അന്താരാഷ്ട്ര തൊഴിലാളിദിനം To advertise here, ദുബായ് : ആയിരക്കണക്കിന് സാധാരണ തൊഴിലാളികൾക്ക് ഈ വർഷത്തെ അന്താരാഷ്ട്ര തൊഴിലാളി ദിനം ഒരു ആഘോഷം മാത്രമായിരുന്നില്ല, ഹൃദയത്തെ തൊടുന്ന ഒരു അനുഭവമായിരുന്നു. ഉന്നതരായ ഉദ്യോഗസ്ഥർ, ഈ ദിവസം അവരുടെ സ്വന്തം താമസസ്ഥലങ്ങളിലേക്കെത്തി നന്ദിയും സ്നേഹവും പങ്കുവെച്ചപ്പോൾ, അത് പലർക്കും പ്രവാസ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളായി. ദുബായ് താമസ, കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ.) എമിറേറ്റിൽ സംഘടിപ്പിച്ച ഈ വർഷത്തെ തൊഴിലാളി ദിനാഘോഷം ഔപചാരികതയുടെ ചട്ടക്കൂടുകൾ തകർത്ത ഒരു വലിയ സംഗമമായി മാറി. അൽ ഖൂസിലും ജബൽ അലിയിലുമായി വ്യാപിച്ചുകിടക്കുന്ന 34 ലേബർ ക്യാമ്പുകളിലേക്ക് ഉദ്യോഗസ്ഥർ നേരിട്ടെത്തി തൊഴിലാളികളുമായി സംവദിച്ചു. അവരുടെ ജീവിതവും പരിശ്രമവും കുറിച്ച് ചോദിച്ചറിയുകയും, ഓരോരുത്തരെയും വ്യക്തിപരമായി ആദരിക്കുകയും ചെയ്തു. 36,000-ത്തിലധികം തൊഴിലാളികൾ നേരിട്ട് പങ്കെടുത്ത പരിപാടി ദുബായുടെ വികസന കഥയിൽ തൊഴിലാളികളുടെ പങ്ക് എത്രത്തോളം വിലമതിക്കപ്പെടുന്നതാണെന്ന് വീണ്ടും ഓർമ്മിപ്പിച്ചു. അതേസമയം, സാങ്കേതികവിദ്യയുടെ കരുത്തും ഈ ആഘോഷത്തെ കൂടുതൽ വിപുലമാക്കി. 'ബ്ലു കണക്ട്' ആപ്പിലൂടെ തത്സമയം സംപ്രേഷണം ചെയ്ത പരിപാടിയിൽ ക്യാമ്പുകൾക്കപ്പുറം ആയിരക്കണക്കിന് തൊഴിലാളികളും ഓൺലൈനായി പങ്കുചേർന്നു. തൊഴിലാളികലുടെ നാട്ടിലുള്ള കുടുംബാംഗങ്ങൾ അയച്ച സ്‌നേഹസന്ദേശങ്ങൾ വലിയ സ്‌ക്രീനുകളിൽ തെളിഞ്ഞത് ആവേശമായി. ആകെ 41,272 പേർ പങ്കെടുത്ത ഈ മഹാസംഗമം ഒരു മാതൃകകൂടിയായി. ക്യാമ്പുകളിലെ ആഘോഷങ്ങൾക്കൊപ്പം കായിക മത്സരങ്ങളും വിനോദ പരിപാടികളും സംഘടിപ്പിച്ചു. ടെലികോം കമ്പനിയായ ഡു ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നൂറിലധികം സമ്മാനങ്ങളും സ്മാർട്ട്‌ഫോണുകളും വിതരണം ചെയ്തു. സാധാരണക്കാരായ തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമെന്ന് ജി.ഡി.ആർ.എഫ്.എ. ദുബായ് അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. തൊഴിലാളികളെ ആദരിക്കുകയും പങ്കാളികളാക്കുകയും ചെയ്യുന്നത് അവരുടെ ആത്മവിശ്വാസവും അനുഭവവും ഉയർത്തുന്നുവെന്ന് ലേബർ റിലേഷൻസ് റെഗുലേഷൻ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ ഒമർ മതർ അൽ മുസൈന അഭിപ്രായപ്പെട്ടു.

വിയർപ്പൊഴുക്കുന്ന കൈകളിലേക്ക് ആദരമായി ഉദ്യോഗസ്ഥർ
M
MathrubhumiSource Link
about 4 hours ago
