കൊച്ചി: വിദ്യാഭ്യാസ രംഗത്ത് രാഷ്ട്രീയ താൽപര്യങ്ങൾ കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി റോജി എം. ജോൺ. അധ്യാപകൻ മുതൽ വൈസ് ചാൻസലർവരെ നിയമനങ്ങളിൽ രാഷ്ട്രീയത്തിലുപരി കഴിവ് ഉറപ്പ് വരുത്തുക എന്ന ഉത്തരവാദിത്തം നിറവേറ്റുകയാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലു വർഷ ബിരുദ പ്രോഗ്രാം പരിഷ്കരിക്കും. ഇക്കാര്യം പഠിക്കാൻ വിദഗ്ദ സംഘത്തെ നിയോഗിക്കുമെന്നും -മന്ത്രി പറഞ്ഞു. രാഷ്ട്രീയ താൽപര്യം കുത്തി നിറക്കാനുള്ള ശ്രമ ത്തിനെതിരെ പ്രതിരോധം തീർക്കും. ഗവർണറായാലും അതുതന്നെയാണ് നിലപാട്. എന്നാൽ, അതിനെ ഗവർണർ -സർക്കാർ പോര് എന്ന നിലയിൽ കൊണ്ടുപോകാതിരിക്കാൻ ശ്രമിക്കും. ഗവർണറുമായിഏറ്റുമുട്ടാൻ ഇത് ഗുസ്തിമത്സരമല്ല. ഗവർണറെ ചാൻസലർ ചുമതലയിൽനിന്ന് നീക്കണമെന്ന പ്രമേയം നിയമസഭ ഐകകണ്ഠ്യേന പാസാക്കിയിട്ടുണ്ട്. അത് പ്രസിഡന്റിന്റെ പരിഗണനയിലാണ്. നിയമനങ്ങൾ നടത്താനുള്ള അധികാരം ഗവർണർക്കാണ്. അതിൽ രാഷ്ട്രീയ താൽപര്യം കലർത്തിയാൽ വിയോജിക്കും. അഭിപ്രായ വ്യത്യാസങ്ങൾ പറയും. അതൊരു ഏറ്റുമുട്ടലാകില്ല. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പ്രകടനപത്രികയിൽ ഉണ്ട്. അവ നടപ്പാക്കും. അതിനുള്ള നിർദേശങ്ങൾ ബജറ്റിലുണ്ടാകും. നൂതന കോഴ്സുകൾക്ക് ഈ വർഷം തന്നെ അനുമതി നൽകാനാണ് തീരുമാനം. -മന്ത്രി പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ആർ. ഗോപകുമാർ സ്വാഗതവും സെക്രട്ടറി എം. ഷജിൽകുമാർ നന്ദിയും പറഞ്ഞു.
