ശൂരനാട് : മാരകായുധങ്ങളുമായെത്തിയ ഒരുസംഘം ശൂരനാട് വടക്ക് പാറക്കടവിൽ വീട് പൂർണമായി അടിച്ചുതകർത്തു. മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം വീട്ടുകാരെ ആക്രമിച്ചതായും പരാതിയുണ്ട്. മുഴുവൻ വീട്ടുപകരണങ്ങളും ബുള്ളറ്റ് ഉൾപ്പെടെയുള്ള ഇരുചക്രവാഹനങ്ങളും അക്രമികൾ തകർത്തു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടായത്. To advertise here, ശൂരനാട് വടക്ക് പാറക്കടവ് ചിറപ്പാട് ഭാഗത്ത് അഖിലാലയത്തിൽ അജിത്തി(43)ന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാത്രി 11-നാണ് വടിവാളും വെട്ടുകത്തിയും കമ്പിവടികളുൾപ്പെടെയുള്ള ആയുധങ്ങളുമായെത്തിയ ആറംഗസംഘം വീടുകയറി ആക്രമണം അഴിച്ചുവിട്ടത്. പാതിരിക്കൽ സ്വദേശിയും സി.പി.എം. പ്രദേശിക നേതാവുമായ യുവാവിന്റെ നേതൃത്വത്തിലാണ് ആക്രണമെന്ന് വീട്ടുകാർ ആരോപിക്കുന്നു. ഇയാളെ സംഭവസമയം തിരിച്ചറിഞ്ഞതായും വീട്ടുകാർ അവകാശപ്പെടുന്നു. വീടിന്റെ മുൻഭാഗത്തും വശങ്ങളിലുമുണ്ടായിരുന്ന മുഴുവൻ ജനാലകളും അടിച്ചുതകർത്തു. വീട്ടിനുള്ളിൽ കടന്ന സംഘം ടി.വി., ഫ്രിഡ്ജ്, വീട്ടുപകരണങ്ങൾ, അടുക്കളയിലുണ്ടായിരുന്ന സാധനങ്ങൾ, കസേരകൾ, മൊബൈൽ ഫോണുകൾ എന്നിവയുൾപ്പെടെ തകർത്തു. മുറിക്കുള്ളിലുണ്ടായിരുന്ന തടിയലമാര വെട്ടിപ്പൊളിച്ചനിലയിലാണ്. അജിത്ത്, അമ്മ ഗൗരിക്കുട്ടി (68), അജിത്തിന്റെ മക്കളായ അഭിജിത്ത് (14), അഖില (17) എന്നിവരെ മർദിച്ചതായും കുട്ടിയോട് മോശമായി പെരുമാറിയതായും പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. അത്താഴം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ അക്രമികൾ വീട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നെന്ന് അജിത്ത് പറഞ്ഞു. ഒരു പ്രകോപനവുമില്ലാതെയാണ് ആക്രമണം നടത്തിയതെന്നും ഭയന്ന് പുറത്തേക്കിറങ്ങി ഓടിയതിനാൽ ജീവൻ തിരിച്ചുകിട്ടിയെന്നും അയാൾ പറഞ്ഞു. ശൂരനാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മാസങ്ങൾക്കുമുൻപ് ആനയടിക്ഷേത്രത്തിലെ ഉത്സവത്തിനിടയിലുണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. അജിത്തും കുടുംബവും സി.പി.എം. അനുഭാവികളാണ്.

ശൂരനാട് വടക്ക് പാറക്കടവിൽ അക്രമികൾ വീട് അടിച്ചുതകർത്തു
M
MathrubhumiSource Link
about 1 month ago