പൊന്നാനി : പുഴയുടെയും കടലിന്റെയും കരലാളനകളേറ്റ് നൂറ്റാണ്ടുകളുടെ സ്മരണകളുമായി തലയുയർത്തിനിൽക്കുന്ന പള്ളിയാണ് പൊന്നാനിയിലെ തോട്ടുങ്ങൽ പള്ളി. പഴമയും പുതുമയും സംഗമിക്കുന്ന ഈ പള്ളിയാണ് ഇപ്പോൾ പൊന്നാനിയിൽ നിലവിലുള്ളതിൽവെച്ച് ഏറ്റവുമാദ്യം നിർമിക്കപ്പെട്ട പള്ളി. To advertise here, ആദ്യകാല ഇസ്‍ലാമിക പ്രചാരകരായ മാലിക്കുബ്‌നു ദിനാറിന്റെ കാലത്ത് പൊന്നാനിയിൽ കടൽത്തീരത്ത് ഒരു പള്ളി ഉണ്ടായിരുന്നുവെന്നും അബ്ദുൽ മജീദുബ്‌നു മാലിക്കായിരുന്നു അക്കാലത്തെ ഖാസിയെന്നും കടലേറ്റത്താൽ ആ പള്ളി തകർന്നതാണെന്നുമാണെന്ന് ചരിത്രം. ഇസ്‍ലാമിക ആത്മീയനായകൻ ശൈഖ് മുഹിയദ്ദീൻ അബ്ദുൽ ഖാദിർ ജിലാനിയുടെ ആദ്യകാലശിഷ്യന്മാരിൽ പ്രമുഖനായ എറണാകുളം കാഞ്ഞിരമുറ്റം പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫരീദുദ്ദീനുബ്‌നു അബ്ദുൽ ഖാദിർ ഖുറാസാനിയും അദ്ദേഹത്തിന്റെ പ്രധാന ശിഷ്യൻ ശൈഖ് ഹുസൈൻ മുഹിയദ്ദീൻ (ഉത്താൻ) മുസ്‍ലിയാരുമാണ് തൊള്ളായിരത്തിലധികം വർഷം പഴക്കമുള്ള തോട്ടുങ്ങൽ പള്ളിയുടെ സ്ഥാപകർ. മഖ്ദൂമീങ്ങളുടെ ആഗമനത്തിനു മുമ്പ് തദ്ദേശീയ മുസ്‍ലിങ്ങളുടെ ആത്മീയനേതൃത്വം ശൈഖ് ഫരീദുദ്ദീനിലും ഉത്താൻ മുസ്‍ലിയാരിലും അർപ്പിതമായിരുന്നു. ഒടിയന്മാരെ ഓടിച്ച കഥ ഉത്താൻ മുസ്‍ലിയാരുമായി ബന്ധപ്പെട്ട് പല ചരിത്രകഥകളും പ്രചാരത്തിലുണ്ട്. ഇദ്ദേഹത്തിന്റെ കാലത്ത് പൊന്നാനി അങ്ങാടിയിലും പരിസരത്തും രാത്രികാലങ്ങളിൽ ഒടിയന്മാരുടെ ശല്യം അതിരൂക്ഷമായിരുന്നു. ഒരുനാൾ രാത്രി ഉത്താൻ മുസ്‍ലിയാർ വീടിനു മുന്നിലെ കോലായിലെ കട്ടിലിൽ ഉറങ്ങാൻ കിടക്കുകയായിരുന്നു. സുഖനിദ്രയിൽ ലയിക്കുംമുമ്പ് കട്ടിലിന് പതിവില്ലാത്തൊരു അനക്കവും ഞെരുക്കവും. കണ്ണുകൾ തുറന്നുനോക്കിയപ്പോൾ ഒടിയന്മാർ താൻ കിടന്ന കട്ടിൽ ഉൾപ്പെടെ ചുമന്നുകൊണ്ടുപോകുന്ന കാഴ്ച അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തി. അനന്തര സംഭവഗതികൾ വീക്ഷിച്ച് അദ്ദേഹം നിശ്ശബ്ദനായി കട്ടിലിൽതന്നെ കിടന്നു. കുറച്ച് ദൂരം ചെന്നപ്പോൾ ഒടിയന്മാർക്ക് എന്തെന്നില്ലാത്ത അസ്വസ്ഥത. കട്ടിൽ പെട്ടെന്ന് ഇറക്കിവെച്ചു. അപ്പോഴേക്കും അവരുടെ കാഴ്ച പൂർണമായും ഇല്ലാതായിരുന്നു. ഗതികേടിലായ അവർ തങ്ങളുടെ കാഴ്ച തിരിച്ചുകിട്ടാൻ മുസ്‍ലിയാരോട് വളരെ താഴ്മയോടെ അപേക്ഷിച്ചു. ഭാവിയിൽ ഒരിക്കലും അപ്പിത്തോടിന് (ഇന്നത്തെ കനോലിക്കനാൽ) പടിഞ്ഞാറ് പൊന്നാനി അങ്ങാടിയിൽ പ്രവേശിച്ച് യാതൊരു കാരണവശാലും ആരെയും ശല്യം ചെയ്യില്ല എന്ന് അവരെക്കൊണ്ട് മുസ്‍ലിയാർ സത്യം ചെയ്യിപ്പിച്ചു. കാഴ്ച തിരിച്ചുകിട്ടാൻ മുസ്‍ലിയാർ ദൈവത്തോട് പ്രാർഥിച്ചു. തുടർന്ന് കാഴ്ച തിരിച്ചുകിട്ടിയ ഒടിയന്മാർ പൂർവരൂപം പ്രാപിക്കുകയും മുസ്‍ലിയാരെ വീട്ടിലെത്തിക്കുകയും ചെയ്തു. പിന്നീടൊരിക്കലും അങ്ങാടിയിലും പരിസരത്തും ഒടിയന്മാരുടെ ശല്യം ഉണ്ടായിട്ടില്ലെന്നാണ് പറയപ്പെടുന്നത്. അപ്പിത്തോടിന്റെ അരികെയുള്ള പള്ളിയായതിനാലാണ് തോട്ടുങ്ങൽ പള്ളിയെന്ന് അറിയപ്പെട്ടത്. ദേശത്തിന്റെ ഗുരുസ്ഥാനി ഹാജി കെ.എം. സൈതുട്ടി മുസ്‍ലിയാർ ദീർഘകാലം ഇവിടെ ഇമാമായിരുന്നു. പള്ളി സ്ഥാപിച്ചതുമുതൽ ഇവിടെ ജുമുഅ ഉണ്ടായിരുന്നു. മഖ്ദൂം ജുമാഅത്ത് പള്ളി നിലവിൽ വന്നതോടെ ഇവിടെ ജുമുഅ നിർത്തിവെച്ചു. 2009 ഫെബ്രുവരി 13-നാണ് സമസ്ത നേതാവായിരുന്ന മർഹൂം ചെറുശ്ശേരി സൈനുദ്ദീൻ മുസ്‍ലിയാരുടെ നേതൃത്വത്തിൽ വീണ്ടും ജുമുഅ ആരംഭിച്ചതെന്ന് പൊന്നാനിയിലെ ചരിത്രകാരനായ ടി.വി. അബ്ദുറഹിമാൻകുട്ടി ഓർക്കുന്നു.

സ്മരണകളുടെ തലയെടുപ്പുമായി പൊന്നാനിയിലെ തോട്ടുങ്ങൽ പള്ളി
M
MathrubhumiSource Link
about 2 months ago