വയോധികന്റെ മരണത്തിൽ പരാതി; മൃതദേഹം കല്ലറയിൽനിന്നു പുറത്തെടുത്തു പരിശോധിച്ചു

വയോധികന്റെ മരണത്തിൽ പരാതി; മൃതദേഹം കല്ലറയിൽനിന്നു പുറത്തെടുത്തു പരിശോധിച്ചു

ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് To advertise here, ചെങ്ങന്നൂർ : വയോധികന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയെത്തുടർന്ന് സെമിത്തേരി തുറന്ന് മൃതദേഹം പുറത്തെടുത്ത്‌ പോസ്റ്റ്‌മോർട്ടം നടത്തി. പുലിയൂർ പടിഞ്ഞാറെപ്പറമ്പിൽ ബിൻസ് ഭവനിൽ എം. യേശുദാസന്റെ (74) മൃതദേഹമാണ് പുലിയൂർ സെയ്ന്റ് മേരീസ് ആൻഡ് സെയ്ന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽനിന്നു പുറത്തെടുത്തത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് യേശുദാസന്റെ മകൻ പരേതനായ ബിൻസിന്റെ ഭാര്യ ലീനാ ബിൻസ് ആണ് പരാതി നൽകിയത്. പരാതിയിൽ ചെങ്ങന്നൂർ പോലീസ് പ്രാഥമികാന്വേഷണം നടത്തി എഫ്.ഐ.ആർ. ഇട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ട പ്രകാരം ചെങ്ങന്നൂർ ആർ.ഡി.ഒ. എം.എസ്. ഷാജുവാണ് മൃതദേഹം പുറത്തെടുത്ത്‌ പോസ്റ്റ്മോർട്ടം നടത്താൻ ഉത്തരവിട്ടത്. പുറത്തെടുത്ത മൃതദേഹത്തിൽ പുറമേ പാടുകളൊന്നും കാണാൻ കഴിഞ്ഞില്ലെന്നാണു പ്രാഥമിക സൂചന. സെമിത്തേരിയോടുചേർന്നു മറകെട്ടിയാണ്‌ പോസ്റ്റ്മോർട്ടം നടത്തിയത്. ചൊവ്വാഴ്ച രാവിലെ 10.30-ന് ആലപ്പുഴ മെഡിക്കൽ കോളേജ് പോലീസ് സർജൻമാരായ ഡോ. നിതിൻ, ഡോ. ദർവേശ്, ഡോ. നിമി എന്നിവരുടെ നേതൃത്വത്തിൽ തുടങ്ങിയ നടപടി ഉച്ചയ്ക്ക് രണ്ടുമണിയോടെയാണു തീർന്നത്. ആന്തരികാവയവങ്ങൾ കെമിക്കൽ, ഫൊറൻസിക് പരിശോധനകൾക്കയച്ചു. ചെങ്ങന്നൂർ തഹസിൽദാർ സാജൻ സി. വർഗീസിന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം വീണ്ടും സംസ്കരിച്ചു. പോസ്റ്റ്‌മോർട്ടത്തിന്റെയും കെമിക്കൽ, ഫൊറൻസിക് പരിശോധനകളുടെയും റിപ്പോർട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞമാസം 20-നാണ് യേശുദാസൻ മരിച്ചത്. രക്തം ഛർദിച്ച് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചുവെന്നാണ് അറിഞ്ഞതെന്ന് പരാതിക്കാരി പറഞ്ഞു. 24-ന് പുലിയൂർ സെയ്ന്റ് മേരീസ് ആൻഡ് സെയ്ന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. യേശുദാസന്റെ പേരിലുള്ള ഭൂമിയും കെട്ടിടവും ബന്ധുവിന്റെ പേരിൽ ആധാരം രജിസ്റ്റർ ചെയ്ത് 90 ദിവസത്തിനിടെയാണു മരണമുണ്ടായതെന്നാണ് ആരോപണം. യേശുദാസന്റെ പാസ്‌ബുക്ക്, എ.ടി.എം. കാർഡ്, മറ്റുരേഖകൾ എന്നിവ കാണുന്നില്ലെന്നും കാനഡയിൽ നഴ്സായ ലീനയുടെ പരാതിയിലുണ്ട്. മരിച്ചതറിഞ്ഞ് നാട്ടിലെത്തിയതാണു ലീന. യേശുദാസന് ഒരു മകളുമുണ്ട്. അവർ യു.കെ.യിലാണ്. ആരോപണവിധേയനായ ബന്ധുവും യേശുദാസനുമായി 2009 മുതൽ സ്വത്തുതർക്കമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. മന്ത്രി സജി ചെറിയാൻ, പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് രതി സുഭാഷ്, വൈസ് പ്രസിഡന്റ് മിഥുൻ മയൂരം, വാർഡംഗം ലേഖാ അജിത്ത് തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വയോധികന്റെ മരണത്തിൽ പരാതി; മൃതദേഹം കല്ലറയിൽനിന്നു പുറത്തെടു… | Boolokam