പൊട്ടിയ പൈപ്പ് ഇന്നു വൈകീട്ടോടെ ശരിയാക്കുമെന്ന് ജല അതോറിറ്റി To advertise here, പേരൂർക്കട : അമ്പലംമുക്ക് ജങ്ഷനിൽ പൊട്ടിയ പൈപ്പ് നന്നാക്കുന്ന ജോലി തിങ്കളാഴ്ച ഉച്ചയോടെ പൂർത്തിയാകുമെന്നാണ് കരുതുന്നതെന്ന് ജല അതോറിറ്റി അധികൃതർ. തിങ്കളാഴ്ച വൈകീട്ടോടെ പമ്പിങ് പുനരാരംഭിക്കാനാകും. ചൊവ്വാഴ്ചയോടെ ജലവിതരണം പൂർവസ്ഥിതിയിലാകും. ശനിയാഴ്ച രാത്രിയാണ് അമ്പലംമുക്കിൽ പൈപ്പ് പൊട്ടിയത്. 30 വർഷത്തിലേറെ പഴക്കമുള്ള, 90 സെന്റീമീറ്റർ വ്യാസമുള്ള കോൺക്രീറ്റ് പെപ്പിനാണ് കേട് സംഭവിച്ചത്. ഇതോടെ കോർപ്പറേഷനിലെ 25 ശതമാനത്തോളം ഭാഗത്തും വെള്ളം മുടങ്ങി. കാലപ്പഴക്കം മൂലം പെപ്പിന്റെ ഒരു ഭാഗത്ത് നീളത്തിൽ വിള്ളൽ വീഴുകയായിരുന്നു. ഇവിടെ മൈൽഡ് സ്റ്റീൽ ഉപയോഗിച്ചാണ് അടയ്ക്കുക. ഇത് മുറിക്കുന്ന ജോലികൾ 95 ശതമാനത്തോളം പൂർത്തിയായിക്കഴിഞ്ഞു. മണ്ണ് മാറ്റുന്ന ജോലികളും പൂർത്തിയായി വരുന്നു. കഴക്കൂട്ടം ഭാഗത്തേക്ക് അരുവിക്കരയിൽ നിന്നു വെള്ളമെത്തിക്കുന്ന പ്രധാന പെപ്പാണിത്. കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂർകോണം, സൈനിക് സ്‌കൂൾ, ചേങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ടുകടവ്, ആക്കുളം, കുളത്തൂർ, അലത്തറ, കുഴിവിള, വാർഡുകളിലാണ് ഈ പെപ്പിൽ നിന്നു വെള്ളമെത്തുന്നത്. ഈ മേഖലയിലെ വീടുകളെയും വ്യാപാരകേന്ദ്രങ്ങളെയും പ്രതിസന്ധി ബാധിച്ചു. പട്ടം, കേശവദാസപുരം, ഉള്ളൂർ ഭാഗങ്ങളിലെ ചില പ്രദേശങ്ങളിലും വെള്ളമെത്തുന്നത് ഈ പൈപ്പിലൂടെയാണ്. കേശവദാസപുരത്ത് ചില വീടുകളിൽ കഴിഞ്ഞ രണ്ടു ദിവസമായി വെള്ളമില്ലായിരുന്നു. അതിനിടയിൽ പൈപ്പ് പൊട്ടിയത് പ്രതിസന്ധി രൂക്ഷമാക്കി. വീടുകളിലേക്ക് വെള്ളമെത്തിക്കാൻ കോർപ്പറേഷൻ, ജല അതോറിറ്റി തലങ്ങളിൽ സംവിധാനങ്ങളേർപ്പെടുത്തിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ പല സ്ഥലത്തും ഇത് എത്തിയിട്ടില്ല. പാചകവാതകം മുടങ്ങിയത് മൂലമുള്ള പ്രതിസന്ധി നേരിടുന്ന ഹോട്ടലുകൾ ഉൾപ്പടെയുള്ള വാണിജ്യ സ്ഥാപനങ്ങളും വെള്ളം മുടങ്ങിയതിൽ ബുദ്ധിമുട്ടിലാണ്. മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തെ പൈപ്പ് പൊട്ടൽ കാര്യമായി ബാധിച്ചിട്ടില്ലെന്ന് ജല അതോറിറ്റി അറിയിച്ചു.
