ഓയൂർ (കൊല്ലം) : ഗൾഫ് രാജ്യങ്ങളിൽ ബിസിനസ് തുടങ്ങാമെന്നു വിശ്വസിപ്പിച്ച് കോടികൾ തട്ടിയെടുത്ത ദമ്പതിമാരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര ഇലഞ്ഞിവിളവീട്ടിൽ ബിജു ബാലൻ(55), ഭാര്യ കായംകുളം ചിറക്കടവ് വല്ലൻതറയിൽ വീട്ടിൽ രശ്മി ബിജു(44) എന്നിവരാണ് പിടിയിലായത്. ഗൾഫ് രാജ്യങ്ങളിൽ വ്യാജ കമ്പനികൾ രൂപവത്കരിച്ച് സാധനങ്ങൾ വാങ്ങിക്കൂട്ടുകയും പിന്നീട് അവ മറിച്ചുവിറ്റ് കമ്പനി പൂട്ടുകയും ചെയ്യുന്നതായിരുന്നു ഇവരുടെ തട്ടിപ്പുരീതി. കൂടാതെ വിവാഹവാഗ്ദാനം നൽകി സ്ത്രീകളിൽനിന്ന് ലക്ഷങ്ങൾ തട്ടിയിട്ടുണ്ട്. To advertise here, സംസ്ഥാനത്തുടനീളം 10 കോടിയിലധികം രൂപ തട്ടിയെടുത്തതായി പരാതികൾ ലഭിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിൽ ജോലിയും സിറ്റിസൺഷിപ്പും വാഗ്ദാനം നൽകി ഓയൂർ സ്വദേശി ബിജുവിന്റെ പക്കൽനിന്ന് പത്തരലക്ഷം രൂപ വാങ്ങുകയും ഇതിന് കരാറിൽ ഏർപ്പെടുകയും ചെയ്തിരുന്നു. തട്ടിപ്പിനിരയായവർ നൽകിയ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെ പിടികൂടാനായില്ല. ഇവർ എറണാകുളം മരടിൽ ഒളിവിൽ താമസിക്കുന്നതായി പൂയപ്പള്ളി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മരടിലെത്തിയ പോലീസ് വാടകവീട്ടിൽനിന്ന് ഇരുവരെയും പിടികൂടുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു സ്ത്രീയുടെ പക്കൽനിന്ന് വിവാഹവാഗ്ദാനം നൽകി 15 ലക്ഷം തട്ടിയെടുത്തതിനും എറണാകുളം സ്വദേശിയുടെ കൈയിൽനിന്ന് ഖത്തറിൽ ബിസിനസ് തുടങ്ങാമെന്നുപറഞ്ഞ് 20 ലക്ഷം തട്ടിയതിനും ഇവരുടെപേരിൽ കേസുണ്ട്. കൂടാതെ കണ്ണൂർ പഴയങ്ങാടിയിൽ ഒരാളുടെ പക്കൽനിന്ന് ബിസിനസ് തുടങ്ങുന്നതിനായി ലക്ഷങ്ങളും ചവറ സ്വദേശിനിയുടെ പക്കൽനിന്ന് 13 ലക്ഷവും തട്ടിയ സംഭവങ്ങളിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്. കോഴിക്കോട്ടുള്ള ഒരു സ്ത്രീക്ക് വിവാഹവാഗ്ദാനം നൽകി അവരുടെ പേരിലുള്ള വസ്തുവിറ്റ വകയിൽ ലഭിച്ച 85 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലും കേസുണ്ട്. അവിവാഹിതരായ സ്ത്രീകളോട് ചങ്ങാത്തംകൂടി വിവാഹവാഗ്ദാനം നൽകിയാണ് കൂടുതൽ തട്ടിപ്പും നടത്തിയിട്ടുള്ളത്. ഖത്തറിൽ നടന്ന ലോകകപ്പിന് മെസ് തുടങ്ങാമെന്നു പറഞ്ഞ് കായംകുളം സ്വദേശിയിൽനിന്നു 40 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ കായംകുളം പോലീസ് സ്റ്റേഷനിലും പരാതിയുണ്ട്. ആരെങ്കിലും ഇവർക്കെതിരേ പരാതി നൽകുമെന്ന് അറിഞ്ഞാലുടൻ ആയുധങ്ങളുപയോഗിച്ച് സ്വയം ദേഹത്ത് മുറിവുകളുണ്ടാക്കി പോലീസിൽ പരാതി നൽകുകയാണ് പതിവെന്ന് തട്ടിപ്പിനിരയായവർ പറയുന്നു. പിടിയിലായതായി അറിഞ്ഞ് കൂടുതൽപ്പേർ പരാതിയുമായി സ്റ്റേഷനുകളിൽ എത്തുന്നുണ്ട്. Published: 05 Apr 2026, 09:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വിവാഹവാഗ്ദാനവും വ്യാജ ബിസിനസും; സംസ്ഥാനവ്യാപകമായി തട്ടിപ്പ് നടത്തിയ ദമ്പതിമാർ പിടിയിൽ
M
MathrubhumiSource Link
about 1 month ago