വടയാർ : വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ആറ്റുവേല ഉത്സവത്തിന് ആറ്റുവേലക്കടവ് ക്ഷേത്രത്തിൽ കൊടിയേറി. 20, 21 തീയതികളിലാണ് ആറ്റുവേല. To advertise here, 21-ന് പുലർച്ചേ അഞ്ചിനാണ് ആറ്റുവേല ദർശനം. അടയ്ക്കാമരം നിലം തൊടാതെ മുറിച്ചെടുത്ത് ചെത്തി ഒരുക്കി അലങ്കരിച്ച് ആറ്റുവേലക്കടവിലെ ക്ഷേത്ര നടയിൽ സ്ഥാപിച്ച് അതിൽ വെളിച്ചപ്പാട് അടിയം സോമനാണ് കൊടിയേറ്റിയത്. ഉച്ചയ്ക്കുശേഷം വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിൽ ആറ്റുവേല ചാട് നിർമാണത്തിനു മുന്നോടിയായുള്ള പിണ്ടിപ്പഴുത് നടത്തി. നിർമാണഅവകാശികളായ കരക്കണ്ടത്തിൽ കെ.സി. ബാബു, അനിൽ കുമാർ, വല്യാറമ്പത്ത് എസ്. പ്രസാദ്, 12 വീടൻമാരുടെ പ്രതിനിധി അനീഷ്‌കുമാർ, ഉപദേശകസമിതി പ്രസിഡന്റ് ആർ. പ്രദീപ്കുമാർ, സെക്രട്ടറി സിജീഷ് സുരേന്ദ്രൻ, സബ് ഗ്രൂപ്പ് ഓഫീസർ ആർ. ദീപു എന്നിവർ നേതൃത്വം നൽകി. ആറ്റുവേല നിർമാണത്തിന് ഉപയോഗിക്കുന്ന രണ്ടുവള്ളത്തിലും വെളിച്ചപ്പാട് കയറി ഉറപ്പ് പരിശോധന നടത്തിയ ശേഷമാണ് നിർമാണം ആരംഭിച്ചത്. വടക്കുംകൂർ രാജവംശത്തിന്റെ പരദേവതയായ ഇളങ്കാവിലമ്മയെ കാണാൻ മീനമാസത്തിലെ അശ്വതി നാളിൽ സഹോദരിയായ കൊടുങ്ങല്ലൂരമ്മ ജലമാർഗം എത്തുന്നു എന്നാണ് വിശ്വാസം. രണ്ട് വലിയ വള്ളങ്ങൾ കൂട്ടിക്കെട്ടി അതിൽ 18-കോൽ ഉയരത്തിലും 11 കോൽ ചുറ്റളവിലും തേക്കിൻ കഴകൾ കൊണ്ട് മൂന്ന് നിലകളായാണ് ആറ്റുവേല ചാട് നിർമിക്കുന്നത്. 20-ന് രാവിലെ ഏഴിന് ഇളങ്കാവ് ദേവീക്ഷേത്രത്തിൽ പ്രത്യേക പൂജകൾക്കുശേഷം ക്ഷേത്രത്തിന്റെ വടക്ക് പടിഞ്ഞാറ് രണ്ട് കിലോമീറ്റർ അകലെ മറവൻതുരുത്ത് പഞ്ചായത്തിലെ ആറ്റുവേല കടവിലേക്ക് ആറ്റുവേലച്ചാട് കൊണ്ടുപോകും. 21-ന് പുലർച്ചേ 2.30-ന് ദീപാലങ്കൃതമായ ആറ്റുവേല ചാട് ആറ്റുവേലക്കടവിൽ നിന്നും മൂവാറ്റുപുഴയാറിന്റെ ഓളപരപ്പിലൂടെ വട്ടം കറങ്ങി ഇളങ്കാവ് ക്ഷേത്രത്തിലേക്കു എഴുന്നള്ളും. വിവിധ കരക്കാരുടെയും വീട്ടുകാരുടെയും വഴിപാടായി നടത്തുന്ന ഗരുഡൻ തൂക്കത്തോടുകൂടി ജലമാർഗം എത്തുന്ന നിരവധി ചാടുകൾ അകമ്പടിയേകും. പുലർച്ചേ അഞ്ചിന് ഇളങ്കാവ് ക്ഷേത്രതീരത്ത് എത്തുന്നതോടെ ആറ്റുവേലച്ചാടിൽ നിന്നും കൊടുങ്ങല്ലൂർ ഭഗവതിയെ ആനപ്പുറത്ത് ക്ഷേത്രമതിൽക്കെട്ടിനുപുറത്ത് പ്രത്യേകം തയാറാക്കിയ പള്ളി സ്രാമ്പിലേക്ക് ആനയിക്കും. തുടർന്ന് ആറ്റുവേലച്ചാടിന് അകമ്പടിയായി എത്തുന്ന തൂക്കച്ചാടുകളിലെ ഗരുഡൻ പറവകൾ ചൂണ്ടകുത്തി പള്ളി സ്രാമ്പിന് പ്രദക്ഷിണം െവച്ച് പയറ്റ് അവസാനിപ്പിക്കും. തുടർന്ന് ഇളങ്കാവ് ക്ഷേത്രത്തിൽ പീലിത്തൂക്കം ഉണ്ടാകും. രാത്രി 11 വിവിധ ദേശങ്ങളിൽനിന്നും വഴിപാടായി നിരവധി തൂക്കച്ചാടുകളിൽ കരമാർഗം എത്തുന്ന ഗരുഡൻ പറവകൾ ക്ഷേത്രമൈതാനിയിൽ നിരന്ന് താളമേളത്തിനൊപ്പം പയറ്റും.

വടയാർ ആറ്റുവേല 20, 21 തിയതികളിൽ; ഉത്സവത്തിന് കൊടിയേറി
M
MathrubhumiSource Link
about 2 months ago