ടെഹ്‌റാൻ/വാഷിങ്ടൺ: യു.എസ്.-ഇറാൻ വെടിനിർത്തൽ കരാർ ബുധനാഴ്ച അവസാനിക്കും. സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിലും അന്തിമ കരാറിലേക്ക് ഇനിയും എത്താനായിട്ടില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കി. ചർച്ചകളിൽ ചില അടിസ്ഥാനപരമായ കാര്യങ്ങളിൽ ഇനിയും ധാരണയാകാനുണ്ടെന്നും ഗാലിബാഫ് ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിൽ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച പാകിസ്താനിൽ നടന്ന ആദ്യഘട്ട ചർച്ചകളിൽ ഇറാൻ പ്രതിനിധി സംഘത്തെ നയിച്ചത് ഇദ്ദേഹമായിരുന്നു. To advertise here, തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടെന്നും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈകളിലാണെന്നും ഗാലിബാഫ് പറഞ്ഞു. തങ്ങളുയർത്തിയ ആവശ്യങ്ങൾ യു.എസ്. അംഗീകരിച്ചതിനാലാണ് വെടിനിർത്തലിന് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി ഏപ്രിൽ 11-ന് ഇസ്ലാമാബാദിൽ ഗാലിബാഫ് അടക്കമുള്ള പ്രതിനിധി സംഘം ചർച്ച നടത്തിയിരുന്നു. 1979-ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള കൂടിക്കാഴ്ചയായിരുന്നു ഇത്. എന്നാൽ, അടുത്ത ഘട്ട ചർച്ചകൾക്കായി ഇതുവരെ തീയതി നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി സയീദ് ഖത്തീബ്‌സാദ വ്യക്തമാക്കി. അതേസമയം, ഇറാനുമായി മികച്ച രീതിയിലുള്ള ആശയവിനിമയം നടക്കുന്നുണ്ടെന്നാണ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിക്കുന്നത്. യു.എസിനെ ഭീഷണിപ്പെടുത്താൻ ഇറാൻ ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ലോകത്തെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്നും നടക്കുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ ട്രംപ് വിമർശിച്ചു. ഇറാന്റെ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയ നാവിക ഉപരോധം യുദ്ധം അവസാനിക്കുന്നതുവരെ തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു. ശനിയാഴ്ച ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ഗൺബോട്ടുകൾ വെടിയുതിർത്തിരുന്നു. ആർക്കും പരിക്കേൽക്കുകയോ കപ്പലുകൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെങ്കിലും കപ്പലുകൾക്ക് യാത്ര പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. ഇതേത്തുടർന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി രാജ്യത്തിന്റെ ആശങ്ക അറിയിച്ചിരുന്നു.

വെടിനിർത്തൽ ബുധനാഴ്ച അവസാനിക്കും; സമാധാന ചർച്ചകൾ എങ്ങുമെത്തിയില്ല; അന്തിമ കരാർ ഏറെ അകലെയെന്ന് ഇറാൻ
M
MathrubhumiSource Link
21 days ago