തിരുവനന്തപുരം : കുരിശുമരണത്തിനു മുൻപ് യേശുദേവൻ ജറുസലേമിൽ പ്രവേശിച്ചപ്പോൾ വിശ്വാസികൾ ഒലീവിലക്കൊമ്പുമായി വരവേറ്റതിന്റെ ഓർമ്മ പുതുക്കി വിശ്വാസികൾ ഓശാന ഞായർ ആചരിച്ചു. 41 ദിവസം നീണ്ട നോമ്പിന്റെ സമാപനം കുറിക്കുന്ന വിശുദ്ധവാരാചരണത്തിന് ഇതോടെ തുടക്കമായി. To advertise here, ദേവാലയങ്ങളിൽ മൂന്നുദിവസം നീളുന്ന തിരുക്കർമങ്ങൾ പെസഹാവ്യാഴാഴ്ചയോടെ പ്രാർഥനാനിരതമാകും. പെസഹാവ്യാഴത്തോടനുബന്ധിച്ചുള്ള കാൽകഴുകൽ ശുശ്രൂഷ ഏപ്രിൽ രണ്ടിന് വൈകിട്ട് ആറിന് തുടങ്ങും. ദുഃഖവെള്ളിയുടെ ശുശ്രൂഷ മൂന്നിന് രാവിലെ എട്ടിന്. ഈസ്റ്റർ ദിനത്തിലെ ഉയിർപ്പുശുശ്രൂഷ അഞ്ചിന് രാവിലെയും നടക്കും. നഗരത്തിലെ പള്ളികളിലും ജില്ലയിലെ മറ്റ് പള്ളികളിലും നടന്ന കുരുത്തോലത്തിരുനാളിന്റെ പ്രാർഥനാശുശ്രൂഷകളിൽ ക്രൈസ്തവ മതമേലധ്യക്ഷന്മാർ കാർമികത്വം വഹിച്ചു. ഈസ്റ്ററിന് മുന്നോടിയായ തിരുശുശ്രൂഷകളിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. മലങ്കര കത്തോലിക്കാസഭയുടെ പട്ടം സെയ്‌ന്റ് മേരീസ് കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയും പാളയം സെന്റ് ജോസഫ്സ് ചർച്ചിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയും പി.എം.ജി. ലൂർദ് ഫൊറോന പള്ളിയിൽ സിറോ മലബാർ സഭ ഓർഡിനറി ട്രിബ്യൂണൽ പ്രസിഡന്റ് ഡോ. ഫ്രാൻസിസ് എലുവത്തിങ്കലും ചടങ്ങുകൾക്ക് നേതൃത്വം നൽകി. പാളയം എൽ.എം.എസ്. പള്ളി, വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയം, കോട്ടൺഹിൽ കാർമൽ ഹിൽ ദേവാലയം, പാളയം സമാധാനരാജ്ഞി ബസലിക്ക, പാളയം സെയ്‌ന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ, പുന്നൻ റോഡ് സെയ്‌ന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രൽ എന്നിവിടങ്ങളിൽ കുരുത്തോലവെഞ്ചരിപ്പ്, പ്രദക്ഷിണം, ദിവ്യബലി എന്നിവ ഞായറാഴ്ച രാവിലെ നടന്നു. പാറ്റൂർ സെയ്‌ന്റ് ഇഗ്നേഷ്യസ് ക്നാനായ സിറിയൻ ദേവാലയത്തിൽ ഫാ. കൊച്ചുമോൻ ഐക്കാട്ട് മാളിയേക്കൽ, ഫാ. ലിബിൻ എബ്രഹാം കന്നാകുഴിയിൽ എന്നിവർ പീഡാനുഭവധ്യാനം നയിച്ചു. വ്യാഴാഴ്ച വൈകീട്ട് സന്ധ്യാപ്രാർഥനയോടെ പെസഹായുടെ ശുശ്രൂഷകളും വെള്ളിയാഴ്ച രാവിലെ എട്ടിന് ദുഃഖവെള്ളിയുടെ ശുശ്രൂഷകളും നടക്കും. ഉയിർപ്പുതിരുന്നാൾ ശുശ്രൂഷകൾ ശനിയാഴ്ച വൈകിട്ട് ആറിന് നടത്തും.
