കായൽനടുവിലെ കേബിൾ സ്റ്റേ സ്പാൻ നിർമാണം പുരോഗമിക്കുന്നു To advertise here, മൺറോത്തുരുത്ത് : വിനോദസഞ്ചാരകേന്ദ്രമായ മൺറോത്തുരുത്തിനായി ഒരുക്കുന്നത് മനോഹരമായ 'പ്രവേശനകവാടം'..! മൺറോത്തുരുത്തിനെ കൊല്ലം പട്ടണത്തോട് അടുപ്പിക്കുന്നതിനായി നിർമിക്കുന്ന പാലത്തിന്റെ ജോലികൾ അവസാനഘട്ടത്തോടടുക്കുന്നു. 1988-ലെ പെരുമൺ ദുരന്തമുണ്ടായ റെയിൽവേ പാലത്തിനു സമാന്തരമായാണ് പേഴുംതുരുത്ത്-പനയം പാലം നിർമിക്കുന്നത്. മധ്യഭാഗത്ത് കേബിൾ സ്റ്റേ സ്പാനുകളോടുകൂടിയ 435 മീറ്റർ പാലത്തിന്റെ നിർമാണം പൂർത്തിയാകുമ്പോൾ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി അത് മാറും. പാലത്തിൽനിന്ന് മനോഹരിയായ അഷ്ടമുടിക്കായലും അസ്തമയവുമൊക്കെ കാണാനായി സഞ്ചാരികളളെത്തും. പെരുമൺ അപകടത്തിലൂടെ ചരിത്രത്തിൽ ഇടംപിടിച്ച റെയിൽവേ പാലത്തിൽക്കൂടി തീവണ്ടി പോകുന്നതും കാണാം. പാലത്തിന്റെ മധ്യഭാഗം ഇരുവശങ്ങളിലുമുള്ള പൈലോണിൽനിന്ന് സ്റ്റീൽ കേബിളുകളിൽ താങ്ങിനിർത്തുന്ന രണ്ട് സ്പാനുകളാണുള്ളത്. ഓരോ പൈലണും 11 സെഗ്‌മെന്റുകളെ അഞ്ച് കേബിളുകളിലായി താങ്ങിനിർത്തും. ഓരോ സെഗ്‌മെന്റിന്റെയും നിർമാണത്തിന് 31 ദിവസം വേണം. റെയിലുകളിൽ നീങ്ങുന്ന ട്രാവലിങ് ഫോം വർക്ക് വിദ്യ ഉപയോഗിച്ചാണ് സെഗ്‌മെന്റുകൾ കോൺക്രീറ്റ് ചെയ്യുന്നത്. കരാറുകാരന് ഒരു ട്രാവലിങ് ഫോം വർക്ക് മാത്രമാണുള്ളത്. വടക്കേ ഇന്ത്യയിൽനിന്ന് എത്തിച്ച ഉപകരണത്തിന് ഏറെ സമയവും മുതൽമുടക്കും വേണ്ടിവന്നു. രണ്ട് ട്രാവലിങ് ഫോം വർക്ക് എത്തിക്കാനായിരുന്നെങ്കിൽ 31 ദിവസംകൊണ്ട് രണ്ട് സെഗ്‌മെന്റുകൾ നിർമിക്കാനാകുമായിരുന്നു. അടുത്ത വർഷം ഓഗസ്റ്റ് അവസാനത്തോടെ പാലം നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. പാലം തുറക്കുന്നതോടെ കൊല്ലത്തുനിന്ന് അഞ്ചാലുംമൂട് പെരുമൺ വഴി മൺറോത്തുരുത്തിൽ എത്താനാകും. അതോടൊപ്പം കല്ലടയാറിനു കുറുകേ കണ്ണങ്കാട്ട് പാലത്തിന്റെ നിർമാണവും ഉടൻ തുടങ്ങും. മൺറോത്തുരുത്തിനെ പെരുങ്ങാലം തുരുത്തുമായി ബന്ധിപ്പിക്കുന്ന കൊന്നേൽക്കടവ് പാലത്തിന്റെ നിർമാണവും തുടങ്ങി. പെരുമൺ, കണ്ണങ്കാട്ട് പാലങ്ങൾ പൂർത്തിയാകുന്നതോടെ വിനോദസഞ്ചാരമേഖലയായ മൺറോത്തുരുത്തിലേക്ക് വേഗത്തിൽ എത്തിച്ചേരാനാകും. പടിഞ്ഞാറേ കല്ലടയും വിനോദസഞ്ചാരകേന്ദ്രമായി മാറും. കൊന്നേൽക്കടവ് പാലം പൂർത്തിയാകുന്നതോടെ മൺറോത്തുരുത്തിലെ റെയിൽവേ പാളത്തിനു പടിഞ്ഞാറുഭാഗത്തെ ജനങ്ങളുടെ കഷ്ടപ്പാടും മാറും.

മൺറോത്തുരുത്തിന് ഇതാ വരുന്നു, മനോഹര 'പ്രവേശനകവാടം'
M
MathrubhumiSource Link
21 days ago