നെല്ല് സൂക്ഷിക്കാൻ വഴിതേടി കർഷകർ To advertise here, ചിറ്റൂർ: പൊൽപ്പുള്ളി പഞ്ചായത്തിലെ പാടശേഖരസമിതികളിൽ സംഭരണം കാത്ത് 10,000 ചാക്ക് രണ്ടാംവിള മട്ടനെല്ല്. ഉമാ മട്ട ഇനത്തിൽപ്പെട്ട നെല്ല് രണ്ടു ലോഡ് കൊണ്ടുപോയശേഷം മില്ലുടമകൾ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് കർഷകർ പറയുന്നു. പ്രദേശത്തെ മിക്ക കർഷകരും നിലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരാണ്.സ്വന്തമായി നെല്ല് സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാൽ വിവിധ കളങ്ങളിൽ വാടക നൽകി ചാക്കുകളിലായാണ് സൂക്ഷിച്ചിരിക്കുന്നത്. ഉയർന്ന ഉത്പാദനച്ചെലവ് കൂടാതെ കൊയ്തെടുത്ത നെല്ല് സൂക്ഷിക്കാനും പണം ചെലവഴിക്കേണ്ടിവരുന്ന സ്ഥിതിയാണ്.കാട്ടുപന്നി ശല്യമുള്ള പ്രദേശത്ത് പാടത്ത് നെല്ല് സൂക്ഷിക്കാനും പറ്റാത്ത സ്ഥിതിയാണ്. ചൂരിക്കാട് പാടശേഖരത്തിൽ 3,000-ത്തിലധികം ചാക്ക് മട്ടനെല്ലാണ് ഇടവഴികളിലും വീടിന് സമീപത്തും കർഷകർ ശേഖരിച്ചിരിക്കുന്നത്. വേനൽ മഴയെത്തിയാൽ നെല്ല് നനയുമെന്ന ആശങ്കയുമുണ്ട്. ഒന്നാം വിളയിറക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ നെല്ലുസംഭരണം മുടങ്ങിയത് കർഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. ഒന്നാംവിള ഇറക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് കർഷകനായ സലിം പറയുന്നു. എറണാകുളത്തെ രണ്ടു മില്ലുകളാണ് പൊൽപ്പുള്ളി പഞ്ചായത്തിലെ പാടശേഖരങ്ങളിലെ നെല്ലടുക്കാനുള്ള കരാറെടുത്തത്. നെല്ലെടുപ്പിനുള്ള ലോറി എത്തിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ മൂലമാണ് സംഭരണം വൈകുന്നതെന്നാണ് മില്ലുടമ അറിയിച്ചതെന്ന് മില്ലിന്റെ ഇടനിലക്കാരൻ പറയുന്നു. നെല്ലെടുപ്പിനുള്ള രസീത് കൊടുക്കാൻ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും തിരിച്ചടിയായിട്ടുണ്ടെന്ന് പൊൽപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് എം. സ്വാമിനാഥൻ പറഞ്ഞു. പ്രതിസന്ധിയിലാവും ഒന്നാംവിളയ്ക്ക് ഇനി രണ്ടാഴ്ച മാത്രമേ ബാക്കിയുള്ളൂ. സംഭരണത്തിലെ കാലതാമസം നീക്കിയില്ലെങ്കിൽ കർഷകർ കടുത്ത പ്രതിസന്ധിയിലാവും. -പി. ചെന്താമര, ചൂരിക്കാട് പാടശേഖരസമിതി
