ഫുട്ബോളിന്റെ ഈറ്റില്ലങ്ങളിലൊന്നായി അറിയപ്പെടുന്ന തൃശൂർ ജില്ലയിലെ കേച്ചേരിയിലാണ് ഞങ്ങൾ വളർന്നത്. ചെറുപ്പം മുതൽ തന്നെ ഫുട്ബാൾ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു. നാട്ടിലെ മൈതാനങ്ങളിൽ പന്ത് തട്ടിയും പ്രാദേശിക ടൂർണമെന്റുകളിൽ പങ്കെടുത്തും വളർന്ന ഒരു തലമുറയുടെ ഭാഗമാണ് ഞങ്ങൾ. ലോകകപ്പ് ഫുട്ബാൾ എത്തുമ്പോൾ ഞങ്ങളുടെ ആവേശം മറ്റൊന്നാണ്. നാട്ടുകാരും സുഹൃത്തുക്കളും ഒരുമിച്ച് ഒരു സ്ഥലത്ത് കൂടി മത്സരങ്ങൾ കാണുകയും, അടുത്ത ദിവസം കളിയുടെ വിശകലനങ്ങളും ചർച്ചകളും നടത്തുകയും ചെയ്യുന്നത് ഇന്നും തുടരുന്ന ഒരു മനോഹരമായ പതിവാണ്. ഫുട്ബാൾ ഒരു കളി മാത്രമല്ല, ഞങ്ങളുടെ നാട്ടുകാരെ ഒരുമിച്ച് ചേർക്കുന്ന ഒരു വികാരമാണ്. ഒരുപാട് മികച്ച ഫുട്ബാൾ താരങ്ങളെ സംഭാവന ചെയ്ത നാടാണ് കേച്ചേരി. ഇന്ത്യൻ ഫുട്ബോളിന് എ. എസ്. ഫിറോസ് പോലുള്ള പ്രതിഭകളെ നൽകിയ നാടെന്ന അഭിമാനവും ഞങ്ങൾക്കുണ്ട്. എന്റെ അനിയൻ റാഷിദ് സർവകലാശാലാ താരമായും, വിവ കേരള, കേരള സെൻട്രൽ എക്സൈസ് തുടങ്ങിയ പ്രമുഖ ടീമുകൾക്കായും കളിച്ചിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ തന്നെ നിരവധി യുവതാരങ്ങൾ ഫുട്ബോളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്. പ്രാദേശിക ടൂർണമെന്റുകളിൽ കളിച്ചിരുന്ന ദിവസങ്ങൾ ഞങ്ങൾക്ക് മറക്കാനാവാത്ത ഓർമ്മകളാണ്. ഓരോ മത്സരവും ആവേശവും സൗഹൃദവും മത്സരാത്മകതയും നിറഞ്ഞ അനുഭവങ്ങളായിരുന്നു. കാലം മാറിയെങ്കിലും ഫുട്ബോളിനോടുള്ള ആ സ്നേഹവും ആവേശവും ഇന്നും കുറഞ്ഞിട്ടില്ല. ഇപ്പോഴും ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ അതേ താത്പര്യത്തോടെയും ആവേശത്തോടെയും കാണുന്നു. മൈതാനങ്ങളിൽ ചെലവഴിച്ച ബാല്യകാല ഓർമ്മകളും ലോകകപ്പിന്റെ ആവേശവും മനസ്സിൽ സൂക്ഷിച്ച്, ഫുട്ബോളിനോടുള്ള ഞങ്ങളുടെ പ്രണയം ഇന്നും തുടരുകയാണ്. എന്റെ ഇഷ്ട ടീം ബ്രസീലും ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡും ആണ്.
