ഷാർജ : അറബ് ലോകത്തെ നാടകപ്രവർത്തകരെ ഒന്നിച്ചണിനിരത്താനും തങ്ങളുടെ മികച്ച നാടകങ്ങൾ അവതരിപ്പിക്കാൻ അവസരമൊരുക്കാനുമായി ഷാർജയിൽ 35-ാമത് തിയേറ്റർ ഫെസ്റ്റിന് തുടക്കമായി. കൾച്ചറൽ പാലസിൽ യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മേള ഉദ്ഘാടനംചെയ്തു. To advertise here, 2025-ലെ മികച്ച അറബ് നാടകകൃതിക്കുള്ള ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുരസ്കാരം 'ദ റൺഎവേസ്' എന്ന ടുണീഷ്യൻ നാടകത്തിന്റെ സംവിധായകൻ വഫ തബൂബിക്ക് ഷാർജ ഭരണാധികാരി സമ്മാനിച്ചു. ഒമാനിൽ നിന്നുള്ള മറിയം അബ്ദുല്ല മുബാറക്ക് എഴുതിയ 'എ വിൽ ബിഫോർ ഐ വാസ് ബോൺ' എന്ന നാടകത്തിന് ഒന്നാംസ്ഥാനത്തിനുള്ള പുരസ്കാരം ലഭിച്ചു. 'ഹി ഹാം ഹിംസെൽഫ്' നാടകത്തിന് യു.എ.ഇ.യിൽ നിന്നുള്ള അഹമ്മദ് അബ്ദുല്ല റാഷിദ്, ‘ദ സ്റ്റേഷൻ’ നാടകത്തിന് ഒമാനിൽ നിന്നുള്ള ബദർ അൽ ഹംദാനി എന്നിവർക്ക് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്കുള്ള പുരസ്കാരങ്ങളും ശൈഖ് സുൽത്താൻ സമ്മാനിച്ചു. ഷാർജ തിയേറ്റർ ഫെസ്റ്റിൽ മൊത്തം 14 നാടകങ്ങളാണ് അവതരിപ്പിക്കുക. അറബ് നാടക സ്ഥാപനങ്ങളിൽ നിന്നുള്ള കലാകാരരെ ചടങ്ങിൽ ആദരിച്ചു. തിയേറ്റർ ഫെസ്റ്റിന്റെ ഭാഗമായി ശില്പശാല, പ്രഭാഷണങ്ങൾ, സാംസ്കാരിക വിനോദയാത്രകൾ എന്നിവയും വിദ്യാർഥികൾക്കായി സംഘടിപ്പിക്കും. ഉദ്ഘാടനച്ചടങ്ങിൽ ഷാർജ ഭരണാധികാരിയുടെ ഓഫീസ് ചെയർമാൻ ശൈഖ് ഡോ. സലേം ബിൻ അബ്ദുൾറഹ്‌മാൻ അൽ ഖാസിമി, സാംസ്കാരിക വകുപ്പ് ചെയർമാൻ അബ്ദുല്ല മുഹമ്മദ് അൽ ഒവൈസ്, ഷാർജ ഗവൺമെന്റ് നിയമവകുപ്പ് ചെയർമാൻ ഡോ. മൻസൂർ മുഹമ്മദ് ബിൻ നാസർ, പ്രോട്ടോക്കോൾ ആൻഡ് ഹോസ്പിറ്റാലിറ്റി വകുപ്പ് മേധാവി മുഹമ്മദ് ഒബൈദ് അൽ സാബി, ഷാർജ സിറ്റി മുനിസിപ്പൽ കൗൺസിൽ ചെയർമാൻ സലേം അലി അൽ മുഹൈരി തുടങ്ങിയവരും പങ്കെടുത്തു.
