
ന്യൂഡൽഹി: ഐപിഎൽ 2026 സീസണിലെ മോശം പ്രകടനത്തെ തുടർന്ന് മൂന്ന് പ്രമുഖ ടീമുകളുടെ നായകന്മാർക്ക് സ്ഥാനം നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ ഋഷഭ് പന്ത്, ഡൽഹി ക്യാപിറ്റൽസിന്റെ അക്സർ പട്ടേൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ അജിങ്ക്യ രഹാനെ എന്നിവരുടെ സ്ഥാനമാണ് കടുത്ത ഭീഷണിയിലായിരിക്കുന്നത്.
തുടർച്ചയായ രണ്ട് സീസണുകളിൽ ടീമിനെ പ്ലേഓഫിൽ എത്തിക്കാൻ സാധിക്കാത്തതാണ് ഇവർക്കെതിരെ മാനേജ്മെന്റുകൾ തിരിയാൻ കാരണം. നിലവിൽ ലഖ്‌നൗ ടൂർണമെന്റിൽ നിന്ന് ഔദ്യോഗികമായി പുറത്തായിക്കഴിഞ്ഞു. ഭീമമായ തുകക്ക് ടീമിലെത്തിച്ചിട്ടും ഋഷഭ് പന്തിന് ക്യാപ്റ്റൻസിയിൽ തിളങ്ങാനായില്ല. ടീമിനെ തിരഞ്ഞെടുക്കുന്നതിലെ പാളിച്ചകളും അദ്ദേഹത്തിന് തിരിച്ചടിയായി. മറുവശത്ത് ഡൽഹി ക്യാപിറ്റൽസ് ഉടമസ്ഥതയിൽ മാറ്റം വരുന്നതോടെ അക്സർ പട്ടേലിനെയും മുഴുവൻ കോച്ചിങ് സ്റ്റാഫിനെയും മാറ്റിയേക്കുംമെന്നാണ് റിപ്പോർട്ട്. കൊൽക്കത്തക്ക് പ്ലേഓഫ് സാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും രഹാനെയുടെ സീസണിലെ ഫോം നിരാശാജനകമാണ്. ടോസ് നേടിയ ശേഷം താരമെടുക്കുന്ന തീരുമാനങ്ങൾക്ക് പലകുറി വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം പരിശീലനം നിർത്തിയ ഹർദിക് പാണ്ട്യക്കും തന്റെ സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്നും മറ്റു ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
