തിരുവനന്തപുരം: മുൻമുഖ്യമന്ത്രി പിണറായി വിജയന്‍റെ വീട്ടിലും മറ്റും നടക്കുന്ന റെയ്ഡുമായി ബന്ധപ്പെട്ട് ഒരുവിവരവും ഇ.ഡി കേരളത്തിലെ ആഭ്യന്തര വകുപ്പിനെ അറിയിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇ.ഡി കേരള പൊലീസിന്റെ സഹായം തേടിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രസേനയുടെ സംരക്ഷണത്തിലാണ് റെയ്ഡ് നടത്തുന്നത്. വിവരം ലഭിച്ചിട്ടില്ലെന്നാണ് ഡി.ജി.പിയും അറിയിച്ചത്. മുഖ്യമന്ത്രി സതീശൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി തൊട്ടടുത്ത ദിവസമുണ്ടായ റെയ്ഡ് കോൺഗ്രസ്- ബി.ജെ.പി ഗൂഢാലോചനയാണ് എന്ന ആരോപണവും രമേശ് ചെന്നിത്തല തള്ളി. മുഖ്യമന്ത്രിയുടേത് സർക്കാർ നടപടികളുടെ ഭാഗമായുള്ള സന്ദർശനമാണ്. കേരളത്തിന്റെ ആവശ്യങ്ങൾക്കാണ് അദ്ദേഹം പ്രധാനമന്ത്രിയെ കണ്ടത്. പിണറായി എത്ര തവണ കണ്ടിട്ടുണ്ട്. എന്തിനാണ് രണ്ടും കൂട്ടിക്കുഴക്കുന്നതെന്നും ആഭ്യന്തര മന്ത്രി ചോദിച്ചു. കോൺഗ്രസ്- ബി.ജെ.പി സംയുക്ത നീക്കമാണ് എന്ന ആരോപണം ഒന്നും വേണ്ട. അത്തരം ആരോപണങ്ങൾ കടന്ന കൈയാണ്. കൂട്ടുകെട്ട് ഉണ്ടാക്കിയ ആളുകൾക്ക് ഇപ്പോൾ എന്ത് പറ്റി. സി.പി.എമ്മും ബി.ജെ.പിയും തമ്മിലായിരുന്നു ഏറ്റവും വലിയ ബന്ധം. ആ ബന്ധം എങ്ങനെ പൊളിഞ്ഞുവെന്നും ഇപ്പോൾ എന്ത് പറ്റിയെന്നും ചെന്നില്ലത ചോദിച്ചു. മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമായി ബന്ധപ്പെട്ട വീടുകളിലും മറ്റ് കേന്ദ്രങ്ങളിലുമായി 12 കേന്ദ്രങ്ങളിലാണ് ഇ.ഡി റെയ്ഡ് നടത്തുന്നത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും പിണറായിയിലെ സ്വന്തം വീട്ടിലും മരുമകൻ പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടത്തുന്നുണ്ട്.
