയേറ്റെടുക്കൽ നടപടികൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു. പ്രതീക്ഷ നൽകി രാമവില്യവും റെയിൽവേ ഗേറ്റുകൾ വിലങ്ങുതടിയായി നിൽക്കുന്ന തൃക്കരിപ്പൂർ പഞ്ചായത്തിലെ രാമവില്യം റെയിൽവേ ഗേറ്റിൽ മേൽപ്പാലം നിർമിക്കുന്നതിനുള്ള പ്രാഥമിക നടപടികളും ആരംഭിച്ചു. മേൽപ്പാലനിർമാണത്തിന്റെ ഭാഗമായുള്ള ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഭൂ ഉടമസ്ഥരുടെ രേഖകൾ പരിശോധിച്ചുകഴിഞ്ഞു. ഫെബ്രുവരിയിലാണ് ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട ഹിയറിങ് നടന്നത്. റെയിൽവേയുടെ നിർദേശപ്രകാരമാണ് മേൽപ്പാലനിർമാണത്തിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടി റവന്യൂ നടത്തിയത്. രാമവില്യം റെയിൽവേ ഗേറ്റിന്റെ ഇരുവശങ്ങളിൽനിന്നുമായി ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഏറ്റെടുക്കുന്ന ഭൂമിയിലെ ചില കെട്ടിടങ്ങളും പൊളിച്ചുനീക്കണം. ഏറ്റെടുക്കുന്ന ഭൂമിയുടെ വിസ്തൃതിയും കെട്ടിടങ്ങളുടെ കണക്കും നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. സൗത്ത് തൃക്കരിപ്പൂർ വില്ലേജ് ഓഫീസിന്റെ അധികാരപരിധിയിൽപ്പെടുന്നതാണ് ഏറ്റെടുക്കേണ്ട ഭൂമി. ഏറ്റെടുക്കൽ നടപടി പൂർത്തിയാകുന്നതോടെ റവന്യൂവകുപ്പ് ഭൂമി റെയിൽവേക്ക് കൈമാറും. ഇതോടെ മേൽപ്പാലം പ്രവൃത്തിക്കുള്ള തുടർനടപടികൾ ആരംഭിക്കും. ബീരിച്ചേരി, വെള്ളാപ്പ് ജി.എ.ഡി.ക്ക് അനുമതിയില്ല തൃക്കരിപ്പൂരിന്റെ ഗതാഗതക്കുരുക്കിന് അറുതിവരുത്തുന്ന ബീരിച്ചേരി, വെള്ളാപ്പ് റെയിൽവേ ഗേറ്റുകളിൽ മേൽപ്പാലം നിർമിക്കാനുള്ള ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ്ങിന് (ജി.എ.ഡി.) റെയിൽവേയുടെ അനുമതി ഇനിയും ലഭിച്ചിട്ടില്ല. ആറുവർഷം മുൻപാണ് ആദ്യമായി ബീരിച്ചേരി, വെള്ളാപ്പ് റെയിൽവേ ഗേറ്റിൽ മേൽപ്പാലനിർമാണത്തിനുള്ള ജി.എ.ഡി. റെയിൽവേക്ക് സമർപ്പിച്ചത്. പലപ്രാവശ്യം മാറ്റങ്ങൾ വരുത്തി തിരിച്ചയച്ചെങ്കിലും ജി.എ.ഡി.ക്ക് ഇതുവരെ റെയിൽവേ അനുമതി നൽകിയിട്ടില്ല. നിലവിൽ മേൽപ്പാലനിർമാണത്തിനുശേഷം നടക്കേണ്ട അറ്റകുറ്റപ്പണി തുടങ്ങിയ വിവിധ വിഷയങ്ങളിൽ ചോദ്യങ്ങൾ ഉന്നയിക്കുകയാണ് റെയിൽവേ എന്ന് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡിവലപ്പ്മെന്റ് കോർപ്പറേഷൻ ഓഫ് കേരളയുടെ (ആർ.ബി.ഡി.സി.കെ.) ഉദ്യോഗസ്ഥർ അറിയിച്ചു. ജി.എ.ഡി.ക്ക് അനുമതി ലഭിച്ചാൽ മാത്രമേ ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകാൻ കഴിയൂ എന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
