ഇരിങ്ങാലക്കുടയിൽ കാറ്റിൽ വീണ മരങ്ങൾ മുറിച്ചുമാറ്റി വൈദ്യുതി പുനഃസ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നു To advertise here, ഇരിങ്ങാലക്കുട : ശനിയാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഇരിങ്ങാലക്കുട മേഖലയിൽ പലയിടങ്ങളിലും മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത് പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ഇ.ബി.യും അഗ്നി രക്ഷാസേനയും. 13 സ്ഥലങ്ങളിൽ മരങ്ങൾ മുറിച്ചുനീക്കിയെങ്കിലും വൈദ്യുതി വിതരണം ഇനിയും പൂർണമായും പുനഃസ്ഥാപിച്ചിട്ടില്ല. മാപ്രാണം- നന്തിക്കര റൂട്ട്, കാട്ടുങ്ങച്ചിറ, ചാലാംപാടം, കൂടൽമാണിക്യം- പി.ഡബ്ല്യു.ഡി. റോഡ്, കെ.എസ്.ആർ.ടി.സി., കാറളം, തൊമ്മാന, പൊറത്തിശ്ശേരി, മുരിയാട്, കോമ്പാറ, ക്രൈസ്റ്റ് കോളേജിന് സമീപം എന്നിവിടങ്ങളിൽ വീണ മരങ്ങളാണ് ഇരിങ്ങാലക്കുടയിൽനിന്നുള്ള അഗ്നി രക്ഷാസേന എത്തി നീക്കിയത്. കെ.എസ്.ഇ.ബി. നമ്പർ വൺ സെക്ഷന് കീഴിൽ മരങ്ങൾ വീണ് പതിനഞ്ച് എൽ.ടി. പോസ്റ്റുകളും 12 ഇടങ്ങളിൽ വൈദ്യുതിലൈനുകളും നമ്പർ ടു സെക്ഷന് കീഴിൽ മരങ്ങൾ വീണ് മുല്ലക്കാട്, തുറവൻകാട് എന്നീ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിരുന്ന രണ്ട് ട്രാൻസ്‌ഫോർമറുകൾക്കും കേടുപറ്റി. 11 കെ.വി. പോസ്റ്റുകൾ 10 എണ്ണവും എൽ.ടി. പോസ്റ്റുകൾ 20 എണ്ണവും 75-ഓളം ഇടങ്ങളിൽ വൈദ്യുതിക്കമ്പികളും തകർന്നു. ഇതിനെ തുടർന്ന് ശനിയാഴ്ച വൈകീട്ടുമുതൽ ഇരിങ്ങാലക്കുട നഗരപ്രദേശങ്ങളിലും സമീപ പഞ്ചായത്തുകളിലും തടസ്സപ്പെട്ട വൈദ്യുതി വിതരണം ഞായറാഴ്ചയും പൂർണമായി പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. കനത്ത ചൂട് കാരണം ചില സ്കൂളുകളിൽ പത്താം ക്ലാസുകാർക്ക് മേയ് മൂന്നുമുതൽ ക്ലാസുകൾ ഓൺലൈനായി തീരുമാനിച്ചിരുന്നു. എന്നാൽ വൈദ്യുതി വിതരണം പല ഭാഗങ്ങളിലും പുനഃസ്ഥാപിക്കാൻ സാധിക്കാത്തതിനാൽ ഓൺലൈൻ ക്ലാസുകൾ മാറ്റിവെച്ചിരിക്കുകയാണ്. ഇരിങ്ങാലക്കുട പള്ളിക്കാട്, കലി റോഡ്, കക്കാട്ട് അമ്പലം, ആസാദ് റോഡ് പുല്ലൂർ, ഊരകം, ഗാന്ധിഗ്രാം ഭാഗങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങി 24 മണിക്കൂർ പിന്നിട്ടിട്ടും വൈദ്യുതി പുനസ്ഥാപിച്ചിട്ടില്ലെന്നാരോപിച്ച് വൈകീട്ട് പ്രദേശവാസികൾ ഗാന്ധിഗ്രാമിലുള്ള ഇരിങ്ങാലക്കുട നമ്പർ ടു സെക്ഷൻ ഓഫീസിലെത്തി. തുടർന്ന് ജില്ലാ കളക്ടർ അടക്കമുള്ളവരെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ രാത്രി ഒമ്പതുമണിയോടെ ഇവിടെ വൈദ്യുതി പുനസ്ഥാപിച്ചു.

