ഉൾപ്പാർട്ടി ജീവിതം തകർന്നത് കഴിഞ്ഞ 10 വർഷംകൊണ്ട് To advertise here, മണ്ണാർക്കാട് : സി.പി.എം. കമ്യൂണിസ്റ്റ് പാർട്ടി അല്ലാതായെന്നും സോഷ്യൽ ഫാസിസ്റ്റ് പാർട്ടിയായി അധഃപതിച്ചെന്നും മുൻ എം.എൽ.എ.യും സി.പി.എം. നേതാവുമായിരുന്ന പി.കെ. ശശി. ഡെമക്രാറ്റിക് മാർക്‌സിസ്റ്റ് ഫ്രൻഡ് (ഡി.എം.എഫ്.) മണ്ണാർക്കാട്-കോങ്ങാട് നിയോജകമണ്ഡലം കമ്മിറ്റികളുടെ രൂപവത്കരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉൾപ്പാർട്ടി ജീവിതത്തെ തകർത്തതാണ് സി.പി.എം.ചെയ്ത ഏറ്റവുംവലിയ പാതകം. വിമർശനമുന്നയിച്ചാൽ പാർട്ടി കമ്മിറ്റികളിൽ നിർഭയമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമില്ല. 2016 മുതൽ 2021വരെ ജനങ്ങളെ മനസ്സിലാക്കിയുള്ള ഇടപെടലുകൾ സർക്കാർ നടത്തിയിരുന്നു. എന്നാൽ, രണ്ടാമതും അധികാരത്തിലെത്തിയപ്പോൾ അധികാരം തലയ്ക്കുപിടിച്ച സി.പി.എമ്മിന്റെ നേതാക്കൾ ജനങ്ങളെ വിസ്മരിച്ചു. പാർട്ടിയുടെ പ്രഖ്യാപിത നിലപാടുകളെ തള്ളിക്കളഞ്ഞു. അധികാരത്തിന്റെ തണലിൽ എന്തെല്ലാമാണ് നടത്തിയത്. താത്കാലിക താത്പര്യങ്ങൾക്കായി അധികാര ദുർവിനിയോഗം നടത്തി. ഇതിന്റെ ദുരന്തമാണ് പാർട്ടി ഇപ്പോൾ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ പി. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. കെ. ശിവശങ്കരൻ, എം. അവറ എന്നിവർ സംസാരിച്ചു. മണ്ണാർക്കാട് മണ്ഡലം ഭാരവാഹികൾ: കെ. ശിവശങ്കരൻ (പ്രസി.), എം. അവറ (സെക്ര.), എ. അഷറഫ് (ഖജാ.). കോങ്ങാട് മണ്ഡലം ഭാരവാഹികൾ: എ. രാജഗോപാൽ (പ്രസി.), പി.എസ്. രാമചന്ദ്രൻ (സെക്ര.), ഉദയൻ തച്ചമ്പാറ (ഖജാ.).
