5,73,43,000 വോട്ടർമാർ ഇന്ന് ബൂത്തിലേക്ക്; ഓരോ വോട്ടും നിർണായകം

5,73,43,000 വോട്ടർമാർ ഇന്ന് ബൂത്തിലേക്ക്; ഓരോ വോട്ടും നിർണായകം

ചെന്നൈ : കടുത്ത പോരാട്ടത്തിന്റെ സൂചന നൽകി 38 ദിവസം നീണ്ട പ്രചാരണത്തിനുശേഷം തമിഴ്‌നാട് വ്യാഴാഴ്ച നിയമസഭാ തിരഞ്ഞെടുപ്പിൽ വിധിയെഴുതും. 234 സീറ്റുകളിലേക്ക് മത്സര രംഗത്തുള്ള 4,023 സ്ഥാനാർഥികളുടെ ഭാവി നിർണയിക്കാൻ 5,73,43,000 വോട്ടർമാർ പോളിങ് ബൂത്തിലെത്തും. To advertise here, ഭരണത്തുടർച്ച ഉറപ്പാണെങ്കിലും ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വോട്ടെടുപ്പിന്റെ തലേന്ന് പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. സംസ്ഥാനത്ത് കുടുംബവാഴ്ചയ്ക്ക് അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പാണ് ഇതെന്നാണ് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി പറയുന്നത്. ഈ ഒരുദിവസം താൻ പറയുന്നത് അനുസരിച്ചാൽ അടുത്ത അഞ്ചുവർഷം വോട്ടർമാർ പറയുന്നതുപോലെ പ്രവർത്തിക്കാമെന്നാണ് ടി.വി.കെ. നേതാവ് വിജയ് നൽകുന്ന വാഗ്ദാനം. സംസ്ഥാന ചരിത്രത്തിൽ ഏറ്റവും മികച്ച പ്രകടനമായിരിക്കും ബി.ജെ.പി. ഇത്തവണ നടത്തുകയെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അവകാശപ്പെട്ടു. ഡി.എം.കെ. മുന്നണിയും അണ്ണാ ഡി.എം.കെ.-ബി.ജെ.പി. സഖ്യവും തമ്മിലാണ് മുഖ്യമത്സരമെങ്കിലും ആദ്യമായി ജനവിധി തേടുന്ന ടി.വി.കെ.യുടെ സാന്നിധ്യം പല മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ഭരണമുന്നണിയായ മതനിരപേക്ഷ ജനാധിപത്യ സഖ്യ(എസ്.പി.എ.)ത്തിനു നേതൃത്വം നൽകുന്ന ഡി.എം.കെ. 164 സീറ്റിലാണ് മത്സരിക്കുന്നത്. സഖ്യകക്ഷികളുടെ 11 സ്ഥാനാർഥികളും ഡി.എം.കെ. ചിഹ്നത്തിൽ മത്സരിക്കുന്നു. കോൺഗ്രസ്(28), ഡി.എം.ഡി.കെ(10), വി.സി.കെ(8), സി.പി.എം(5), സി.പി.ഐ(5) എന്നിവയാണ് മുന്നണിയിലെ പ്രധാന കക്ഷികൾ. എൻ.ഡി.എയ്ക്കു നേതൃത്വം നൽകുന്ന അണ്ണാ ഡി.എം.കെ. 169 സീറ്റിൽ മത്സരിക്കുമ്പോൾ സഖ്യകക്ഷികളായ ബി.ജെ.പി. 27 സീറ്റിലും പി.എം.കെ. 18 സീറ്റിലും എ.എം.എം.കെ. 11 സീറ്റിലും തമിഴ്‌ മാനില കോൺഗ്രസ് അഞ്ചു സീറ്റിലും മത്സരിക്കുന്നു. തമിഴക വെട്രി കഴകം മുഴുവൻ സീറ്റിലും മത്സരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയതുകാരണം എടപ്പാടി മണ്ഡലത്തിൽ സ്വതന്ത്രനെ പിന്തുണയ്ക്കുകയാണ്. 234 സീറ്റിലും മത്സരിക്കുന്ന നാം തമിഴർ കക്ഷിയുടെ സ്ഥാനാർഥികളിൽ പകുതി വനിതകളാണ്. പുതിയ പാർട്ടിയുണ്ടാക്കിയ വി.കെ. ശശികല 77 സീറ്റിൽ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. മകൻ അൻപുമണി രാംദാസുമായി ഇടഞ്ഞുനിൽക്കുന്ന പി.എം.കെ. സ്ഥാപക നേതാവ് എസ്. രാംദാസിന്റെ അനുയായികൾ 35 സീറ്റിൽ മത്സരിക്കുന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കൊളത്തൂരിൽനിന്ന് തുടർച്ചയായി നാലാം ജയമാണ് പ്രതീക്ഷിക്കുന്നത്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഇത്തവണയും ചെപ്പോക്ക്-ട്രിപ്ലിക്കൻ മണ്ഡലത്തിൽ മത്സരിക്കുന്നു. അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി തട്ടകമായ എടപ്പാടിയിൽ മത്സരിക്കുമ്പോൾ ടി.വി.കെ. അധ്യക്ഷൻ വിജയ് പെരമ്പൂരിലും തിരുച്ചി ഈസ്റ്റിലും ജനവിധി തേടുന്നു. സംസ്ഥാന ബി.ജെ.പി. അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ സാത്തൂരിലും നാം തമിഴർ കക്ഷി നേതാവ് സീമാൻ കാരൈക്കുടിയിലും ഡി.എം.ഡി.കെ. ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് വിരുദാചലത്തും ജനവിധി തേടുന്നു. മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം ബോഡിനായ്ക്കന്നൂരിൽ ഡി.എം.കെ. ടിക്കറ്റിലാണ് മത്സരിക്കുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

5,73,43,000 വോട്ടർമാർ ഇന്ന് ബൂത്തിലേക്ക്; ഓരോ വോട്ടും നിർണാ… | Boolokam