പാലയാട് : വിജ്ഞാനം വികേന്ദ്രീകൃതമാകുമ്പോൾ മാത്രമേ സാമൂഹികനീതി ഉറപ്പാക്കാൻ കഴിയുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിനോട് ചേർന്ന് പൂർത്തീകരിച്ച സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പഠനവകുപ്പിന്റെ പുതിയ കെട്ടിടത്തിന്റെയും വനിതാ ഹോസ്റ്റൽ രണ്ടാംനിലയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. To advertise here, കണ്ണൂർ സർവകലാശാലയുടെ ചരിത്രത്തിലെ സുപ്രധാന ഘട്ടമാണിത്. ഉത്തര കേരളത്തിലെ മൂന്ന് ജില്ലകളിലായി മൾട്ടി കാമ്പസ് യൂണിവേഴ്സിറ്റി എന്ന രീതിയിൽ വിഭാവനം ചെയ്ത് സ്ഥാപിച്ചതാണ് കണ്ണൂർ സർവകലാശാല. വിജ്ഞാനത്തിന്റെ വികേന്ദ്രീകരണമാണ് ഇതുകൊണ്ട് ഉദ്ദേശിച്ചത്. വിജ്ഞാനം വികേന്ദ്രീകൃതമാകുമ്പോൾ മാത്രമേ സാമൂഹികനീതി ഉറപ്പാക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ടുതന്നെ കണ്ണൂർ സർവകലാശാല ഈ മുന്നേറ്റം ശക്തമാക്കേണ്ടതുണ്ട്-മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2016-ൽ സംസ്ഥാന സർക്കാർ അധികാരമേറ്റപ്പോൾ വിളിച്ചുചേർത്ത വൈസ് ചാൻസലർമാരുടെ യോഗത്തിൽ ദേശീയതലത്തിലെ മികച്ച 100 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേരളത്തിൽനിന്ന് എത്രയെണ്ണം ഉണ്ടെന്ന് ചോദിച്ചപ്പോൾ ഒന്നുമില്ലെന്നായിരുന്നു മറുപടി. ആ സ്ഥിതി മാറ്റാൻ സർവകലാശാലകൾ തന്നെ മുന്നിൽ നിന്നു. സർക്കാർ പിന്തുണച്ചു. 2021-ൽ ജനങ്ങൾ സർക്കാരിന് തുടർഭരണം തന്നു. കേരളത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഹബ്ബാക്കി മാറ്റുമെന്ന് പുതിയ സർക്കാർ പ്രഖ്യാപിച്ചു. ഇതിനായി നടപടികൾ സ്വീകരിച്ചത് ഫലം കണ്ടു. കഴിഞ്ഞ വർഷത്തെ കണക്ക് പുറത്തുവന്നപ്പോൾ രാജ്യത്തെ മികച്ച 12 സർവകലാശാലകളിൽ കേരള, എം.ജി, കുസാറ്റ് എന്നീ സർവകലാശാലകൾ ഇടം നേടി. 43-ാം സ്ഥാനത്ത് കലിക്കറ്റ് സർവകലാശാലയും സ്ഥാനം പിടിച്ചു. ആദ്യത്തെ മികച്ച 100 കോളജുകളിൽ കേരളത്തിൽനിന്ന് കഴിഞ്ഞ വർഷം 16 കോളജുകൾ സ്ഥാനം നേടി. ഈ വർഷത്തെ കണക്ക് വന്നപ്പോൾ അത് 18 കോളജുകളായി വർധിച്ചു, മുഖ്യമന്ത്രി വിശദീകരിച്ചു. സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ചു. കെ.വി. സുമേഷ് എം.എൽ.എ. മുഖ്യാതിഥിയായി. ഡോ. എ. അശോകൻ റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ കെ.കെ. സാജു, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രഭാകരൻ, ധർമടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി. ഗീതമ്മ, ജില്ലാ പഞ്ചായത്ത് അംഗം കെ. അനുശ്രീ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. സിന്ധു, വാർഡ് അംഗം എൻ.കെ. ബൈജേഷ്, രജിസ്ട്രാർ പ്രൊഫ ജോബി കെ. ജോസ്, മുൻ എംപി കെ.കെ. രാഗേഷ്, കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. കെ.പി. അനീഷ്‌കുമാർ, പാലയാട് കാമ്പസ് ഡയറക്ടർ ഡോ. സൂരജ് എം. ബഷീർ, സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് വകുപ്പിലെ ഇ.എസ്. പ്രസന്നകുമാരി, സർവകലാശാല യൂണിയൻ ചെയർപേഴ്സൺ നന്ദജ് ബാബു എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ ഏഴ് കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച പുതിയ കെട്ടിടത്തിൽ ഐ.സി.ടി. എനേബിൾഡ് ക്ലാസ് മുറികൾ, ഫാക്കൽറ്റി മുറി, ആധുനികസാങ്കേതങ്ങളോടെ സജ്ജീകരിച്ച 250 പേരെ ഉൾകൊള്ളുന്ന സെമിനാർ ഹാൾ, വിശാലമായ ലൈബ്രറി, കാന്റീൻ, മൂട്ട് കോർട്ട് ഹാൾ എന്നിവ ഉൾപ്പെടുന്നു. ഭിന്നശേഷി സൗഹൃദപരമായി നിർമിച്ച പുതിയ കെട്ടിടത്തിൽ ലിഫ്റ്റ്, റാമ്പ് എന്നിവയുമുണ്ട്. 1.17 കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ വനിതാ ഹോസ്റ്റലിന്റെ രണ്ടാം നിലയിൽ 14 മുറികൾ, വായനമുറി, വരാന്ത എന്നിവയുണ്ട്. 56 വിദ്യാർഥിനികൾക്ക് താമസിക്കാൻ കഴിയും.

വിജ്ഞാനം വികേന്ദ്രീകൃതമാകുമ്പോൾ മാത്രമേ സാമൂഹികനീതി ഉറപ്പാക്കാനാകൂ-മുഖ്യമന്ത്രി
M
MathrubhumiSource Link
about 2 months ago