തിരുവല്ല: രണ്ടുപതിറ്റാണ്ടിനുശേഷം തിരുവല്ല നിയോജക മണ്ഡലം യു.ഡി.എഫ്. പക്ഷത്ത് നിലയുറപ്പിച്ചു. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് പ്രതിനിധായ അഡ്വ. വർഗീസ് മാമ്മൻ മലയോരം മുതൽ വയലോരം വരെ നീളുന്ന മണ്ഡലത്തിൽ എല്ലാ കോണിലും സ്വാധീനം ചെലുത്തിയാണ് വിജയിച്ചത്. അഞ്ചുവട്ടം എം.എൽ.എ.യും അതിൽ നാലുവട്ടം തുടർച്ചയായി വിജയിച്ചുവരികയും ചെയ്ത മാത്യു ടി. തോമസിനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് വോട്ടെടുപ്പുഫലം പുറത്തുവന്നത്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടിലൊഴിച്ച് എല്ലാഘട്ടത്തിലും ലീഡ് നിലനിർത്തി. നഗരസഭയിലും ലീഡ് പിടിക്കാനായതോടെ യു.ഡി.എഫ്. വിജയത്തിൽ ചോദ്യമില്ലാതായി. To advertise here, നഗരസഭയുടെ തെക്കൻ ബൂത്തുകൾ ഉൾപ്പെടുന്ന 11-ാം റൗണ്ടിൽ 850-ഓളം വോട്ടിന് എൻ.ഡി.എ. സ്ഥാനാർഥി അനൂപ് ആന്റണി മുന്നിൽ വന്നെങ്കിലും ആദ്യഘട്ടത്തിൽ യു.ഡി.എഫ്. നേടിയ മികച്ച മാർജിൻ മറികടക്കാൻ കഴിഞ്ഞില്ല. മാത്യു ടി.തോമസിന് ഒരുഘട്ടത്തിലും ലീഡ് നേടാനായില്ല. ഇടയ്ക്ക് രണ്ടാംസ്ഥാനത്തേക്ക് വന്നെങ്കിലും നഗരസഭ പിന്നിട്ട് പടിഞ്ഞാറൻ പഞ്ചായത്തുകളിലേക്ക് പോയതോടെ മൂന്നാം സ്ഥാനത്തായി. തിരുവല്ല നഗരസഭയിലും ആനിക്കാട്, മല്ലപ്പള്ളി, കല്ലൂപ്പാറ, കടപ്ര പഞ്ചായത്തുകളിലും യു.ഡി.എഫ്. മികച്ച ലീഡ് നേടുകയും പുറമറ്റം, പെരിങ്ങര, നിരണം പഞ്ചായത്തുകളിൽ മേൽക്കൈ നിലനിർത്തുകയും ചെയ്തു. നെടുമ്പ്രത്തും, കുന്നന്താനത്തും മാത്രമാണ് എൽ.ഡി.എഫിന് ലീഡ് നേടാനായത്. കവിയൂരിലും കുറ്റൂരിലും ലീഡ് നേടിയ എൻ.ഡി.എ. നഗരസഭയിൽ രണ്ടാംസ്ഥാനത്തും എത്തി. സംസ്ഥാനത്ത് ഒട്ടാകെയുണ്ടായ യു.ഡി.എഫ്. തരംഗം തിരുവല്ലയിലും പ്രതിഫലിച്ചുവെന്നുവേണം കരുതാൻ. എൻ.ഡി.എ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ 90 ശതമാനത്തോളം വോട്ട് വർധിപ്പിച്ചു. ഇടതുപക്ഷത്തുനിന്നാണ് വോട്ടുകൾ അധികവും കൊഴിഞ്ഞതെന്ന് വ്യക്തം. യു.ഡി.എഫ്. 2467 വോട്ട് കഴിഞ്ഞ തവണത്തേക്കാൾ അധികമായി പിടിച്ചു. യു.ഡി.എഫ്., എൽ.ഡി.എഫ്. സ്ഥാനാർഥികൾ മാർത്തോമ്മാ സഭയിൽനിന്ന് വന്നതോടെ ഈ വിഭാഗത്തിന്റെ വോട്ടുകൾ രണ്ടുചേരിയിലേക്കും വിഭജിക്കപ്പെടുകയും ചെയ്തു. വിജയിക്കാനുള്ള കാരണങ്ങൾ സംസ്ഥാനത്ത് ആകെയുള്ള യു.ഡി.എഫ്. തരംഗം എൻ.ഡി.എ. കൂടുതലായി പിടിച്ച വോട്ടുകൾ ഇടതുപക്ഷത്തെ തളർത്തി മാർത്തോമാ വോട്ടുകൾ രണ്ട് ചേരികളിലായി പുതുമുഖം എന്ന നിലയിൽ യു.ഡി.എഫ്. സ്ഥാനാർഥിക്ക് ലഭിച്ച സ്വീകാര്യത മണ്ഡലത്തിലെ വികസന മുരടിപ്പ് പ്രധാന ചർച്ചയായി.
