തോപ്പുംപടി : സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ഫോർട്ട്‌കൊച്ചിയിലെ ടൂറിസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കടപ്പുറം സംരക്ഷിക്കാൻ നടപടിയെടുക്കുമെന്ന് മുഹമ്മദ് ഷിയാസ് എം.എൽ.എ. പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കടപ്പുറം സംരക്ഷിക്കുന്നതിന് ശാസ്ത്രീയമായ നടപടികളെടുക്കും. ഇതിനായി മേഖലയുമായി ബന്ധപ്പെട്ടവരുമായി ചർച്ചകൾ നടത്തും. To advertise here, ബജറ്റിൽ ടൂറിസം മേഖലയ്ക്കായി 325 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഫോർട്ട്‌കൊച്ചിക്ക് അനുയോജ്യമായ പ്രോജക്ട് രൂപപ്പെടുത്തി ഈ ഫണ്ട് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണമാലിയിൽ ആറ് കിലോമീറ്റർ നീളത്തിൽ ടെട്രാപോഡ് കടൽഭിത്തി നിർമാണത്തിന് നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി നിയോജകമണ്ഡലത്തിൽ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 16.60 കോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ടി.ബി. സെന്ററിനായി 9.60 കോടിയും ചെല്ലാനം കുടുംബാരോഗ്യ കേന്ദ്രത്തിന് 2.50 കോടിയും മട്ടാഞ്ചേരിയിലെ ഫയർ സ്റ്റേഷൻ കെട്ടിട നിർമാണത്തിന് മൂന്ന് കോടിയും കുമ്പളങ്ങി റോഡ് നിർമാണത്തിന് 1.50 കോടി രൂപയും അനുവദിച്ചു. കുമ്പളങ്ങി മോഡൽ ടൂറിസം പ്രോജക്ടിന് ഒരു കോടിയും കായൽ പുനരുദ്ധാരണത്തിന് ഒരു കോടിയും കുമ്പളങ്ങിയിലെ ഡിവൈൻ കോളനി തോട്ടിലെ ചെളിനീക്കാൻ ഒരു കോടിയും ആഞ്ഞിലിത്തറ സ്ലൂയിസ് നിർമാണത്തിന് ഒരു കോടി രൂപയും അനുവദിച്ചതായി എം.എൽ.എ. പറഞ്ഞു. കൊച്ചിയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന് പുതിയ പൈപ്പ്‌ലൈൻ പദ്ധതി നടപ്പാക്കും. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ട്. മട്ടാഞ്ചേരിയിൽ പുതിയ ജലസംഭരണി നിർമിക്കും. കൊച്ചിയിലേക്കുള്ള പൈപ്പ്‌ലൈനുകൾ മാറ്റുന്നതിനും നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി, ഹാറ്റ്‌സ് ചെയർമാൻ എം.പി. ശിവദത്തൻ, പി.എച്ച്. നാസർ, എ.എം. അയൂബ്, നെൽസൺ കോച്ചേരി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
