ചെറുതോണി : മഴക്കാലത്തുണ്ടാകാനിടയുള്ള അപകടങ്ങൾ മുൻകൂട്ടിക്കണ്ട് നടപടികൾ വേഗത്തിലും കൃത്യതയോടെയും സ്വീകരിക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർദേശിച്ചു. മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. To advertise here, മണ്ണിടിച്ചിൽ ഒഴിവാക്കാൻ റോഡുകളുടെ ഭിത്തികൾ ശാസ്ത്രീയമായി സംരക്ഷിക്കാൻ ദേശീയപാതാ അതോറിറ്റിയും പൊതുമരാമത്ത് വിഭാഗവും ശ്രദ്ധിക്കണം. പോലീസിന് ഡ്രോണുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. മഴക്കാലരോഗങ്ങൾ നിയന്ത്രിക്കാൻ ആവശ്യത്തിന് മരുന്നുകൾ ആശുപത്രികളിൽ ഉറപ്പാക്കാൻ മന്ത്രി ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി. ജില്ലയിൽ കൺട്രോൾ റൂമുകളുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് യോഗത്തിൽ അറിയിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ക്യാമ്പുകൾ കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 34 പേരടങ്ങുന്ന എൻ.ഡി.ആർ.എഫിന്റെ ഒരു യൂണിറ്റ് ജില്ലയിൽ സജ്ജമാക്കിയിട്ടുണ്ട്. സ്കൂൾ കെട്ടിടങ്ങൾ പരിശോധിച്ച് ഫിറ്റ്‌നസ് ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സി.ബി.എസ്.ഇ. സ്കൂൾകെട്ടിടങ്ങളുടെ സുരക്ഷ പരിശോധിച്ച് ഉറപ്പാക്കാൻ നടപടിയെടുത്തിട്ടുണ്ട്. ഡാമുകളിലെ ജലനിരപ്പ് സുരക്ഷിതമായ നിലയിലാണെന്ന് അധികൃതർ യോഗത്തിൽ അറിയിച്ചു. വനഭൂമിയിൽനിന്ന് റോഡുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കാൻ വനം വകുപ്പ് മുൻകൈയെടുക്കണമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് യോഗത്തിൽ പറഞ്ഞു. അനധികൃത നിർമാണങ്ങളും സാഹസിക ടൂറിസം സംരംഭങ്ങളും ജില്ലയിൽ കൂടിവരുന്ന സാഹചര്യമുണ്ടെന്ന് റോയ് കെ.പൗലോസ് എം.എൽ.എ. യോഗത്തിൽ ചൂണ്ടിക്കാട്ടി. ഉപയോഗശൂന്യമായ പാറമടകൾ മൂടുകയോ, വേലികെട്ടി സംരക്ഷിക്കുകയോ വേണമെന്ന് സേനാപതി വേണു എം.എൽ.എ. ആവശ്യപ്പെട്ടു. സിറിയക് തോമസ് എം.എൽ.എ, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, ദേവികുളം സബ്കളക്ടർ വി.എം. ആര്യ, ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ്, എ.ഡി.എം. എസ്. ശ്രീജിത്ത് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
