
മയാമി : അവസാന മിനുട്ടിൽ മുന്നേറ്റ താരം മാക്സ്മിലിയാനോ അറാഹോ നേടിയ ഗോളിന്റെ ബലത്തിൽ സൗദി അറേബ്യക്കതിരെ സമനില പിടിച്ച് ഉറുഗ്വേ. സമനിലയോടെ ഗ്രൂപ്പ് എച്ചിൽ സ്പെയ്നിനെ മറികടന്ന് ഉറുഗ്വേ ഒന്നാം സ്ഥാനത്തേക്ക് കയറി. ആദ്യ പകുതിയിൽ അബ്ദുല്ല അൽ അമ്രിയുടെ ഗോളിലാണ് സൗദി മത്സരത്തിൽ ലീഡെടുക്കുന്നത്.
ഡാർവിൻ ന്യൂനസ്, റോഡ്രിഗോ ബെന്റാങ്കർ, ഫെഡറികോ വൽവർഡേ തുടങ്ങിയ പ്രമുഖരെ അണിനിരത്തിയിറങ്ങിയ ലാറ്റിൻ അമേരിക്കൻ വമ്പന്മാർക്കെതിരെ മികച്ച തുടക്കമാണ് സൗദിക്ക് ലഭിച്ചത്. ആദ്യ മിനിറ്റുകളിൽ തന്നെ സൗദി നടത്തിയ മുന്നേറ്റങ്ങൾ നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പായി നടന്ന സൗദി മുന്നേറ്റം ഉറുഗ്വൻ ഗോൾകീപ്പർ ഫെർണാണ്ടോ മുസ്‌ലേറയെ കീഴ്പ്പെടുത്തി.
ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തിൽ ശക്തരായ ബെൽജിയത്തെ ഈജിപ്ത് സമനിലയിൽ തളച്ചു. ഇമാം അശൗറിന്റെ ഗോളിൽ ലീഡെടുത്ത ഈജിപ്തിനെതിരെ മുഹമ്മദ് ഹാനിയുടെ സെൽഫ് ഗോളാണ് ബെൽജിയത്തിന് തുണയായത്. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഇറാൻ - ന്യൂസിലൻഡിനെ നേരിടും. ഇന്ത്യൻ സമയം പകൽ 6:30ന് യുഎസിലെ ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിലാണ് മത്സരം.�
