കൊല്ലം: ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രോസിക്യൂഷൻ കോടതിയിൽ ആരോപിച്ച എല്ലാ കുറ്റകൃത്യങ്ങളും സംശയാതീതമായി തെളിഞ്ഞിട്ടുള്ളതായി കോടതി നിരീക്ഷിച്ചതായി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കൽ. പ്രതിക്ക് മാനസികപ്രശ്‌നങ്ങൾ ഉണ്ട് എന്ന പ്രതിഭാഗത്തിന്റെ വാദം ഒരു കാരണവശാലും നിലനിൽക്കില്ലെന്ന് കോടതി കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. To advertise here, 'കേരളത്തിൽ നടന്നിട്ടുള്ള കുറ്റകൃത്യങ്ങളിൽ, തനിക്ക് അനുകൂലമായി തെളിവുണ്ടാക്കാൻ വളരെ ബുദ്ധിപരമായി കഥ മെനഞ്ഞെടുത്ത ആളാണ് ഈ കേസിലെ പ്രതി സന്ദീപ്. കേസിൽ പരിക്കുപറ്റിയ ദൃക്‌സാക്ഷികൾ ഉണ്ട് എന്നതുകൊണ്ടുതന്നെ തനിക്ക് രക്ഷപ്പെടാൻ മറ്റ് വഴികളില്ല എന്ന് മനസിലാക്കിയ ഇയാൾ, തനിക്ക് മാനസികപ്രശ്‌നമുണ്ട് എന്ന് വരുത്തിത്തീർക്കുന്നതിനുള്ള ശ്രമങ്ങൾ ബുദ്ധിപൂർവം നടത്തി.' 'അതിനായി ജയിലിലെ ലൈബ്രറിയിൽനിന്ന് മാനസികാരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ എടുത്ത് വായിച്ചു പഠിച്ചു. ശേഷം തന്നെ ഇന്റർവ്യൂ ചെയ്യാൻ വരുന്ന മെഡിക്കൽ ബോർഡിലെ വിദഗ്ധ സൈക്യാട്രി ഡോക്ടർമാരെ കബളിപ്പിക്കുന്ന, വഴിതിരിച്ചുവിടുന്ന ഉത്തരങ്ങൾ നൽകി. പ്രതിക്ക് സ്‌കീസോഫീനിയയുടെ ലക്ഷണങ്ങൾ ഉണ്ട് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് പ്രതി നടത്തിയത്. എന്നാൽ ഇതെല്ലാം കപടശ്രമങ്ങളാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനായി.' അഡ്വ. പ്രതാപ് പറഞ്ഞു. 'പ്രതിയെ അറസ്റ്റുചെയ്ത ഉടൻ പോലീസ് അടുത്ത കാര്യങ്ങളിലേക്ക് ചടുലമായി നീങ്ങി. പ്രതി തനിക്ക് മാനസികപ്രശ്‌നമുണ്ട് എന്ന തരത്തിലൊരു വാദം ഉന്നയിക്കാൻ സാധ്യതയുണ്ട് എന്ന് മുൻകൂട്ടി കണ്ട് തിരുവനന്തപുരത്തെ മാനസികാരോഗ്യവിദഗ്ധനായ ഡോ. അരുൺ പ്രതിയുമായി സംസാരിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും പോലീസിന് മൊഴിനൽകുകയും ചെയ്തിരുന്നു. പ്രതിക്ക് യാതൊരുതരത്തിലുള്ള മാനസിക വിഭ്രാന്തിയുമില്ല എന്നാണ് അതിൽ പറയുന്നത്' 'കുറ്റം നടന്ന് ഒമ്പതാം ദിവസം മെഡിക്കൽ ബോർഡ് രൂപീകരിച്ച് പ്രതിയുമായി വീണ്ടും സംസാരിച്ചു. അതിന്റെ ഭാഗമായ റിപ്പോർട്ടിലും പ്രതിക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്ന് പറഞ്ഞിട്ടില്ല. വിശദമായ പരിശോധനയുടെ ഭാഗമായി ജൂൺ മൂന്നിന് വീണ്ടും ഒരു മെഡിക്കൽ ടീം കൂടി പ്രതി സന്ദീപുമായി സംസാരിച്ചു. പക്ഷേ, ഇത്തവണ, പുസ്തകങ്ങളിൽനിന്നും മാനസികാരോഗ്യത്തെക്കുറിച്ചുള്ള കാര്യങ്ങൾ പഠിച്ച്, എങ്ങനെ ഡോക്ടർമാരെ വഴിതിരിച്ചുവിടാം എന്ന് പ്രതി പഠിച്ചിരുന്നു. ഈ റിപ്പോർട്ടിൽ പ്രതിക്ക് മാനസികപ്രശ്‌നം ഉണ്ടെന്നാണ് പറയുന്നത്.' അഭിഭാഷകൻ പറയുന്നു. 'ഇക്കാര്യം പ്രോസിക്യൂഷന് തെളിയിക്കാനായി. പ്രതിയുടെ സഹപ്രവർത്തകരായ അധ്യാപകർ കോടതിയിൽ അയാൾക്ക് അനുകൂലമായ മൊഴിയാണ് നൽകിയതെങ്കിലും, പ്രോസിക്യൂഷന്റെ ചോദ്യങ്ങൾക്ക് അവർ കുറ്റകൃത്യത്തിന് തലേന്നുവരെ പ്രതിക്ക് ഇത്തരം പ്രശ്‌നങ്ങൾ ഇല്ലായിരുന്നു എന്ന ഉത്തരമാണ് നൽകിയത്. തന്നെ സഹായിക്കാൻ ശ്രമിച്ച ഡോക്ടറെ തന്നെയാണ് പ്രതി കൊലപ്പെടുത്തിയത് എന്നതുകൊണ്ടുതന്നെ ഇത് അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കണം എന്നാണ് പ്രോസ്‌ക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.' അഡ്വ. പ്രതാപ് വ്യക്തമാക്കി. 'കേസിൽ പ്രോസിക്യൂഷൻ ആരോപിച്ചിട്ടുള്ള ഡോ. വന്ദനാ ദാസിനെ പ്രതി കൊലപ്പെടുത്തി എന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302-ാം വകുപ്പ്, കൂടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചു എന്ന ആരോപണത്തിലെ 307-ാം വകുപ്പ്, അതീവ ഗുരുതരമായ രീതിയിലുള്ള പരിക്കേൽപിച്ചു എന്ന കുറ്റത്തിന് 326, 324, 323 എന്നീ വകുപ്പുകൾ, ഡോ. വന്ദനാ ദാസിനെ തടഞ്ഞുനിർത്തി കൊലപ്പെടുത്തി എന്ന കുറ്റത്തിന് 341-ാം വകുപ്പ്.' 'ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസമുണ്ടാക്കി എന്ന കുറ്റൃത്യത്തിന് 333, 332 എന്നീ വകുപ്പുകൾ, കുറ്റകൃത്യത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് 201-ാം വകുപ്പ്, ആശുപത്രിയിൽ അക്രമം അഴിച്ചുവിട്ടതിന് ഹോസ്പിറ്റൽ വയലൻസ് പ്രൊവിഷൻ ആക്ടിലെ 3, 4 വകുപ്പുകൾ എന്നിവ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.' അദ്ദേഹം പറഞ്ഞു. Content Highlights: The accused in the Dr. Vandana Das murder case attempted to fake mental illness. Evidence showed the accused studied psychiatry books in jail to manipulate medical boards. The prosecution successfully proved the accused was of sound mind during the crime. The court upheld charges under various sections including IPC 302 and 307. The prosecution argued for the case to be treated as 'rarest of rare'. Published: 17 Mar 2026, 12:17 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘മാനസികരോഗമുണ്ടെന്ന് വരുത്താൻ ജയിലിൽനിന്ന് പുസ്കങ്ങൾ വായിച്ചുപഠിച്ച് പ്രയോഗിച്ച ബുദ്ധിമാനാണ് പ്രതി’
M
MathrubhumiSource Link
about 2 months ago