കറുപ്പും വെളുപ്പും തിരിച്ചറിയണം To advertise here, ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്രമോദിയെ 'ടെററിസ്റ്റ്' (ഭീകരവാദി) എന്ന് പരാമർശിച്ച രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. മല്ലികാർജുൻ ഖാർഗെക്ക് കറുപ്പും വെളുപ്പും തമ്മിൽ വേർതിരിച്ചറിയാനാകുന്നില്ലെന്നാണ് താൻ കരുതുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഭീകരരെയും ഭീകരർക്കെതിരേ പോരാടുന്നവരെയും വേർതിരിച്ച് മനസ്സിലാക്കാനും ഖാർഗെക്ക് കഴിയുന്നില്ലെന്ന് വിമർശിച്ചു. ഇക്കാര്യത്തിലൊഴികെ താനും ഖാർഗെയും തമ്മിൽ യാതൊരു പ്രശ്‌നവുമില്ലെന്നും തന്റെ നല്ല സുഹൃത്താണ് ഖാർഗെ എന്നും ഉപരാഷ്ട്രപതി പറഞ്ഞു. ബീദറിലെ ഭൽകി ചന്നബസവാശ്രമത്തിൽ ഡോ.ബസവലിംഗ പട്ടദേവരു മഹാസ്വാമിയുടെ 75-ാം ജന്മദിനാഘോഷത്തിൽ സംസാരിക്കുമ്പോഴായിരുന്നു ഉപരാഷ്ട്രപതിയുടെ അഭിപ്രായപ്രകടനം. സമ്മേളനവേദിയിൽ മല്ലികാർജുൻ ഖാർഗെ ഇരിക്കുമ്പോഴായിരുന്നു വിമർശനം. പ്രസംഗത്തിന്റെ തുടക്കത്തിൽ വേദിയിലിരിക്കുന്നവരെ അഭിസംബോധന ചെയ്യുന്നതിനിടെ മല്ലികാർജുൻ ഖാർഗെയുടെ പേരുപറഞ്ഞപ്പോഴായിരുന്നു വിമർശനം കടന്നുവന്നത്. പ്രധാനമന്ത്രിയെ ഭീകരവാദി എന്നു വിളിച്ച കാര്യം പരാമർശിക്കാതെയായിരുന്നു വിമർശനം. ഉപരാഷ്ട്രപതിയുടെ വാക്കുകൾ കേട്ടിരിക്കുകയായിരുന്നു ഖാർഗെ. ഗവർണർ താവർചന്ദ് ഗെഹ്ലോത്, വനം മന്ത്രി ഈശ്വർ ഖാൻഡ്രെ, മന്ത്രി റഹീം ഖാൻ, ബീദർ എം.പി. സാഗർ ഖാൻഡ്രെ തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. കാരുണ്യത്തിന്റെയും സേവനത്തിന്റെയും മൂർത്തീഭാവമാണ് ഡോ.ബസവലിംഗ പട്ടദേവരു മഹാസ്വാമിയെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. പുണ്യാത്മാവായ ബസവണ്ണയുടെ ജീവിതത്തിൽനിന്നും ഉപദേശങ്ങളിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് സമത്വം, കാരുണ്യം, ധർമം എന്നിവയിൽ വേരൂന്നിയ സമൂഹം കെട്ടിപ്പടുക്കാനായി പ്രവർത്തിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. കലബുറഗിയിലെ കർണാടക സെൻട്രൽ സർവകലാശാലയിൽ പത്താമത് ബിരുദദാന സമ്മേളനത്തിലും ഉപരാഷ്ട്രപതി സംബന്ധിച്ചു.

‘ഭീകരവാദി’ പരാമർശത്തിൽ മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ഉപരാഷ്ട്രപതി
M
MathrubhumiSource Link
17 days ago