കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി. ഉദ്യോഗസ്ഥരെ ആരും ആക്രമിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. ഇതൊരു ആക്രമണമേയല്ല. സമാധാനമായി മാത്രമേ പ്രതിഷേധിക്കാൻ പാടുള്ളൂവെന്ന് തീരുമാനിച്ചതാണെന്നും എന്നാൽ നിയന്ത്രിക്കാനാകാത്ത ചെറിയ പ്രതികരണം ഉണ്ടായെന്നും സ്വരാജ് പറഞ്ഞു. കൊച്ചിയിൽ ഇ.ഡി. നടപടിക്കെതിരായ എൽഡിഎഫിന്റെ പ്രതിഷേധിച്ച മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. To advertise here, ഇ.ഡി.യെ ആരും ആക്രമിച്ചിട്ടില്ല. അക്രമം ഇങ്ങനെയൊന്നുമല്ല എന്ന് നിങ്ങൾ മനസിലാക്കണം. ഇതൊരു ആക്രമണമേയല്ല. സമാധാനമായി മാത്രമേ പ്രതിഷേധിക്കാൻ പാടുള്ളൂവെന്ന് ഇടതുപക്ഷ പാർട്ടികളുടെയെല്ലാം നേതൃത്വം കർശനമായി തീരുമാനിച്ചിരുന്നതാണ്. ഒരു തെറ്റായ നടപടിയെയും ഒരു ദിശ തെറ്റിയ പ്രതിഷേധത്തേയും അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ഇങ്ങനെ ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയോ ചെയ്യുന്നവരല്ല ഇടതുപക്ഷ പാർട്ടികൾ. എന്നാൽ അണപൊട്ടിയൊഴുകിയ ജനസഞ്ചയം ഒരു നെറികെടിനെതിരേ അങ്ങേയറ്റം വൈകാരികമായി പ്രതികരിച്ചെന്നും പൊടുന്നനെ ഉണ്ടാകുന്ന ആർക്കും നിയന്ത്രിക്കാനാകാത്ത ഒരു ചെറിയ പ്രതികരണമാണ് അവിടെ ഉണ്ടായതെന്നും എം. സ്വരാജ് പറഞ്ഞു. രാഷ്ട്രീയ പ്രതിയോഗികളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്ന സമീപനം ആധുനിക കാലത്ത് ഒരു ജനാധിപത്യ രാഷ്ട്രത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്നും സ്വരാജ് കൂട്ടിച്ചേർത്തു. ഇത് പുതിയ ഒന്നല്ല. കോൺഗ്രസ് ഇന്ത്യ ഭരിച്ച കാലത്തും ഇത് തന്നെയാണ് നടന്നത്. കോൺഗ്രസ് തുടങ്ങിവെച്ച നെറികേട് കൂടുതൽ തെറ്റായ ദിശയിൽ ബിജെപി ഏറ്റെടുത്തു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടുന്ന കാര്യത്തിലും കോൺഗ്രസിന്റെ തന്നെ പാത പിന്തുടർന്ന് കൂടുതൽ ആക്രമണോത്സുകമായി മുൻപോട്ട് പോയി എന്നതാണ് നമ്മുടെ മുൻപിലുള്ള യാഥാർഥ്യമെന്നും സ്വരാജ് പറഞ്ഞു. മുഖ്യമന്ത്രി എന്തുകൊണ്ടാണ് ക്ലിഫ് ഹൗസിലേക്ക് താമസം മാറ്റാത്തതെന്നും അദ്ദേഹം ചോദിച്ചു. അങ്ങനെ മാറ്റിയാൽ കന്റോൺമെന്റ് ഹൗസ് ഒഴിയേണ്ടിവരും. അങ്ങനെ ഒഴിഞ്ഞാൽ പ്രതിപക്ഷ നേതാവിന് സ്വാഭാവികമായും കന്റോൺമെന്റ് ഹൗസ് അനുവദിക്കും. കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞുകൊടുക്കാതെ കുറച്ചുനാൾ കൂടി വാടകയ്ക്ക് താമസിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ച്, ഈ അന്വേഷണ ഏജൻസികൾക്ക് ഒരു നാടകം കളിക്കാനുള്ള അവസരമുണ്ടാക്കി കൊടുത്തതാണെന്ന വിമർശനം സമൂഹത്തിൽ ഉയർന്നുവരികയാണെന്നും സ്വരാജ് കൂട്ടിച്ചേർത്തു. Content Highlights: M Swaraj clarifies that no physical attack occurred against ED officials., LDF leadership maintains a strict policy of peaceful protest., Criticism of central agencies being used to target political opponents., Allegations regarding the delay in moving to Cliff House to facilitate investigation dramas. Published: 28 May 2026, 01:41 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
