ആലപ്പുഴ : സംസ്ഥാനത്തെ ലഹരിവിമുക്തമാക്കാനുള്ള ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ ദൗത്യത്തിന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പൂർണ പിന്തുണനൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. നിരോധിത പുകയില ഉത്‌പന്നങ്ങളും ലഹരിവസ്തുക്കളും വിൽക്കുന്ന വ്യാപാരികൾക്കെതിരേ സംഘടന കർശന നടപടി സ്വീകരിക്കും. അത്തരക്കാരുടെ അംഗത്വം റദ്ദാക്കി സംഘടനയിൽനിന്നു പുറത്താക്കുമെന്നും രാജു അപ്സര മുന്നറിയിപ്പുനൽകി. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല കൗൺസിൽ യോഗം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. To advertise here, സ്കൂൾവിദ്യാർഥികൾക്കും യുവാക്കൾക്കുമായി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. ലഹരിക്കെതിരായ പോരാട്ടത്തിന് മുൻകൈയെടുത്ത മന്ത്രി രമേശ് ചെന്നിത്തലയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. യുത്ത് വിങ്ങിന്റെ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനായി യൂണിറ്റ്, ജില്ല തലങ്ങളിൽ പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിക്കും. മാർക്കറ്റുകൾ, ഷോപ്പിങ് കോംപ്ലക്സുകളുടെ പരിസരങ്ങൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ പൊതുജനങ്ങൾ എത്തിച്ചേരുന്ന സ്ഥലങ്ങളിലെ ലഹരി ഉപയോഗവും വിനിമയവും നിരീക്ഷിച്ച് വിവരങ്ങൾ പോലീസിനു കൈമാറുന്ന രീതിയിലായിരിക്കും സ്ക്വാഡുകളുടെ പ്രവർത്തനം. സംസ്ഥാന സെക്രട്ടറി വി. സബിൽരാജ് അധ്യക്ഷനായി. ജില്ല ട്രഷറർ ജേക്കബ് ജോൺ, രക്ഷാധികാരി അശോകപ്പണിക്കർ, ജില്ല വൈസ് പ്രസിഡന്റുമാരായ കെ.എസ്. മുഹമ്മദ്, ആർ. സുഭാഷ്, വി.സി. ഉദയകുമാർ, പ്രതാപൻ സൂര്യാലയം, ഹരിനാരായണൻ, എ.കെ. ഷംസുദ്ദീൻ, തുടങ്ങിയവർ പ്രസംഗിച്ചു.
