കോട്ടയം : കേരളത്തിലെ ഏത് സ്വകാര്യ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയോടും കിടപിടിക്കാവുന്ന സൗകര്യങ്ങൾ സർക്കാർ ആശുപത്രികളിൽ ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരളമെന്നത് സങ്കൽപ്പമല്ല. അത് യാഥാർഥ്യമാണ്. അതിലേക്കാണ് നാം യാത്ര ചെയ്യുന്നത്-മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികൾ നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. To advertise here, 2016-ൽ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആരോഗ്യരംഗത്ത് ഒട്ടേറെ വെല്ലുവിളികളുണ്ടായിരുന്നു. കിഫ്‌ബി വഴി ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയതോടെ പ്രൈമറി ഹെൽത്ത് സെന്ററുകൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ ചികിത്സാ സൗകര്യങ്ങളിൽ മുന്നിലെത്തി. കോവിഡ് കാലത്ത് അതിസമ്പന്നരാജ്യങ്ങൾ പോലും മുട്ടുകുത്തി വീണപ്പോൾ ലോകവും രാജ്യവും ആശ്‌ചര്യത്തോടെ കേരളത്തെ നോക്കിക്കണ്ടു. ആരോഗ്യരംഗത്തെ നേട്ടത്തിന് ഡോക്ടർമാരും ജീവനക്കാരും നൽകിയ സംഭാവന വലുതാണ്. സർക്കാർ ആശുപത്രികൾ മാത്രമല്ല നല്ലനിലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികളുമുണ്ട്.-മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജ് ആങ്കണത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും അതിവിപുലമായ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കാനും മികച്ച ചികിത്സ എല്ലാവിഭാഗം ജനങ്ങൾക്കും പ്രാപ്‌തമാക്കാനും സാധിച്ചെന്ന് മന്ത്രി പറഞ്ഞു. 1150 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് കഴിഞ്ഞ പത്തുവർഷം കൊണ്ട് കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയതെന്നും കിഫ്ബി വഴി സർക്കാർ നൽകിയ പിന്തുണയിലൂടെയാണ് ഇതു സാധ്യമായതെന്നും ചടങ്ങിന് സ്വാഗതം ആശംസിച്ച മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.എം.പി.മാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ.മാണി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കെ.വി. വിശ്വനാഥൻ, ജില്ലാ പഞ്ചായത്തംഗം ജിം അലക്‌സ്, ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. ജയ്‌മോൻ, ആർപ്പൂക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ആനന്ദ് പഞ്ഞിക്കാരൻ, അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ഒ.എ. സജി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി.പുന്നൂസ് തുടങ്ങിയവർ പങ്കെടുത്തു. 283.60 കോടി രൂപയുടെ വികസനം കാത്ത് ലാബ് (7.88 കോടി രൂപ) പാരാമെഡിക്കൽ ഹോസ്റ്റലിന്‍റെ പൂർത്തിയാക്കിയ ഒന്നാംഘട്ടം ( ആറുകോടി രൂപ ) കാൻസർ ബ്ളോക്കിലെ 32 സ്ലൈസ് സി.ടി.സ്കാനിങ് സംവിധാനം ( 4.28 കോടി രൂപ ) നവീകരിച്ച പ്രധാന കവാടം ( 1.25 കോടി രൂപ) ഗൈനക്കോജളി വിഭാഗത്തിൽ ഒരുക്കിയ മാതൃനവജാത ശിശുപരിചരണ യൂണിറ്റ് (1.20 കോടി രൂപ) സ്‌കിൻ ബാങ്ക് (64.57 ലക്ഷം രൂപ) ക്രഷ് (60 ലക്ഷം രൂപ) ലാക്‌റ്റേഷൻ മാനേജ്‌മെൻറ് സെൻറർ (64.2 ലക്ഷം രൂപ) സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ചു സജ്ജമാക്കിയ കാർഡിയാക് റീഹാബലിറ്റേഷൻ യൂണിറ്റ് കാർഡിയോളജി ആൻഡ് കാർഡിയോതൊറാസിക് ബ്ളോക്കിലെ ഉപകരണങ്ങൾ എക്കോ മെഷീൻ സി.ആം മെഷീൻ, വെൻറിലേറ്റുകൾ എ.ബി.സി. ബ്ളോക്കിൽ 74 ലക്ഷം രൂപ ചെലവിട്ടു നിർമിക്കുന്ന പുതിയ ടോയ്‌ലറ്റ് ബ്‌ളോക്കിന്‍റെ ശിലാസ്ഥാപനം
