ടെഹ്‌റാൻ: അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരായ യുദ്ധത്തിൽ നൽകിയ പിന്തുണയ്ക്ക് ഇറാഖിലെ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഇറാന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമേനിയുടെ പുതിയ സന്ദേശം പുറത്തുവന്നതായി വിവരം. മുജ്തബ രേഖാമൂലമുള്ള സന്ദേശം അയച്ചതായി ഇറാനിയൻ മാധ്യമങ്ങൾ ഞായറാഴ്ച അറിയിച്ചു. To advertise here, മുജ്തബ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംശയം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പുതിയ സന്ദേശം പുറത്തുവന്നിരിക്കുന്നത്. ഫെബ്രുവരി 28-ന്, യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു വ്യോമാക്രമണത്തിൽ മരിച്ച ഇറാന്റെ മുൻ പരമോന്നത നേതാവ് അലി ഖമേനിയുടെ മകനാണ് മുജ്തബ. നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇതുവരെയും അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല, ഇത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കും നിഗൂഢതകൾക്കും വഴിവെച്ചിട്ടുണ്ട്്. രേഖാമൂലമുള്ള ഏതാനും പ്രസ്താവനകൾ മാത്രമാണ് അദ്ദേഹം ഇതുവരെ പുറപ്പെടുവിച്ചിട്ടുള്ളത്. അദ്ദേഹം നേരിട്ട് പ്രത്യക്ഷപ്പെടാത്തത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും എവിടെയാണെന്നതിനെക്കുറിച്ചും വലിയ ഊഹാപോഹങ്ങൾക്ക് കാരണമായിട്ടുണ്ട്. വ്യോമാക്രമണത്തിൽ ഏറ്റ പരിക്കുകളിൽനിന്ന് അദ്ദേഹം സുഖംപ്രാപിച്ചുവരികയാണെന്ന് സ്റ്റേറ്റ് ടെലിവിഷനും ചില ഇറാനിയൻ ഉദ്യോഗസ്ഥരും സൂചിപ്പിച്ചിട്ടുണ്ട്. യുദ്ധത്തിൽ പരിക്കേറ്റ മുജ്തബ സുഖം പ്രാപിച്ചുവരികയാണെന്ന് ഇറാനിയൻ മാധ്യമങ്ങൾ അവകാശപ്പെടുമ്പോഴും അദ്ദേഹത്തിന്റെ അസാന്നിധ്യം പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നുണ്ട്. തന്റെ സന്ദേശത്തിൽ, 'ഇറാനെതിരെയുള്ള ആക്രമണങ്ങൾക്കെതിരെ വ്യക്തമായ നിലപാട് സ്വീകരിച്ചതിനും നമ്മുടെ രാജ്യത്തിന് പിന്തുണ നൽകിയതിനും (ഇറാഖിലെ) പരമോന്നത മതനേതൃത്വത്തിനും ഇറാഖിലെ ജനങ്ങൾക്കും' ഖമേനി നന്ദി അറിയിച്ചു. ഷിയാ ഇസ്ലാമിലെ ഏറ്റവും ആദരണീയനായ വ്യക്തിത്വങ്ങളിൽ ഒരാളായ ഇറാഖ് ആസ്ഥാനമായുള്ള ഗ്രാൻഡ് ആയത്തുള്ള അലി സിസ്താനിയെയാണ് അദ്ദേഹം ഇതിലൂടെ ഉദ്ദേശിച്ചത് എന്ന് ഐ.എസ്.എൻ.എ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇറാഖിലെ ഷിയാ പാർട്ടിയായ ഇസ്ലാമിക് സുപ്രീം കൗൺസിൽ ഓഫ് ഇറാഖും ബാഗ്ദാദിലെ ഇറാനിയൻ അംബാസഡറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ സന്ദേശം കൈമാറിയത്. സന്ദേശം എങ്ങനെയാണ് കൈമാറിയത് എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ രാജ്യം പുറത്തുവിട്ടിട്ടില്ല. സങ്കീർണമായ യുദ്ധസാഹചര്യത്തിൽ ഇറാഖിലെ പരമോന്നത ഷിയാ നേതാക്കളുമായുള്ള ബന്ധം ദൃഢമാക്കാനാണ് ഇറാൻ ഈ സന്ദേശത്തിലൂടെ ശ്രമിക്കുന്നത് എന്നാണ് വിവരം. പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മുജ്തബ ഖമേനി തന്റെ ആദ്യ പ്രസ്താവനയും പേർഷ്യൻ പുതുവർഷമായ നൗറൂസ് സന്ദേശവും പുറത്തിറക്കിയിരുന്നു. മറ്റൊരു പ്രസംഗകൻ ടെലിവിഷനിലൂടെ വായിച്ച ഈ രണ്ട് പ്രസ്താവനകളും യുദ്ധത്തിൽ വിജയം നേടുമെന്ന് പ്രഖ്യാപിക്കുന്നവയായിരുന്നു. ഔദ്യോഗിക ചാനലുകൾ വഴി മാത്രം ആശയവിനിമയം നടത്തുന്നതുകൊണ്ട് പുതിയ നേതാവിന്റെ ആരോഗ്യനിലയെയും പ്രവർത്തനങ്ങളെയും സംബന്ധിച്ച് ഇപ്പോഴും ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്. ഇറാനിലെ സ്റ്റേറ്റ് മീഡിയ മുജ്തബ ഖമേനിയുടെ ചിത്രങ്ങൾ പതിവായി പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും അവ പുതിയതാണെന്ന സൂചനകളൊന്നും നൽകാറില്ല. കൂടാതെ അദ്ദേഹത്തിന് സ്വന്തമായി ഔദ്യോഗിക ടെലിഗ്രാം, എക്‌സ് അക്കൗണ്ടുകളുമുണ്ട്. ഇറാനുമായുള്ള ചർച്ചകളിൽ വാഷിങ്ടൺ ഒരു 'ഉന്നത വ്യക്തി'യുമായാണ് ഇടപഴകുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു, എന്നാൽ അത് പരമോന്നത നേതാവല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 'നമ്മൾ ആ മകനിൽനിന്ന് ഒന്നും കേട്ടിട്ടില്ല... അദ്ദേഹം ജീവനോടെയുണ്ടോ എന്ന് നമുക്കറിയില്ല' എന്നും ട്രംപ് പറഞ്ഞിരുന്നു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം, തന്റെ പിതാവിന്റെയും വിപ്ലവ സ്ഥാപകൻ ആയത്തുള്ള റൂഹുള്ള ഖൊമേനിയുടെയും പിൻഗാമിയായി വരുന്ന മൂന്നാമത്തെ പരമോന്നത നേതാവാണ് മുജ്തബ ഖമേനി. Content Highlights: Mojtaba Khamenei issued a written message thanking Iraq for support against US and Israel. Concerns persist regarding his public absence following an alleged airstrike. Donald Trump publicly questioned if the new leader is still alive. State media claims he is recovering from wounds despite lack of live appearances. Published: 30 Mar 2026, 05:23 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘പോരാടുന്ന ഇറാൻജനതയ്ക്കും നേതൃത്വത്തിനും നന്ദി’; ട്രംപിന്റെ പ്രസ്താവനയ്ക്കുപിറകേ സന്ദേശവുമായി മുജ്തബ
M
MathrubhumiSource Link
about 1 month ago