ന്യൂസ് ഡെസ്ക്ക് Last Updated: 05 Apr 2026, 09:43 am IST ഖ്വാജ ആസിഫ് | ഫോട്ടോ - എഎഫ്പി കറാച്ചി: ഭാവിയിൽ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഏതൊരു സംഘർഷത്തിനും മറുപടി അതിർത്തിയിൽ ഒതുങ്ങില്ലെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫിന്റെ മുന്നറിയിപ്പ്. കൊൽക്കത്ത ഉൾപ്പെടെയുള്ള വിദൂര നഗരങ്ങളിൽവരെ കടന്നുകയറി തിരിച്ചടിക്കുമെന്നാണ് ഭീഷണി. സിയാൽകോട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. To advertise here, ഇന്ത്യ ഒരു വ്യാജ ഓപ്പറേഷന് പദ്ധതിയിടുന്നതായി സൂചന ലഭിച്ചെന്നാണ് ഖവാജ ആസിഫ് ആരോപിച്ചത്. തടവിലുള്ള പാകിസ്താൻ പൗരന്മാരേയോ അല്ലെങ്കിൽ സ്വന്തം പൗരന്മാരെത്തന്നെയോ ഉപയോഗിച്ച് മൃതദേഹങ്ങൾ സൃഷ്ടിച്ച് ഭീകരാക്രമണമാണെന്ന് വരുത്തിത്തീർക്കാൻ ഇന്ത്യ ശ്രമിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതിനാവശ്യമായ തെളിവുകളൊന്നും ആസിഫ് ഹാജരാക്കിയില്ല. കഴിഞ്ഞ വർഷത്തേക്കാൾ വലിയ അപമാനമായിരിക്കും ഇത്തവണ ഇന്ത്യയെ കാത്തിരിക്കുന്നതെന്നും ആസിഫ് പറഞ്ഞു. യുദ്ധമുണ്ടായാൽ അത് കേവലം 200-250 കിലോമീറ്റർ ചുറ്റളവിൽ പരിമിതപ്പെടുത്തില്ല. ഇന്ത്യൻ മണ്ണിൽ കയറി വീടുകൾക്കുള്ളിൽ വരെ പ്രഹരമേൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാൽ അതിശക്തവും നിർണായകവുമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുന്നറിയിപ്പ് നൽകിയിരുന്നു. 2025 ഏപ്രിലിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ തിരിച്ചടി ഒരു തുടക്കം മാത്രമാണെന്നും അത് അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

‘ഏറ്റുമുട്ടലുണ്ടായാൽ കൊൽക്കത്തവരെ ആക്രമിക്കും’; ഇന്ത്യയ്ക്കെതിരേ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി
M
MathrubhumiSource Link
about 1 month ago