ന്യൂഡൽഹി: ഡിഗ്രി മാത്രം നേടിയാൽ തൊഴിൽ ലഭിക്കുമെന്ന കാലം മാറുകയാണെന്നും, യുവാക്കൾ പരമ്പരാഗത തൊഴിൽ പാതകളെക്കുറിച്ച് മാറ്റി ചിന്തിക്കണമെന്നും ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ. ഇന്ത്യയിൽ തൊഴിലില്ലായ്മയും തൊഴിൽ യോഗ്യതയുടെ കുറവും ഒരേസമയം പരിഹരിക്കേണ്ട വെല്ലുവിളികളാണ്. ഡിഗ്രി നേടിയാൽ മാത്രം തൊഴിൽ ലഭിക്കുമെന്ന കാലം മാറുകയാണെന്നും, യുവാക്കൾ തൊഴിൽ നൈപുണ്യങ്ങൾക്കും മനുഷ്യ കേന്ദ്രീകൃത സേവന മേഖലകൾക്കും കൂടുതൽ പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എ.എൻ.ഐ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്രിമ ബുദ്ധിയുടെ വ്യാപനത്തോടെ സോഫ്റ്റ്‌വെയർ, കമ്പ്യൂട്ടർ സയൻസ്, എം.ബി.എ തുടങ്ങിയവക്ക് മുൻതൂക്കം നൽകിയിരുന്ന കാലഘട്ടം അവസാനിക്കുകയാണെന്ന് നാഗേശ്വരൻ ചൂണ്ടിക്കാട്ടി. നിരവധി വിദ്യാർഥികൾ ഉന്നത പഠനത്തിലേക്കോ യു.പി.എസ്.സി പോലുള്ള മത്സര പരീക്ഷകളിലേക്കോ മാറുന്നത്, ആ യോഗ്യതകൾ സുസ്ഥിരമായ തൊഴിലിലേക്ക് നയിക്കുമോ എന്ന് പരിഗണിക്കാതെയാണ്. തൊഴിലധിഷ്ഠിത മേഖലകളെ ഇന്ത്യ ചരിത്രപരമായി കുറച്ചുകാണുന്നുണ്ട്. വെൽഡർമാർ, പ്ലംബർമാർ, ഇലക്ട്രീഷ്യന്മാർ, കാർപെന്റർമാർ തുടങ്ങിയ സാങ്കേതിക തൊഴിലുകൾക്കും സമൂഹം കൂടുതൽ ബഹുമാനം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വിറ്റ്സർലൻഡ്, ജർമനി, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങൾ ട്രേഡ് സ്കില്ലുകൾക്ക് കൂടുതൽ ബഹുമാനം നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുതിർന്നവരുടെ പരിചരണം, പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കുള്ള കൗൺസലിങ്, ആശുപത്രി സേവനങ്ങൾ, പാചകം, കായിക വിദ്യാഭ്യാസം തുടങ്ങിയ മനുഷ്യസ്പർശം ആവശ്യമായ മേഖലകളെ എ.ഐ എളുപ്പത്തിൽ മാറ്റിസ്ഥാപിക്കില്ലെന്നും ഈ മേഖലകളിൽ പരിശീലനം നേടിയവർക്കുള്ള ഡിമാൻഡ് ഇന്ത്യയിലും ലോകത്താകമാനവും വർധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എ.ഐയുടെ മുന്നേറ്റവും വൻതോതിലുള്ള തൊഴിൽസൃഷ്ടിയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ വിദ്യാഭ്യാസ മേഖലയിലും നൈപുണ്യ വികസന രംഗത്തും സമഗ്രമായ പരിഷ്‌കരണങ്ങൾ അനിവാര്യമാണ്. സാമ്പത്തിക വളർച്ച സാങ്കേതികവിദ്യയെയും അടിസ്ഥാന സൗകര്യങ്ങളെയും മാത്രമല്ല, ആരോഗ്യകരവും ഉൽപാദനക്ഷമതയുള്ളതുമായ പൗരന്മാരെയും ആശ്രയിച്ചിരിക്കുന്നു. ഉൽപാദനം, തൊഴിൽ, വരുമാനം എന്നിവ മെച്ചപ്പെടുത്തുന്നതിന് ശാരീരികവും മാനസികവുമായ ക്ഷേമം അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
